| Friday, 19th March 2021, 11:15 am

'വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങളല്ല'; പ്രകടന പത്രികയിലെ 600ല്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേവലം വാഗ്ദാനങ്ങളല്ലെന്നും അത് നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വാഗ്ദാനങ്ങള്‍ അഞ്ച് വര്‍ഷംകൊണ്ട് നടപ്പാക്കാനായെന്ന് എല്‍.ഡി.എഫ് സര്‍ക്കാരിന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു.

പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രകണ്ട് നടപ്പായെന്ന് ജനങ്ങള്‍ക്ക് മനസിലാവുന്ന തരത്തില്‍ ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. നാല് വര്‍ഷം തുടര്‍ച്ചയായി അത് ചെയ്തു. ഇത് അഞ്ചാമത്തെ വര്‍ഷമാണ്.

നാല് വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ഇതുവരെ എത്തി നില്‍ക്കുന്നത് 600ല്‍ 570 എണ്ണമാണ്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ഓഖി, നിപ പ്രളയം, കാലവര്‍ഷക്കെടുതി, തുടരുന്ന കൊവിഡ് മഹാമാരി, ഇതിനൊന്നും ഇടവേള ഉണ്ടായിട്ടില്ല. ഇതിനെ നേരിടാനും അതിജീവിക്കാനും നടക്കേണ്ട വികസന കാര്യങ്ങള്‍ നടപ്പാക്കാനും സര്‍ക്കാരിന് സാധിച്ചു.

ദുരന്തത്തിന്റെ ഭാഗങ്ങള്‍ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് ഒരു സര്‍ക്കാരിന് ആകാവുന്നതിന്റെ പരമാവധി ചെയ്തുകൊണ്ട് ജനക്ഷേമപരമായ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്തു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഓരാ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് നടപ്പിലാക്കിയതിലൂടെയല്ല, പകരം ജനങ്ങള്‍ അവരുടെ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസോ യു.ഡി.എഫോ എന്തെങ്കിലും എതിര്‍ത്ത് സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ബി.ജെ.പി സ്വഭാവം കാണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇ. ശ്രീധരന്‍ നമ്മുടെ രാജ്യത്തെ ഒരു പ്രധാന വിദഗ്ധനായിരുന്നല്ലോ. അതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ബി.ജെ.പിയുടെ സ്വഭാവം കാണിക്കും. അതുകൊണ്ട് തന്നെ എന്തും വിളിച്ചു പറയാവുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ കാത്തു നില്‍ക്കുന്നതാവും നല്ലത്. കാരണം അത്തരത്തിലുള്ള ജല്‍പനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan  says ldf government completed 570 offers by election manifesto

We use cookies to give you the best possible experience. Learn more