Sports News
ഒന്ന് കണ്ണ് ചിമ്മാന്‍ പോലും പറ്റിയില്ല... മിന്നല്‍ സ്‌ട്രൈക്കില്‍ ബോള്‍ട്ട് തൂക്കിയത് തകര്‍പ്പന്‍ റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 31, 03:10 pm
Monday, 31st March 2025, 8:40 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. സ്വന്തം തട്ടകമായ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക ആദ്യ ഓവറില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് മുംബൈ നല്‍കിയത്. ആദ്യ ഓവറിനെത്തിയ മുംബൈയുടെ വജ്രായുധം ട്രെന്റ് ബോള്‍ട്ട് സുനില്‍ നരേനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പറഞ്ഞയച്ചത്. പൂജ്യം റണ്‍സിനാണ് സുനില്‍ പുറത്തായത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബോള്‍ട്ടിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡിലാണ് ബോള്‍ ആധിപത്യം സ്ഥാപിച്ചത്. 30 തവണയാണ് ബോള്‍ട്ട ആദ്യ ഓവറില്‍ വിക്കറ്റ് നേടിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

ട്രെന്റ് ബോള്‍ട്ട് – 30

ഭുവനേശ്വര്‍ കുമാര്‍ – 27

പ്രവീണ്‍ കുമാര്‍ – 15

ദീപക് ചഹര്‍ – 13

സന്ദീപ് ശര്‍മ – 13

Image

ഏറെ വൈകാതെ രണ്ടാം ഓവറിന് എത്തിയ ദീപക് ചാഹര്‍ ക്വിന്റണ്‍ ഡി കോക്കിനെ ഒരു റണ്‍സിനും മടക്കിയയച്ച് രണ്ടാം വിക്കറ്റും ടീമിന് നേടിക്കൊടുത്തു. അശ്വനി കുമാറിന് ക്യാച് നല്‍കിയാണ് കോക്ക് പുറത്തായത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ രഹാനെയെ 11 റണ്‍സിന് പുറത്താക്കി അശ്വനി കുമാര്‍ തിളങ്ങി.

എന്നാല്‍ സമ്മര്‍ദം മറികടക്കാന്‍ സാധിക്കാതെ ഇംപാക്ടായി ഇറങ്ങിയ അംകൃഘുവാംഷിയ 26 റണ്‍സിന് പാണ്ഡ്യ പുറത്താക്കി. വെങ്കിടേഷ് അയ്യര്‍ മൂന്ന് റണ്‍സിനും പുറത്തായതോടെ കൊല്‍ക്കത്തയുടെ ടോപ് ഓര്‍ഡര്‍ തകര്‍ച്ച സമ്പൂര്‍ണം. ദീപക് ചഹറാണ് അയ്യറിനെ പറഞ്ഞയച്ചത്. റിങ്കു സിങ്ങിനെ (17) പുറത്താക്കി അശ്വനി വീണ്ടും വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ കൊല്‍ക്കത്ത ഏറെ കുറേ തകര്‍ന്ന മട്ടാണ്.

നിലവില്‍ 10.3 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേശ് അയ്യര്‍, അംഗ്കൃഷ് രഘുവാംഷി, റിങ്കു സിങ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, വരുണ്‍ ചക്രവര്‍ത്തി

മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവന്‍

റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കാീപ്പര്‍), വില്‍ ജാക്ക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, ദീപക് ചഹര്‍, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, വിഘ്‌നേഷ് പുത്തൂര്‍.

Content Highlight: IPL 2025: Trent Boult In Great Record Achievement In IPL