| Monday, 3rd January 2022, 12:05 pm

വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരല്ല, നുഴഞ്ഞുകയറിയവര്‍: പി.എം.എ സലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരല്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.എം.എ സലാം.

ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ ലീഗ് പ്രവര്‍ത്തകരല്ലെന്നും റാലിയില്‍ നുഴഞ്ഞുകയറിയവരാണെന്നുമാണ് സലാം പറഞ്ഞത്. ഞങ്ങളുടെ പ്രവര്‍ത്തകരാരും അങ്ങനെ ചെയ്യില്ല. സമ്മേളനത്തിന്റെ ശോഭകെടുത്താനുള്ള ചിലരുടെ ശ്രമമായിരുന്നു അതെന്നും സലാം കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് ലീഗിന്റെ രണ്ടാംഘട്ട പ്രക്ഷോഭ പരിപാടികള്‍ രൂപവത്ക്കരിക്കുന്നതിനായി ഇന്ന് മലപ്പുറത്ത് യോഗം ചേരാനിരിക്കെയാണ് സലാമിന്റെ പ്രതികരണം.

വഖഫ് നിയമന വിഷയത്തില്‍ തുടര്‍ പ്രക്ഷോഭം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉപസമിതി നിര്‍ദേശങ്ങളിലെ തുടര്‍ നടപടികള്‍ വിലയിരുത്തും. സമസ്ത- ലീഗ് ബന്ധം ശക്തമെന്നും സലാം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയായിരുന്നു ലീഗ് പ്രവര്‍ത്തകരും നേതാക്കളും റാലിയില്‍ അധിക്ഷേപ മുദ്രാവാക്യം ഉയര്‍ത്തിയത്. ‘ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടയതല്ല കേരളം, ഓര്‍ത്ത് കളിച്ചോ സൂക്ഷിച്ചോ, സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും’ എന്നായിരുന്നു മുദ്രാവാക്യം. റാലിയില്‍ മുദ്രാവാക്യം വിളിച്ച് നല്‍കിയ കണ്ണൂരില്‍ നിന്നുള്ള പ്രവര്‍ത്തകന്‍ തന്നെ വിഷയത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനേയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ പ്രസംഗം.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു പരാമര്‍ശം. ‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ? ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത്. അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,’ എന്നായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായി പറഞ്ഞത്. പ്രസ്താവനക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കും പിന്തുണയുമായി ഒരു വിഭാഗവും രംഗത്തെത്തിയതോടെ ലീഗിന്റെ രാഷ്ട്രീയ ബോധം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ഇതോടെ റാലിയില്‍ നടത്തിയ വംശീയ-അധിക്ഷേപ പരാമര്‍ശങ്ങള്‍ ലീഗിന് തന്നെ തിരിച്ചടിയാവുകയായിരുന്നു. ഇതിന് പിന്നാലെ ലീഗിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

മുസ്‌ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോ എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. നിയമസഭയില്‍ ബില്‍ ചര്‍ച്ചക്ക് വെച്ചപ്പോള്‍ എതിര്‍ക്കാത്തവരാണ് ഇപ്പോള്‍ വികാരം ഇളക്കിവിട്ട് പ്രശ്നമുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more