| Monday, 12th December 2022, 3:21 pm

കേരള പൊലീസിനെ മെച്ചപ്പെടുത്താനുള്ള വഴി നിയമസഭ ആലോചിക്കണം; കേട്ടുകേള്‍വിയില്ലാത്ത കുറ്റകൃത്യങ്ങളാണുണ്ടാകുന്നത്: കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ഗൗരവത്തില്‍ പരിശോധിക്കേണ്ട കാര്യമാണെന്നും കേരളം സുരക്ഷിതമല്ലെന്ന സന്ദേശം സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചയെ ബാധിക്കുമെന്നും പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകോത്തര നിലവാരത്തിലേക്ക് ഉയരേണ്ട കേരള പൊലീസിന്റെ പ്രൊഫഷണലിസം എന്തുകൊണ്ട് ഇങ്ങനെ താഴേക്ക് പോയി എന്നത് പരിശോധിക്കേണ്ട വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

അമിതമായ രാഷ്ട്രീയ ഇടപെടലും, നിയന്ത്രണവും ആണോ ഈ അപമാനത്തിന് കാരണമെന്ന് പരിശോധിക്കണം. കേരളം ഒരു സുരക്ഷിത സംസ്ഥാനമല്ല എന്ന ഖ്യാതി പരക്കുന്നത് സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചയെ തകരാറിലാക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളും കേട്ടുകേള്‍വിയില്ലാത്ത കുറ്റകൃത്യങ്ങളും കേരളത്തില്‍ വര്‍ധിക്കുന്നു. നിയമസഭ ഈ വിഷയം ചര്‍ച്ച ചെയ്ത് കേരളത്തിലെ പൊലീസിനെ മെച്ചപ്പെടുത്താനുള്ള വഴി ആലോചിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പൊലീസ് സേനയില്‍ രാഷ്ട്രീയവത്കരണം ഉണ്ടെന്ന ആരോപണം ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കേസന്വേഷണങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാറശാല ഷാരോണ്‍ വധക്കേസ്, പത്തനംതിട്ടയിലെ നരബലി എന്നീ കേസുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രി പൊലീസിന്റെ കാര്യക്ഷമതയെപ്പറ്റി പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സംഭവങ്ങളിലെല്ലാം അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Content Highlights:  PK Kunhalikutty says Legislature should think of way to improve Kerala Police

We use cookies to give you the best possible experience. Learn more