| Friday, 24th June 2022, 8:02 pm

'നമ്മുടെ രാജ്യത്ത് എല്ലാവർക്കും അഭിപ്രായങ്ങൾ പറയാനും ജനാധിപത്യപരമായി വിമർശിക്കാനും അവകാശമുണ്ട്. എന്നാൽ അവ അതിരുകടക്കരുത്': പിണറായി വിജയൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യപരമായി എല്ലാവര്‍ക്കും വിമര്‍ശിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് അതിരുവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. നമ്മുടെ രാജ്യത്ത് എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനും ജനാധിപത്യപരമായി വിമര്‍ശിക്കാനും അവകാശമുണ്ട്. എന്നാല്‍ അവ അതിരുകടക്കാന്‍ പാടില്ല. അത് തെറ്റായ പ്രവണതയാണ്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും,’ മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു. മോദിയെ സുഖിപ്പിക്കാന്‍ വേണ്ടി എസ്.എഫ്.ഐയുടെ തെമ്മാടികള്‍ കാണിച്ച തോന്നിവാസമാണ് കല്‍പ്പറ്റയില്‍ നടന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: Pinarayi vijayan says he condemns the attack in rahul gandhi’s office

We use cookies to give you the best possible experience. Learn more