| Monday, 23rd January 2023, 1:51 pm

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ റവന്യൂ റിക്കവറി; ഈ ഏഴ് ചോദ്യങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ മറുപടി പറയണം: പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ റവന്യു റിക്കവറിയിലൂടെ ഈടാക്കുന്ന സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഏഴ് ചോദ്യങ്ങള്‍ മുന്നോട്ടുവെച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.കെ. ഫിറോസിന്റെ പ്രതികരണം.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളും മറ്റ് സ്വത്തുക്കളും ജപ്തി ചെയ്യുന്ന നടപടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയത്. എന്നാല്‍ ഈ നടപടികളിലെ സുതാര്യതയെയും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്തുകള്‍ ജപ്തി ചെയ്യുന്ന നടപടിയെയുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പി.കെ. ഫിറോസ് ചോദ്യം ചെയ്യുന്നത്.

പൊതുമുതല്‍ നശിപ്പിക്കുന്ന തരത്തിലുള്ള അക്രമ സംഭവങ്ങളില്‍ Prevention of damage to Public Propetry ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ, ഹര്‍ത്താലുമായി ബന്ധപ്പെട്ട് അഞ്ച് കോടിയിലധികം നാശനഷ്ടമുണ്ടായിട്ടും നഷ്ടപരിഹാരം കെട്ടിവെക്കുന്ന സാഹചര്യത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ എങ്ങനെ ഒഴിവായി, പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടത് എന്നിരിക്കെ പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുടെ സ്വത്ത് ജപ്തി ചെയ്യാന്‍ എന്താണ് കാരണം,

നിരപരാധികളുടെ സ്വത്ത് ജപ്തി ചെയ്തത് ലളിതമായി പറഞ്ഞാല്‍ തെമ്മാടിത്തമല്ലേ, ഒരാളുടെ വീട്ടില്‍ ഒരു സുപ്രഭാതത്തില്‍ ജപ്തി നോട്ടീസ് പതിച്ചിട്ട് അയാള്‍ പോപ്പുലര്‍ ഫ്രണ്ടുകാരനല്ലെന്ന് തെളിയിക്കാന്‍ കോടതി കയറിയിറങ്ങണമെന്ന് പറയുന്നത് തോന്നിവാസമല്ലേ, അവര്‍ക്കുണ്ടായ മാനസിക വിഷമത്തിനും മറ്റും ആര് നഷ്ടപരിഹാരം നല്‍കും, അക്രമസംഭവങ്ങളുടെ പേരില്‍ നിരപരാധികളായ മുസ്‌ലിങ്ങളുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി വരുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്നും പിണറായി സര്‍ക്കാറിന് എന്ത് വ്യത്യാസമാണുള്ളത്- എന്നിങ്ങനെയാണ് പി.കെ. ഫിറോസ് അക്കമിട്ട് നിരത്തിയിരിക്കുന്ന ഏഴ് ചോദ്യങ്ങള്‍.

ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ആസ്തികള്‍ റവന്യൂ റിക്കവറിയുടെ ഭാഗമായി ജപ്തി ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ഇ.കെ സുന്നി വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂരടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. ഐ.എസ്.എം, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നീ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

മലപ്പുറം ജില്ലയിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ജപ്തി (89) നടന്നത്. സംഘടനാ ഓഫിസുകളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ഭാരവാഹികളുടെ വീടുകളിലുമടക്കം സംസ്ഥാനത്തെ 173 കേന്ദ്രങ്ങളില്‍ നടത്തിയ ജപ്തി നടപടികള്‍ പൂര്‍ത്തിയായി.

ജപ്തി വിവരങ്ങള്‍ റവന്യൂ വകുപ്പ് തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23നായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ ഭാഗമായുള്ള അക്രമങ്ങളില്‍ 5.26 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് കണക്ക്. തുക കോടതിയില്‍ കെട്ടിവെക്കാത്ത സാഹചര്യത്തിലാണ് റവന്യൂ റിക്കവറി നടപടിക്ക് കോടതി ഉത്തരവിട്ടത്.

പി.കെ. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ റവന്യു റിക്കവറിയിലൂടെ ഈടാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ട്.

