| Sunday, 7th February 2021, 1:42 pm

ഇനി മലയ്ക്ക് പോകുന്ന മല അരയര്‍ക്കും രണ്ട് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാം; യു.ഡി.എഫിന്റെ ആചാര സംരക്ഷണ നിയമത്തിനെതിരെ പി. കെ സജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടു വരുമെന്ന യു.ഡി.എഫ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് മലയരയ സഭ നേതാവ് പി.കെ സജീവ്. നിയമം നടപ്പാക്കിയാല്‍ ശബരിമലയ്ക്ക് പോകുന്ന മല അരയര്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാമെന്നാണ് പി.കെ സജീവ് പറഞ്ഞത്. ഫേസ്ബുക്കിലൂടെ പ്രതികരിക്കുകായിരുന്നു അദ്ദേഹം.

‘ശബരിമലയ്ക്ക് പോകുന്ന മല അരയര്‍ തന്ത്രിയുടെ ആചാരമല്ലല്ലോ പാലിക്കുന്നത്, അതുകൊണ്ട് ഇനി മല അരയര്‍ക്ക് 2 വര്‍ഷം തടവും പിഴയും ലഭിച്ചേക്കാം,’ പി. കെ സജീവ് പറഞ്ഞു.

നിയമം ആരുനിര്‍മിച്ചാലും ശബരിമലയുടെ പരമാധികാരം മല അരയര്‍ക്ക് തന്നെയായിരിക്കും എന്നും പി.കെ സജീവ് പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരട് രൂപം കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ് നേതൃത്വം പുറത്തുവിട്ടത്.

ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലാണ് യു.ഡി.എഫിന്റെ ശബരിമല നിയമം. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരിയെന്നും അവസാന വാക്ക് തന്ത്രിയുടേതായിരിക്കുമെന്നും നിയമത്തിന്റെ കരടില്‍ പറയുന്നു.

തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യു.ഡി.എഫ് പറഞ്ഞു. നിയമത്തിന്റെ കരട് രൂപരേഖ നിയമമന്ത്രി എ. കെ ബാലന് കൈമാറുമെന്നും കരട് പുറത്തുവിട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ നിയമത്തിന്റെ കരട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ കൈമാറട്ടെ എന്ന് മന്ത്രി എ കെ ബാലന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുന്നത്. വെറുതെ വാചകക്കസര്‍ത്ത് നടത്തുകയല്ല യു.ഡി.എഫ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് നേരത്തേ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.

അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PK Sajeev against UDF on Sabarimala women entry issue

We use cookies to give you the best possible experience. Learn more