| Friday, 25th June 2021, 2:29 pm

മനുഷ്യത്വപരമായ നിലപാട്, സൗഹാര്‍ദ്ദം, സ്‌നേഹം ഇതൊക്കെ പാര്‍ട്ടിക്ക് പ്രധാനപ്പെട്ടതാണ്; ജോസഫൈനെതിരെ പരസ്യ വിമര്‍ശനവുമായി പി.കെ. ശ്രീമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജോസഫൈനെതിരെ പരസ്യ വിമര്‍ശനവുമായി പി.കെ. ശ്രീമതി. ഒരു വാതിലും മുട്ടാന്‍ പറ്റാതെ നിസ്സഹായരായി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് അത്താണിപോലെയാണ് വനിതാ കമ്മീഷനെന്നും അവര്‍ വ്യക്തമാക്കി.

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്നത് വലിയ സ്ഥാനമാണെന്നും പരാതി പറയുമ്പോള്‍ മനസ്സിലായില്ലെങ്കില്‍ പോലും അവര്‍ക്ക് ആശ്വാസവും മനസ്സിന് കുളിര്‍മ കിട്ടുന്നതുമായ നിലപാടാണ് ഉണ്ടാകേണ്ടതെന്നും ശ്രീമതി പറഞ്ഞു. ഈ അഭിപ്രായമാണ് തനിക്കും പാര്‍ട്ടിക്കും ഉള്ളതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യത്വപരമായ നിലപാട്, സൗഹാര്‍ദ്ദം, സ്‌നേഹം ഇതൊക്കെ പാര്‍ട്ടിക്ക് പ്രധാനപ്പെട്ടതാണെന്നും ശ്രീമതി പറഞ്ഞു.

നിസ്സഹായരും അശരണരുമായ ആളുകളുടെ പ്രശ്‌നങ്ങളാണ് വനിതാ കമ്മീഷന്‍ പോലുള്ള സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അവരോട് നമ്മള്‍ മാന്യമായും അന്തസ്സോടും പെരുമാറണം. പരാതി പറഞ്ഞ ശേഷം ആശ്വാസത്തോടെ പോകാന്‍ പറ്റുന്ന രീതിയിലായിരിക്കണം പെരുമാറേണ്ടതെന്നും ശ്രീമതി പറഞ്ഞു.

ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവെച്ചിരുന്നു. സി.പി.ഐ.എം. നിര്‍ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന.

ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവമാണ് വിവാദമായത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.

എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.

എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ഇതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി ജോസഫൈന്‍ രംഗത്തെത്തി. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് പ്രകടിപ്പിച്ചത് എന്നായിരുന്നു ജോസഫൈന്‍ പറഞ്ഞത്.

എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടുവെന്നും ആ സഹോദരിക്ക് തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: PK Sreemathy against josephine

We use cookies to give you the best possible experience. Learn more