| Sunday, 8th March 2020, 5:31 pm

ആറുമാസത്തിനുള്ളില്‍ തകര്‍ന്നുവീണ പി.എം.സി ബാങ്കും യെസ് ബാങ്കും; ചുരുളഴിയുന്നത് ഒരു കുടുംബത്തിന്റെ തട്ടിപ്പിന്റെ കഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ബാങ്കിങ് മേഖലയെ സംബന്ധിച്ചിടത്തോളം വാര്‍ത്തകളില്‍ നിരന്തരം ഇടം പിടിച്ച കാലമായിരുന്നു 2019-20 സാമ്പത്തിക വര്‍ഷം. രണ്ട് പ്രമുഖ ബാങ്കുകളായ പഞ്ചാബ് മഹാരാഷ്ട്ര കോര്‍പറേറ്റിവ് ബാങ്കും യെസ്ബാങ്കും ആറ് മാസത്തിന്റെ ഇടവേളകളില്‍ തകര്‍ന്നടിഞ്ഞു.

ഇരുബാങ്കുകളും ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ സൂക്ഷ്മ നിരീക്ഷണത്തിലുമാണ്. സന്ദര്‍ഭവശാല്‍ മറ്റൊരു പ്രധാന കാര്യം കൂടി ഇപ്പോള്‍ പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് ബാങ്കുകളുടെയും ഉന്നതര്‍ക്ക് മുംബൈയിലെ വധാവന്‍ കുടുംബവുമായുള്ള ബന്ധമാണ് അത്.

മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ വലിയ വിഭാഗം സ്വത്ത് കൈവശമുള്ള കുടുംബമാണിത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലും നിര്‍മ്മാണമേഖലയിലും മേല്‍ക്കൈയ്യുള്ള കുടുംബം. ആഡംബര ജീവിതം മാത്രം വശമുള്ള സെലിബ്രിറ്റികളുമായി നേരിട്ട് ബന്ധമുള്ള ഒരു വമ്പന്‍ ശൃംഖല തന്നെയാണ് ഇവര്‍.

ആഢംബരത്തിനും ബിസിനസിനുമപ്പുറം രാഷ്ട്രീയ നേതാക്കളുമായും കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്.

മുംബൈയിലെ പ്രമുഖ കമ്പനികളായ എച്ച്.ഡി.ഐ.എല്ലും ഡി.എച്ച്.എഫ്.എല്ലും കുടുംബത്തിന്റെ സ്വന്തം. ഇന്ത്യയിലും വിദേശത്തുമായി കുടുംബാംഗങ്ങള്‍ വ്യത്യസ്ത കമ്പനികളും നടത്തുന്നു.

2019 സെപ്തംബര്‍ 21 ന് പി.എം.സി ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തതോടെയാണ് വധാവന്‍ കുടുംബത്തിന്റെ കീഴിലുള്ള എച്ച്.ഡി.ഐ.എല്‍ കമ്പനി ചര്‍ച്ചയിലേക്ക് കടന്നുവന്നത്. അതോടെ വധാവന്‍ കുടുംബവും.

ഇടപാടുകാരുടെ 6,300 കോടി തട്ടിപ്പ് നടത്തിയെന്നായിരുന്നു പി.എം.സി ബാങ്കിന് മേലുണ്ടായിരുന്ന കേസ്. ഇതില്‍ പി.എം.സി ബാങ്ക് 2,500 കോടിയും കടം നല്‍കിയത് എച്ച്.ഡി.ഐ.എല്ലിനാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥരുടെ മേല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമനുസരിച്ച് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് പി.എം.സിയുടെ ശാഖകള്‍ അടച്ചുപൂട്ടി.

രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി സ്റ്റേറ്റ് കോര്‍പറേറ്റീവ് ബാങ്കുകളില്‍ ഒന്നായ പി.എം.സിയുടെ മുഖ്യ ഇടപാടുകാരന്‍ വധാവന്‍ കുടുംബമായിരുന്നു. ഈ കേസ് വെളിച്ചത്തുവന്നതോടെ വധാവന്‍ കുടുംബത്തിന് പി.എം.സി ബാങ്ക് ചെയ്തുകൊടുത്ത നിയമംലംഘിച്ചുള്ള പല ഇടപാടുകളും പുറത്തായി. രാകേഷ് വധാവനെയും മകന്‍ സാരംഗിനെയും മുംബൈ പോലീസിന്റെ എക്കണോമിക് വിങ് അറസ്റ്റ് ചെയ്തു.

ഏറ്റവും വലിയ നാലാമത്തെ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കിന്റെയും സ്ഥിതി മറ്റൊന്നല്ല. അനില്‍ അംബാനി ഗ്രൂപ്പിനും എസ്സെല്‍ ഗ്രൂപ്പിനുമൊക്കെയാണ് യെസ് ബാങ്ക് കടം നല്‍കി കുടുങ്ങിയത്. കൂടാതെ വധാവന്‍ സഹോദരങ്ങളുടെ കീഴിലുള്ള ഡി.എച്ച്.എഫ്.എല്ലിനും. അതായത്, യെസ് ബാങ്കിന്റെ സ്ഥാപകനായ റാണാ കപൂര്‍ ഇപ്പോള്‍ കുരുങ്ങിയിരിക്കുന്നത് ഡി.എച്ച്.എഫ്.എല്ലുമായുള്ള ബന്ധത്തിന്റെ പേരിലാണ്.

ഡി.എച്ച്.എഫ്.എല്ലിന് 3,750 കോടി രൂപ യെസ് ബാങ്ക് നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 600 കോടി ഡി.എച്ച്.എഫ്.എല്ലിന്റെ നിയന്ത്രണത്തിലുള്ള ആര്‍.കെ.ഡബ്ല്യൂ ഡെവലപേഴ്‌സ് എന്ന കമ്പനിക്കും.

യെസ് ബാങ്കിന്റെ റാണാ കപൂര്‍ ഇപ്പോള്‍ അറസ്റ്റിലാണ് എച്ച്.ഡി.എഫ്.എല്ലിന്റെ മുന്‍ സി.എം.ഡി കപില്‍ വധാവന്‍ മറ്റൊരു തട്ടിപ്പ് കേസില്‍ ജാമ്യത്തിലും. മുംബൈയിലെ ഈ ആഢംബര കുടുംബവുമായി ബന്ധപ്പെട്ട് ഇനിയെന്തെല്ലാം സാമ്പത്തിക തട്ടിപ്പുകളാണ് പുറത്തുവരാനുള്ളത് എന്നതിലേക്കാണ് അന്വേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more