| Sunday, 26th May 2019, 6:22 pm

പ്രതിപക്ഷത്തെ കെണിയില്‍ വീഴ്ത്തിയതാണ്; ഇ.വി.എമ്മില്‍ ക്രമക്കേടുണ്ടെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന് പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അവിശ്വസനീയമായ വിജയമാണ് ബി.ജെ.പി നേടിയതെങ്കിലും വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയാണ് ഈ വിജയം നേടിയത് എന്നതില്‍ വല്ല വാസ്തവവുമുണ്ടോയെന്ന് യൂത്ത് ലീഗ് സംസ്ഥാസെ സെക്രട്ടറി പി.കെ ഫിറോസ്. ഇ.വി.എമ്മില്‍ ക്രമക്കേട് ഉണ്ട് എന്ന പ്രചരണത്തിന് പിന്നില്‍ ആര്‍. എസ്.എസ്സാണെന്നും പ്രതിപക്ഷത്തെ ആ കെണിയില്‍ വീഴ്ത്തിയതാണെന്നും ഫിറോസ് പറഞ്ഞു.

ഇ.വി.എമ്മിന് വിശ്വാസ്യതയില്ല എന്ന് പ്രചരണം നടത്തിയാല്‍ അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാകുമെന്നറിയാതെയാണ് പലരും ഇത്തരമൊരു ക്യാമ്പയിന്‍ ഏറ്റെടുക്കുന്നതെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ഫിറോസ് പറഞ്ഞു.

അവിശ്വസനീയമായ വിജയമാണ് ബി.ജെ.പി നേടിയതെങ്കിലും വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയാണ് ഈ വിജയം നേടിയത് എന്നതില്‍ വല്ല വാസ്തവവുമുണ്ടോ? വോട്ടിംഗ് മെഷീനില്‍ എങ്ങിനെ കൃത്രിമം നടത്തി എന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്? ചെയ്യുന്ന വോട്ടുകള്‍ മുഴുവന്‍ ബി.ജെ.പി ചിഹ്നത്തില്‍ പതിഞ്ഞു എന്നാണോ? അങ്ങിനെയെങ്കില്‍ ഒരു നിയോജക മണ്ഡലത്തിലെ 5 ബൂത്ത് വീതം വി.വി പാറ്റുകള്‍ എണ്ണിയപ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവേണ്ടതായിരുന്നില്ലേ? 543 പാര്‍ലമെന്റ് മണ്ഡലത്തിലെയും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വി.വി പാറ്റുകള്‍ എണ്ണിയപ്പോള്‍ ഒരിടത്ത് പോലും വ്യത്യാസം ഉണ്ടായതായി റിപ്പോര്‍ട്ടില്ലെന്നും ഫിറോസ് പറയുന്നു.

ഇനി ഹാക്ക് ചെയ്ത മെഷീന്‍ എന്തേ കേരളത്തിലും തമിഴ്‌നാട്ടിലും വരാതിരുന്നത്. ഒരു സെറ്റ് മെഷീന്‍ ആ തിരുവനന്തപുരത്തേക്കെങ്കിലും ബി.ജെ.പി കൊടുത്തയക്കാതിരിക്കുമോ? കുമ്മനം കൂടി ജയിച്ചിരുന്നെങ്കില്‍ ഇ.വി.എമ്മിനെ പ്രത്യേകിച്ച് ആരെങ്കിലും സംശയിക്കുമോയെന്നും ഫിറോസ് ചോദിക്കുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണം രൂപം

ബി.ജെ.പി വീണ്ടും അധികാരത്തിലേറിയപ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ പഴി പറഞ്ഞ് രംഗത്ത് വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇ.വി.എമ്മിന് വിശ്വാസ്യതയില്ല എന്ന് പ്രചരണം നടത്തിയാല്‍ അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാകുമെന്നറിയാതെയാണ് പലരും ഇത്തരമൊരു ക്യാമ്പയിന്‍ ഏറ്റെടുക്കുന്നത്.

അവിശ്വസനീയമായ വിജയമാണ് ബി.ജെ.പി നേടിയതെങ്കിലും വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയാണ് ഈ വിജയം നേടിയത് എന്നതില്‍ വല്ല വാസ്തവവുമുണ്ടോ? വോട്ടിംഗ് മെഷീനില്‍ എങ്ങിനെ കൃത്രിമം നടത്തി എന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്? ചെയ്യുന്ന വോട്ടുകള്‍ മുഴുവന്‍ ബി.ജെ.പി ചിഹ്നത്തില്‍ പതിഞ്ഞു എന്നാണോ? അങ്ങിനെയെങ്കില്‍ ഒരു നിയോജക മണ്ഡലത്തിലെ 5 ബൂത്ത് വീതം വി.വി പാറ്റുകള്‍ എണ്ണിയപ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവേണ്ടതായിരുന്നില്ലേ? 543 പാര്‍ലമെന്റ് മണ്ഡലത്തിലെയും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വി.വി പാറ്റുകള്‍ എണ്ണിയപ്പോള്‍ ഒരിടത്ത് പോലും വ്യത്യാസം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ഇനി ഇ.വി.എം ഹാക്ക് ചെയ്തു എന്നു പറയുന്നവര്‍ എങ്ങിനെ അത് ചെയ്തു എന്നാണ് പറയുന്നത്? ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിനുള്ള സാധ്യതകളുണ്ട് എന്ന് പറഞ്ഞാല്‍ വാദത്തിന് അംഗീകരിക്കാം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലോ? മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും കര്‍ണാടകയിലുമൊക്കെ ബി.ജെ.പി ഇതര ഗവണ്‍മെന്റുകളല്ലേ ഭരണത്തിലിരിക്കുന്നത്? എന്നിട്ടുമെങ്ങിനെയാണ് ബിജെപിക്ക് ഇത്രയധികം സീറ്റുകള്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് പോലും കിട്ടിയത്? സ്റ്റേറ് മെഷിനറി അറിയാതെ മറ്റാര്‍ക്കെങ്കിലും ഇ.വി.എം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയുമോ?

