| Saturday, 11th May 2024, 2:14 pm

ഏകാധിപതികളെ പുറത്താക്കിയതാണ് ചരിത്രം, ഇനി രാജ്യത്ത് മോദി സര്‍ക്കാര്‍ ഉണ്ടാകില്ല; ആഞ്ഞടിച്ച് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ആം ആദ്മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍. കൂടെ നിന്നതിന് എല്ലാ പ്രവര്‍ത്തകരോടും അദ്ദേഹം നന്ദി പറഞ്ഞു.

ദല്‍ഹിയിലെ എ.എ.പി ആസ്ഥാനത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പി സര്‍ക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. എ.എ.പിയെ തകര്‍ക്കാനുള്ള ഒരു ശ്രമവും പ്രധാനമന്ത്രി പാഴാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരെയെല്ലാം പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. അവരെ പാര്‍ട്ടിയുടെ മന്ത്രിയും എം.എല്‍.യുമൊക്കെ ആക്കുന്നു. അതോടെ അവര്‍ക്കെതിരായ എല്ലാ കേസുകളും ബി.ജെ.പി ഇടപെട്ട് അവസാനിപ്പിക്കുകയാണ്. നേതാക്കളെയെല്ലാം ജയിലലടച്ച് എ.എ.പിയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘എ.എ.പി അഴിമതിക്കെതിരെ പോരാടുന്ന പാര്‍ട്ടിയാണ്. അഴിമതി നടത്തിയവരെ ഞങ്ങള്‍ ജയിലിലടച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ വിഡ്ഢികളാണെന്ന് കരുതരുത്. ലോകത്തെ ഏറ്റവും വലിയ കള്ളന്‍മാര്‍ ഉള്ളത് ബി.ജെ.പിയില്‍ തന്നെയാണ്. മോദിയുടെ ലക്ഷ്യം ഒരു രാജ്യം ഒരു നേതാവെന്ന നിലയിലേക്ക് രാജ്യത്തെ മാറ്റുകയാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.

മോദിയെ എതിര്‍ക്കുന്നവരെയെല്ലാം ജയിലില്‍ അടക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ മമതയും, സ്റ്റാലിനും തേജസ്വി യാദവുമെല്ലാം ജയിലിലടക്കപ്പെട്ടേക്കാമെന്നും അദ്ദഹം പറഞ്ഞു.

രാജ്യത്തിന് ഏകാധിപതികളെ പുറത്താക്കിയ ചരിത്രമുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ചു. ‘ഈ ഏകാധിപതിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ട ആവശ്യം നമുക്കുണ്ട്. അതിന് രാജ്യത്തെ 140 കോടി ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. രാജ്യത്തിന് വേണ്ടി ചോരചിന്താന്‍ വരെ ഞാന്‍ തയ്യാറാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.

മോദി വോട്ട് തേടുന്നത് അമിത് ഷായെ പ്രധാനമന്ത്രി ആക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ നാലിന് ശേഷം രാജ്യത്ത് മോദി സര്‍ക്കാര്‍ ഉണ്ടാകില്ല. രാജ്യത്തിന് വേണ്ടി സര്‍വവും സമര്‍പ്പിക്കാന്‍ താന്‍ തയ്യാറാണ്. 230ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിക്കുള്ളുവെന്നും ബി.ജെ.പിക്ക് ഇനി രാജ്യത്ത് നിലനില്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം ഇടക്കാല ജാമ്യം തേടി ജയില്‍ മോചിതനായതിന് ശേഷം ഇതാദ്യമായാണ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത്.

Content Highlight: PM Modi on ‘one nation one leader’ mission; Arvind Kejriwal

We use cookies to give you the best possible experience. Learn more