| Saturday, 4th May 2019, 3:27 pm

'അംബാനിയുടെയും നീരവിന്റെയും ചോക്‌സിയുടെയും ചൗക്കിദാര്‍'; മോദിയെ പരിഹസിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുല്‍ത്താന്‍പുര്‍: വ്യവസായി അനില്‍ അംബാനിയുടെയും സാമ്പത്തികതട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും മാത്രം കാവല്‍ക്കാരനാണു (ചൗക്കിദാര്‍) പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

’56 ഇഞ്ചുള്ള ഈ ചൗക്കിദാര്‍ അംബാനിയുടെയും മെഹുല്‍ ചോക്‌സിയുടെയും നീരവ് മോദിയുടെയും മാത്രം ചൗക്കിദാരിയാണ്. കര്‍ഷകരുടെയോ യുവാക്കളുടെയോ അല്ല. ഈ ചൗക്കിദാറിനു തീരെ ശക്തിയില്ല. ചോക്‌സിയുടെയോ വിജയ് മല്യയുടെയോ മുന്നില്‍ നില്‍ക്കാന്‍ അദ്ദേഹത്തിനാവില്ല. അദ്ദേഹം ഈ രാജ്യം മുഴുവനായും വില്‍ക്കും.’- രാഹുല്‍ പരിഹസിച്ചു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ന്യായവും അനീതിയും തമ്മിലുള്ളതാണെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭയില്‍ വെച്ച് ഞാന്‍ നാലു ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോടു ചോദിച്ചിരുന്നു. പക്ഷേ അദ്ദേഹം മറുപടി നല്‍കിയില്ല. പക്ഷേ അദ്ദേഹം പാര്‍ലമെന്റില്‍ ഒന്നരമണിക്കൂര്‍ പ്രസംഗം നടത്തിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഈ തെരഞ്ഞെടുപ്പില്‍ ഒന്നിനുപിറകെ ഒന്നായി മോദി ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കി. പക്ഷേ അദ്ദേഹത്തിന്റെ തന്നെ മുന്‍ വാഗ്ദാനങ്ങളെക്കുറിച്ച് ഒരുവാക്കു പോലും സംസാരിച്ചില്ല. അതിനര്‍ഥം അദ്ദേഹത്തിനു തീരെ ശക്തിയില്ലെന്നും പൊള്ളയാണെന്നുമാണ്.- രാഹുല്‍ കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശ് നിയമസഭാംഗമായ സഞ്ജയ് സിങ്ങാണ് സുല്‍ത്താന്‍പുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി.ജെ.പി സ്ഥാനാര്‍ഥിയായി കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രി മേനകാ ഗാന്ധിയാണു മത്സരിക്കുന്നത്.

We use cookies to give you the best possible experience. Learn more