| Monday, 20th September 2021, 7:47 pm

വിജയരാഘവന്‍ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നയാള്‍: പി.എം.എ സലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് ക്ലാസ് എന്ന സര്‍ക്കാരിന്റെ ആശയത്തെ പരിഹസിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മന്ത്രിമാര്‍ക്കല്ല പാര്‍ട്ടി സെക്രട്ടറി വിജയരാഘവനാണ് ക്ലാസ് വേണ്ടതെന്നും സലാം പരിഹസിച്ചു.

സ്ത്രീ വിരുദ്ധവും വര്‍ഗീയപരവുമായ നിലപാടുകളാണ് വിജയരാഘവന്‍ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളതെന്നും സലാം കുറ്റപ്പെടുത്തി.

മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രിക്കും ട്യൂഷന്‍ നല്‍കണമെന്നും ഭരണ നേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് സി.പി.ഐ.എം വര്‍ഗീയത പറയുന്നതെന്നും സലാം പറഞ്ഞു. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാര്‍ട്ടി സെക്രട്ടറിയെ പാര്‍ട്ടി മുന്‍കൈയെടുത്ത് പഠിപ്പിക്കണമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാതിരിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് സലാം ആരോപിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം കേവലം രാഷ്ട്രീയ നേട്ടത്തിനായാണ് സി.പി.ഐ.എം ഉപയോഗിക്കുന്നതെന്നും സലാം കുറ്റപ്പെടുത്തി.

പാര്‍ട്ടി സെക്രട്ടറി വിജയരാഘവന്റെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും അപമാനകരവുമാണെന്നും മുസ്‌ലിം സമൂഹത്തിന്റെ ആശങ്ക ഭരിക്കുന്ന ഭരണകൂടം പരിഹരിക്കണമെന്നും സലാം ആവശ്യപ്പെട്ടു

‘പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മുസ്‌ലിം സമുദായത്തിന് ആശങ്കയുണ്ട്. അത് പരിഹരിക്കാനാണ് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ശ്രമിക്കുന്നത്.

ഹസന്‍, അമീര്‍, കുഞ്ഞാലിക്കുട്ടിയെന്ന ആരോപണത്തിലൂടെ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് തുടക്കമിട്ടത് എ.വിജയരാഘവനാണ്. മന്ത്രിമാര്‍ക്കു പകരം പഠന ക്ലാസിലിരുത്തേണ്ടത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വിജയരാഘവനെയാണ്,’ സലാം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PMA Salam Against Vijayaraghavan

We use cookies to give you the best possible experience. Learn more