| Friday, 16th July 2021, 3:27 pm

മോദിയുടെ സര്‍ട്ടിഫിക്കറ്റുകൊണ്ട് യോഗിയുടെ ക്രൂരത മറയ്ക്കാന്‍ കഴിയില്ല; പ്രധാനമന്ത്രിയോട് പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ യു.പി. സര്‍ക്കാരിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

മോദിയുടെ സര്‍ട്ടിഫിക്കറ്റ് കൊണ്ട് യോഗിയുടെ ക്രൂരത മറച്ചുപിടിക്കാന്‍ പറ്റില്ലെന്ന് പ്രിയങ്ക പറഞ്ഞു.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച മോദി യു.പി. സര്‍ക്കാര്‍ കൊവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിച്ചത് അത്ഭുതപൂര്‍വമായ രീതിയിലാണെന്നും പറഞ്ഞിരുന്നു.

വ്യാഴാഴ്ച പാര്‍ലമെന്റ് മണ്ഡലമായ വാരണാസി സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം.

ഉത്തര്‍പ്രദേശില്‍ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ യോഗി സര്‍ക്കാര്‍ കാണിച്ച ആക്രമണവും ക്രൂരതയും അശ്രദ്ധയും മോദി ജിയുടെ സര്‍ട്ടിഫിക്കറ്റിന് മറയ്ക്കാന്‍ കഴിയില്ലെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്.

രാജ്യത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് യു.പി. ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ യു.പിയില്‍ നിന്ന് പുറത്തുവന്നിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുക്കിയ നടപടിയും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: PM’s ‘certificate’ cannot hide Yogi govt’s cruelty, negligence during Covid 2nd wave: Priyanka Gandhi

We use cookies to give you the best possible experience. Learn more