ഇനി ഹാക്ക് ചെയ്ത മെഷീന്‍ എന്തേ കേരളത്തിലും തമിഴ്‌നാട്ടിലും വരാതിരുന്നത്. ഒരു സെറ്റ് മെഷീന്‍ ആ തിരുവനന്തപുരത്തേക്കെങ്കിലും ബി.ജെ.പി കൊടുത്തയക്കാതിരിക്കുമോ? കുമ്മനം കൂടി ജയിച്ചിരുന്നെങ്കില്‍ ഇ.വി.എമ്മിനെ പ്രത്യേകിച്ച് ആരെങ്കിലും സംശയിക്കുമോ?

എന്റെ അഭിപായത്തില്‍ ഇ.വി.എമ്മില്‍ ക്രമക്കേട് ഉണ്ട് എന്ന പ്രചരണത്തിന് പിന്നില്‍ ആര്‍. എസ്.എസ്സാണ്. പ്രതിപക്ഷത്തെ ആ കെണിയില്‍ വീഴ്ത്തിയതാണ്. ബി.ജെ.പിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ മനം മടുത്ത ഒരു ജനത ഇവിടെ ഉണ്ട് എന്നത് വസ്തുതയാണ്. അവരുടെ അവസാനത്തെ ആയുധമാണ് ബി.ജെ.പിക്കെതിരെ വോട്ട് രേഖപ്പെടുത്തുക എന്നത്. എന്നാല്‍ ഇ.വി.എമ്മില്‍ ബി.ജെ.പിക്കെതിരെ നിങ്ങള്‍ വോട്ട് ചെയ്താലും കാര്യമില്ല എന്ന് വന്നാല്‍ ആരെങ്കിലും വോട്ടു ചെയ്യാന്‍ പോവുമോ? അതിന്റെ പ്രയോജനം ആര്‍ക്കാണ് ലഭിക്കുക. രാജ്യത്ത് പോള്‍ ചെയ്യാത്ത വോട്ടിന്റെ നല്ലൊരു ശതമാനം ഇത്തരക്കാരുടേതായിരിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

21 പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചത് ഇ.വി.എമ്മിന്റെ പേരിലാണ്. അപ്പോഴും ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ മടിച്ച് നിന്നു. ഇനിയെങ്കിലും പരാജയത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ വിലയിരുത്തണം.

തെരഞ്ഞെടുപ്പിന്റെ തലേന്ന് നല്‍കിയ രണ്ടായിരം രൂപ കര്‍ഷക ആത്മഹത്യകളെ മറക്കാന്‍ അവരെ പ്രേരിപ്പിച്ചു. ബാലാകോട്ടില്‍ ഭീകരരെ കൊന്നൊടുക്കി എന്ന പ്രചരണം നോട്ടു നിരോധനത്തിന്റെ യാതനകളെ വിസ്മരിക്കാന്‍ അവരെ സഹായിച്ചു. ഹിന്ദുത്വവും അമിത ദേശീയതയും ഭൂരിപക്ഷ ജനതയുടെ ജീവവായുവാക്കി മാറ്റി.

മേഘമുള്ള സമയത്ത് പാകിസ്ഥാനില്‍ അക്രമം നടത്താന്‍ കാരണം മോദിയുടെ ബുദ്ധിയാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ മഹാ ഭൂരിപക്ഷം ജനതയും. അത് ‘തള്ള്’ മാത്രമായി തോന്നുന്നത് നമുക്ക് മാത്രമാണ്. അത്തരമൊരു ജനതയെ യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് കൊണ്ടു വരിക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ധര്‍മ്മം. ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ ഇനിയും ഇ.വി.എമ്മില്‍ ചുറ്റിത്തിരിയാനാണ് ഭാവമെങ്കില്‍ മതേതര ഭരണകൂടം രാജ്യത്ത് സാധ്യമാവുന്നത് വിദൂര സ്വപ്നമായി അവശേഷിക്കും.

അത് കൊണ്ട് ഇനിയുള്ള നാളുകള്‍ പ്രതിപക്ഷം കരുതലോടെ ചുവടു വെക്കണം. ഇനിയൊരഞ്ചു വര്‍ഷം കൂടി കാത്തിരിക്കുക എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കാലയളവല്ല. സ്വാതന്ത്ര്യം നേടി 30 വര്‍ഷമാണ് ഒരു കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റ് ഉണ്ടാക്കാന്‍ എതിരാളികള്‍ കാത്തിരുന്നത്. 1977ല്‍ ഇന്ദിരാഗാന്ധിയടക്കം തോറ്റിട്ടും കോണ്‍ഗ്രസ് ശക്തമായി തിരിച്ച് വന്നിട്ടുണ്ട്. ഒന്നും അസംഭവ്യമല്ല. ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിപക്ഷമാവാം. ഒറ്റക്കെട്ടായി പടപൊരുതാം. ഇന്ത്യയെ നമുക്ക് വീണ്ടെടുക്കാം.

We use cookies to give you the best possible experience. Learn more