| Thursday, 1st April 2021, 3:16 pm

എന്റെ ഓര്‍മ്മയില്‍ ഇങ്ങനെയൊരു സംഗതിയില്ല; ഓര്‍മ്മയിലില്ലാത്ത പഴങ്കഥകളാണ് അതെല്ലാം; സി.കെ പദ്മനാഭനെ തള്ളി കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കോലീബി സഖ്യത്തിനായി 2001-ല്‍ കോണ്‍ഗ്രസും മുസ്‌ലീം ലീഗും വോട്ട് ധാരണയ്ക്ക് ചര്‍ച്ചയ്ക്ക് വന്നതായുള്ള ബി.ജെ.പി നേതാവ് സി.കെ. പദ്മനാഭന്റെ വെളിപ്പെടുത്തല്‍ തള്ളി ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

ബി.ജെ.പി. നേതാവ് സി.കെ. പദ്മനാഭന്റെ പ്രസ്താവന ബി.ജെ.പി-സി.പി.എം. ധാരണയുടെ ഭാഗമാണെന്നും യു.ഡി.എഫ്. എന്ന പൊതുശത്രുവിനെ തകര്‍ക്കാനുള്ള അവരുടെ ആസൂത്രിത നീക്കമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘തന്റെ ഓര്‍മ്മയില്‍ ഇങ്ങനെയൊരു സംഗതിയില്ല. ഓര്‍മ്മയില്‍ ഇല്ലാത്ത പഴങ്കഥകളാണ് ഇതെല്ലാം. അതില്‍ സത്യമുണ്ടോന്ന് അവരോട് തന്നെ ചോദിക്കണം. സി.പി.ഐ.എം-ബി.ജെ.പി ധാരണ പുറത്തുവന്നത് ഇരുകൂട്ടരെയും അസ്വസ്ഥരാക്കുന്നു’. ഈ ധാരണ മറച്ചുവെയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോലീബി സഖ്യത്തിനായി 2001 നിയമസഭാ തെരഞ്ഞെടുപ്പിലും ശ്രമിച്ചിരുന്നതായിട്ടായിരുന്നു സി.കെ പദ്മനാഭന്റെ വെളിപ്പെടുത്തല്‍.

‘1991 ലെ കോണ്‍ഗ്രസ്-ലീഗ്- ബി.ജെ.പി ബന്ധത്തിന് ശേഷം 2001 ലും കോണ്‍ഗ്രസ് വോട്ട് ധാരണയ്ക്ക് വന്നു. കാസര്‍കോഡ് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും എത്തിയിരുന്നു. താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തു’, എന്നായിരുന്നു സി.കെ. പദ്മനാഭന്‍ പറഞ്ഞത്. കോണ്‍ഗ്രസുകാര്‍ ബി.ജെ.പി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘1991 ല്‍ താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. മാരാര്‍ജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റില്‍ സ്ഥാനാര്‍ത്ഥിയിയാരുന്നു. അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങള്‍ എല്ലാം മാറി’, അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ തങ്ങളെ പറ്റിക്കുകയായിരുന്നെന്നും കോണ്‍ഗ്രസിന് ബി.ജെ.പിയെ സ്വാധീനിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനും ലീഗിനും തങ്ങളുടെ വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപിക്കുന്നതില്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ക്കായി തങ്ങളെ തള്ളിപ്പറയുകയും ചെയ്യുമെന്നും സി.കെ.പത്മനാഭന്‍ പറഞ്ഞിരുന്നു. നേരത്തെ കോലീബി സഖ്യം ശരിവെച്ച് ഒ. രാജഗോപാലും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more