| Tuesday, 2nd April 2019, 11:15 am

വിജയരാഘവന്റെ പ്രസ്താവന വൈകാരികമാക്കേണ്ട; ആരോഗ്യപരമായ സംവാദത്തിന് സി.പി.ഐ.എം തയ്യാറാണെന്നും പി കെ ബിജു

ഡൂള്‍ന്യൂസ് ഡെസ്‌ക്
ആലത്തൂര്‍: ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രസ്താവന വളച്ചൊടിച്ച് വൈകാരികമാക്കുകയാണെന്ന് ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.കെ ബിജു പറഞ്ഞു. ആരോഗ്യപരമായ സംവാദത്തിന് സി.പി.ഐ.എം തയ്യാറാണെന്നും എല്‍.ഡി.എഫ് കണ്‍വീനറുടെ പ്രസ്താവന വൈകാരികമാക്കേണ്ട കാര്യമില്ലെന്നും പി.കെ ബിജു പറഞ്ഞു.
 
ഒരു പൊതുയോഗത്തില്‍ നടത്തിയ പ്രസംഗമാണെന്നും പ്രസ്താവന വളച്ചൊടിക്കുകയാണെന്ന് ആലത്തൂരിലെ ജനങ്ങള്‍ക്ക് നല്ലബോധ്യമുണ്ടെന്നും പി.കെ ബിജു പറഞ്ഞു.
 
അതേസമയം തനിക്കെതിരായ അശ്ലീല പരാമര്‍ശം വേദനിപ്പിച്ചെന്നും ആശയപരമായ പോരാട്ടമാണ് ആലത്തൂരില്‍ നടക്കുന്നതെന്നും അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നും രമ്യ ഹരിദാസ് ചോദിച്ചു.
 
പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതാ സ്ഥാനാര്‍ത്ഥിയാണ് താനെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കന്ന ഇടത് മുന്നണി പ്രതിനിധിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
 
അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
 
ആലത്തൂരിലെ സ്ഥാനാര്‍ത്തി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്””- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍. വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ രമ്യ ഹരിദാസ് രംഗത്തെത്തുകയും പ്രസ്താവന വിവാദമാകുകയും ചെയ്തതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നുമായിരുന്നു വിജയരാഘവന്‍ വിശദീകരിച്ചത്.
 
 
 
We use cookies to give you the best possible experience. Learn more