Daily News
സഭയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞ് ചെന്നിത്തല; ചിരിച്ചു കൊണ്ട് കൊട്ടി പിണറായിയും, വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 09, 11:42 am
Thursday, 9th November 2017, 5:12 pm

തിരുവനന്തപുരം: നിയമസഭയെ പിടിച്ചു കുലുക്കി സോളാര്‍ റിപ്പോര്‍ട്ട്. ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കളിയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ മറന്നില്ല. സഭയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞാണ് ചെന്നിത്തല വെട്ടിലായത്.

50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത് അപഹാസ്യമാണ് എന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ സഭയില്‍ പ്രസ്താവന നടത്തുമ്പോള്‍ താന്‍ ആ പേര് പരാമര്‍ശിച്ചില്ലെന്ന വാദവുമായി മുഖ്യമന്ത്രി എഴുന്നേറ്റു.

ആരുടെയും പേര് പറയാതിരിക്കാനുള്ള മാന്യത താന്‍ കാണിച്ചെന്നും പ്രതിപക്ഷമാണ് മര്യാദ ലംഘിച്ചതെന്നും ചെന്നിത്തലയ്ക്ക് ചിരിച്ചു കൊണ്ട് പിണറായി മറുപടി നല്‍കി. എന്നാല്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആ പേരുകള്‍ പരാമര്‍ശിച്ചിരുന്നതായി ചെന്നിത്തല തിരിച്ചടിച്ചു.


Also Read: ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നെന്ന് സരിത എസ് നായര്‍


വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച്, നടപടി സ്വീകരിച്ച് പ്രതിപക്ഷത്തെയും യു.ഡി.എഫിനെയും നിശ്ശബ്ദരാക്കാമെന്നു മുഖ്യമന്ത്രി കരുതേണ്ടെന്നും ആരോപണത്തെ നേരിടാനുള്ള ശക്തി യു.ഡി.എഫിനുണ്ടന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായി സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചെന്നിത്തല തന്നോട് നേരിട്ട് ഫോണ്‍വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു കമ്മീഷന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ തെളിവുണ്ടെന്നും സരിത പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ സന്തോഷമുണ്ടെന്നും ഇത്തരമൊരു റിപ്പോര്‍ട്ട് പരസ്യമായതില്‍ വിഷമമുണ്ടെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പായി മാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.

രാഷ്ട്രീയക്കാരെല്ലാം എന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ആരെയും പ്രതീപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ല. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായതെന്നും സരിത പറഞ്ഞു.