| Thursday, 11th April 2019, 7:53 am

സൈനികരുടെ പേരില്‍ വോട്ടു ചോദിക്കല്‍: മോദി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്രമോദി ബാലാകോട്ട്, പുല്‍വാമ സൈനികരുടെ പേരില്‍ വോട്ടു ചോദിച്ചത് പ്രഥമ ദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ച് മോദി നടത്തിയ പ്രസംഗം സംബന്ധിച്ച് ഉസ്മാനാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ചട്ടം ലംഘിച്ചതിനെ കുറിച്ച് പറയുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2013 ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ പ്രകാരം സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. മോദി ഈ നിര്‍ദേശം ലംഘിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.

ചൊവ്വാഴ്ച ലാത്തൂരില്‍ നടന്ന റാലിയിലാണ് കന്നിവോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും സമര്‍പ്പിക്കണമെന്ന് മോദി പ്രസംഗിച്ചിരുന്നത്.

”കന്നി വോട്ടര്‍മാരേ.. നിങ്ങളുടെ ആദ്യവോട്ട് വീരജവാന്‍മാര്‍ക്ക് നല്‍കൂ (ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തിയ ജവാന്‍മാര്‍ക്ക്), നിങ്ങളുടെ ആദ്യവോട്ട് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വീര രക്തസാക്ഷികള്‍ക്ക് നല്‍കൂ”

ഉസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയാണെങ്കില്‍ മോദിയ്ക്ക് വിശദീകരണം നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ ഈ ആഴ്ച തന്നെ കമ്മീഷന്റെ ഭാഗത്ത് നിന്ന് തീരുമാനമുണ്ടാവുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more