1) സാധാരണ ഗതിയില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന തരത്തിലുള്ള അക്രമ സംഭവങ്ങളുണ്ടായാല്‍ PDPP (Prevention of damage to Public Property) ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കും. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ അത്തരത്തില്‍ കേസെടുത്തിട്ടുണ്ടോ ?

2) കേസെടുത്തിരുന്നുവെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വരും. അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ ജാമ്യം ലഭിക്കാന്‍ കോടതിയില്‍ നഷ്ടപരിഹാരം കെട്ടി വെക്കണം. എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അഞ്ച് കോടിയിലധികം നാശനഷ്ടമുണ്ടായിട്ടും നഷ്ടപരിഹാരം കെട്ടിവെക്കുന്ന സാഹചര്യത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നാളിതുവരെ എങ്ങനെ ഒഴിവായി ?

3) ബഹുമാനപ്പെട്ട ഹൈക്കോടതി 18.01.2023 ന് ഇറക്കിയ ഉത്തരവ് ഇപ്രകാരമാണ്. Attachment of properties shall be initiated against the additional 12th and 13th respondents as also the properties of the office bearers of Popular Front of India since they are admittedly in default of the directions issued by the Hon’ble High Court. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടത് എന്നിരിക്കെ പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുടെ സ്വത്ത് ജപ്തി ചെയ്യാന്‍ എന്താണ് കാരണം?

4) നോട്ടീസ് പോലും നല്‍കാതെ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവുണ്ട് എന്നാണ് സര്‍ക്കാറിന്റെ വാദമെങ്കില്‍ അത് Revenue Recovery Act സെക്ഷന്‍ 34 പ്രകാരം ജപ്തി ചെയ്യപ്പെടുന്ന വ്യക്തിക്ക് നോട്ടീസ് നല്‍കേണ്ടതില്ല എന്നാണ് കോടതി പറഞ്ഞത്. ജപ്തി ചെയ്യേണ്ട സ്വത്തുക്കള്‍ ആരുടേതൊക്കെയാണ് എന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് നോട്ടീസ് നല്‍കിയോ investigation നടത്തിയോ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ ആരൊക്കെയാണ് എന്ന് പരിശോധിക്കുന്നതിന് ഒരു തടസവുമില്ല. അത് ചെയ്യാതെ നിരപരാധികളുടെ സ്വത്ത് ജപ്തി ചെയ്തത് ലളിതമായി പറഞ്ഞാല്‍ തെമ്മാടിത്തമല്ലേ ?

5) ജപ്തി ചെയ്യപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് വാദമെങ്കില്‍ നിരപരാധിയായ ഒരാളുടെ വീട്ടില്‍ ഒരു സുപ്രഭാതത്തില്‍ ജപ്തി നോട്ടീസ് പതിച്ചിട്ട് അയാളിനി പോപ്പുലര്‍ ഫ്രണ്ടുകാരനല്ലെന്ന് തെളിയിക്കാന്‍ കോടതി കയറി ഇറങ്ങണമെന്ന് പറയുന്നത് തോന്നിവാസമല്ലേ ?

6) ഇനി അവര്‍ നിരപരാധിയാണെന്ന് തെളിയിച്ചാല്‍ തന്നെ അവര്‍ക്കിപ്പോഴുണ്ടായ മാനസിക വിഷമം, സമൂഹത്തില്‍ അവര്‍ക്കുണ്ടായ അവമതിപ്പ്, കുട്ടികളുടെ ദുഖം, തീവ്രവാദിയെന്ന് ആക്ഷേപിച്ച് സി.പി.ഐ.എം നടത്തിയ പ്രകടനം… ഇതിനൊക്കെ ആര് നഷ്ടപരിഹാരം നല്‍കും ?

അവസാനമായി…

7) അക്രമസംഭവങ്ങളുടെ പേരില്‍ നിരപരാധികളായ മുസ്‌ലിങ്ങളുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി വരുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്നും പിണറായി സര്‍ക്കാറിന് എന്ത് വ്യത്യാസമാണുള്ളത് ?

Content Highlight: PK Firos fb post on the revenue recovery on Popular Front leader’s wealth

We use cookies to give you the best possible experience. Learn more