| Monday, 23rd November 2020, 12:45 pm

എന്റെ പേരില്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കും, 118 A നടപ്പിലാക്കിയാല്‍ ആദ്യം അകത്താകുന്നത് ദേശാഭിമാനിയിലും കൈരളി ടി.വിയിലുമുള്ളവര്‍: പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 118 A നടപ്പിലാക്കിയാല്‍ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലും കൈരളി ടി.വിയിലുമുള്ളവരാകുമെന്ന് മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

ജയിലുകള്‍ സമ്പന്നമാകുക സി.പി.ഐ.എം പ്രവര്‍ത്തകരെ കൊണ്ടായിരിക്കുമെന്നും ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാല്‍ അതിന് തടയിടാനാകുമായിരിക്കുമെന്നും പി.കെ ഫിറോസ് പറഞ്ഞു.

ശേഷം വരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഈ കരിനിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ സി.പി.ഐ.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അതുകൊണ്ട് സ്വന്തം പാര്‍ട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിന്‍വലിക്കണം.

ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ തലയില്‍ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാര്‍ട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോയെന്നും പി.കെ ഫിറോസ് ചോദിച്ചു.

അതേസമയം തന്നെ അപകീര്‍ത്തിപ്പെടുത്തി എന്നു കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ 118 A പ്രകാരം നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.

പി.കെ ഫിറോസിനെ അപമാനിച്ചെന്ന് കാണിച്ച് സി.പി.ഐ.എം അനുഭാവിക്കെതിരെയായിരുന്നു പൊലീസ് ആക്ട് 118 എ നിയമപ്രകാരം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. ലീഗ് എം.എല്‍.എമാരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ട്രോള്‍ പങ്കുവെച്ച തിലകന്‍ എ.കെ എന്ന വ്യക്തിക്കെതിരെയാണ് പരാതി നല്‍കിയത്.

പി.കെ ഫിറോസിനെ മനപ്പൂര്‍വ്വം അവഹേളിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി തിലകന്‍ എ.കെ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വ്യാജമായി നിര്‍മ്മിച്ച ഫോട്ടോ തികച്ചും ദുരുദ്ദേശത്തോടെ വ്യാജമാണ് എന്നറിഞ്ഞിട്ടും അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി പങ്കുവെച്ചെന്നും സംഭവത്തില്‍ പൊലീസ് ആക്ട് 118 എ പ്രകാരം കേസ് എടുക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്.

പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000ത്തിലെ ഐ.ടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഭേദഗതി.

അതേസമയം പൊലീസ് ആക്ടില്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തകുറിപ്പിലൂടെ വിശദീകരണം നല്‍കിയത്. ഏതെങ്കിലും തരത്തിലുള്ള സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനോ എതിരായി നിയമം ഉപയോഗിക്കപ്പെടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗം തടയാനും സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുമാണ് ഇത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഈ ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more