| Thursday, 15th June 2023, 1:16 pm

ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ച് ദല്‍ഹി പൊലീസ്; പോക്‌സോ കേസ് പിന്‍വലിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണ കേസുകളില്‍ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ദല്‍ഹി പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയത് പോലെ തന്നെ ജൂണ്‍ 15നകം തന്നെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ബ്രിജ് ഭൂഷണെതിരെ 25 പേര്‍ മൊഴി നല്‍കിയെന്നും ആരോപണവുമായി ബന്ധപ്പെട്ട് 180 പേരെ ചോദ്യം ചെയ്‌തെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പോക്‌സോ കേസ് പ്രകാരം കേസ് എടുക്കാനാകില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് ലൈംഗികാതിക്രമക്കേസ് പിന്‍വലിച്ച് പുതിയ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷണെതിരെ പോക്സോ കേസില്‍ ദല്‍ഹി പൊലീസ് റദ്ദാക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോക്സോ കേസ് റദ്ദാക്കുന്നത് സംബന്ധിച്ച വാദം ജൂലൈ നാലിന് പരിഗണിക്കും.

ബ്രിജ് ഭൂഷണെതിരെ കള്ളക്കേസ് ഫയല്‍ ചെയ്തതായി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് സമ്മതിച്ചെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. 2022ലെ അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രയല്‍ ഫൈനല്‍ തന്റെ മകള്‍ തോറ്റതിനാല്‍ ബ്രിജ് ഭൂഷണോട് ദേഷ്യമുണ്ടായിരുന്നുവെന്ന് പിതാവ് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബ്രിജ് ഭൂഷണെതിരായ കേസിലെ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ സമരക്കാരോട് ഉറപ്പുനല്‍കിയിരുന്നു. ജൂണ്‍ 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്ന് താരങ്ങളും കായികമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ബ്രിജ് ഭൂഷണിന്റെ ദല്‍ഹിയിലെ വസതിക്ക് പുറത്ത് കനത്ത സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാലാണ് പോക്‌സോ കേസ് റദ്ദാക്കാന്‍ പൊലീസ് നടപടിയെടുക്കുന്നത്.
Content Highlights: pocso case against brij bhushan cancelled, delhi police filed charge sheet
We use cookies to give you the best possible experience. Learn more