| Thursday, 16th December 2021, 9:10 am

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; കുട്ടി കരഞ്ഞത് ആള്‍ക്കൂട്ടം കണ്ടെന്ന് ഡി.ജി.പിയുടെ വാദം, വിമര്‍ശിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അച്ഛനേയും മകളേയും പരസ്യവിചാരണയ്ക്കിരയാക്കിയ സംഭവത്തില്‍ ഡി.ജി.പി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആരെ സംരക്ഷിക്കാനാണ് ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി ചോദിച്ചു.

സംഭവം നടന്ന ദിവസങ്ങളിലെ ദൃശ്യങ്ങളില്‍ കുട്ടി കരയുന്നത് കാണുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ലെന്ന് കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തെ കണ്ടപ്പോഴാണ് കുട്ടി കരഞ്ഞതെന്നാണ് ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം വീഡിയോ കണ്ടാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാകുമെന്ന് ഡി.ജി.പിയുടെ വാദം തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

പൊലീസ് ക്ലബ്ബില്‍ ഇരുന്നല്ല കേസിനെ കുറിച്ച് അന്വേഷിക്കേണ്ടതെന്നും കോടതി പറഞ്ഞു.

‘കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പല കേസുകളിലും ഇത് കാണുന്നുണ്ട്. യുണിഫോമില്‍ എന്തും ചെയ്യാം എന്നാണോ,’ കോടതി ചോദിച്ചു.

എന്തുകൊണ്ടാണ് കുട്ടിയുടെ വിഷയത്തില്‍ ബാലാവകാശ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.

ഉദ്യോഗസ്ഥയ്ക്ക് അബദ്ധം പറ്റിയതാവാം പക്ഷെ മാപ്പ് പറയേണ്ട ബാധ്യത അവര്‍ക്കുണ്ട്. നമ്പി നാരായണന് കൊടുത്തത് പോലെ കുട്ടിക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു.

പൊലീസുകാരിയുടേത് നിരുപാധിക മാപ്പപേക്ഷയല്ലേയെന്നും അംഗീകരിച്ചുകൂടേയെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ ചോദിച്ചു. എന്നാല്‍ കുട്ടി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിട്ടുണ്ടെന്നും മാപ്പപേക്ഷ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അഭിഭാഷക വ്യക്തമാക്കി.

കുട്ടിയുടെ മാനസികാവസ്ഥയില്‍ പ്രശ്നമൊന്നുമില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ കോടതിയില്‍ അറിയിച്ചു.

തന്റെ പെരുമാറ്റം കൊണ്ട് പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടായ മാനഹാനിക്കും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നതായി കാണിച്ച് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു.

മാപ്പപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കുട്ടിയുടെ കുടുംബമാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ.

എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pink Police attingal DGP Report High Court

We use cookies to give you the best possible experience. Learn more