| Saturday, 1st June 2024, 12:34 pm

പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കില്‍ വാരണാസിയില്‍ മോദിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നേനെ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കില്‍ വാരണാസിയില്‍ മോദിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നേനെയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ മുഖമാണെന്നും, മോദിക്കെതിരെ ശക്തമായ മത്സരം കാഴ്ച വെക്കാന്‍ അവര്‍ക്കാകുമായിരുന്നെന്നും ചില പ്രവര്‍ത്തകര്‍ പറഞ്ഞു.

വാരാണസിയില്‍ നിന്ന് മൂന്നാം തവണയാണ് മോദി മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അജയ് റായിക്ക് ഇത്തവണയും പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) യില്‍ നിന്നും അഥര്‍ ജമാല്‍ ലാറിയാണ് മത്സരരംഗത്തുള്ളത്.

വരാണസിയിലുള്ള കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പറയുന്നത്, മോദിക്ക് ഇത്തവണ കടുത്ത മത്സരം നേരിടേണ്ടി വരില്ലെന്നാണ്, അതിനു കാരണമായി അവര്‍ ചൂണ്ടി കാട്ടുന്നത് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ ആരും തന്നെ കരുത്തരല്ലെന്നാണ്.

മോദി നേരിട്ട ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് കിട്ടിയ അവസരമാണിതെന്നും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍, അജയ് റായി കഴിഞ്ഞ രണ്ടു തവണയും പരാജയപ്പെട്ടയാളാണ്. അതിനാല്‍ തന്നെ ഇനിയും എന്താകും സ്ഥിതിയെന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കില്‍ മോദിക്ക് അവര്‍ വലിയൊരു എതിരാളിയായിരുന്നെനും മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മോദിക്കെതിരെ വാരാണസിയില്‍ നിന്ന് മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയെ റായ് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തെ വീണ്ടും സീറ്റില്‍ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും ചൊവ്വാഴ്ച വാരണാസിയില്‍ റാലി നടത്തിയിരുന്നു. മോദി അടുത്ത പ്രധാനമന്ത്രിയാകില്ലെന്നാണ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്.

മത്സരം കടുത്തതാണെന്നും, മോദിയും റായിയും തമ്മിലുള്ള ഈ മത്സരത്തില്‍ അജയ് റായ് വിജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. വാരണാസിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂണ്‍ ഒന്നിനാണു വോട്ടെടുപ്പ്.

Content Highlight: PM Modi would have got tough fight from Priyanka Gandhi in Varanasi, feel Congress workers

We use cookies to give you the best possible experience. Learn more