| Monday, 27th June 2022, 1:18 pm

'ഗാന്ധിയുടെ ഫോട്ടോ തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയ ശേഷം, ഗോഡ്‌സെ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി കോണ്‍ഗ്രസുകാര്‍ ചെയ്യുകയായിരുന്നില്ലേ': മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാനത്ത് പല തരത്തിലുള്ള കുല്‍സിത പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച ശേഷം ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്തത് കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ഗോഡ്‌സെ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവര്‍ ചെയ്യുകയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘കോണ്‍ഗ്രസ് സംസ്ഥാനത്ത് പല തരത്തിലുള്ള കുല്‍സിത പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ കുല്‍സിതത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഗാന്ധിജിയുടെ ഫോട്ടോയുമായി ബന്ധപ്പെട്ട വിഷയം.

എസ്.എഫ്.ഐക്കാര്‍ ഓഫീസില്‍ കയറി, കയറാന്‍ പാടില്ല. അവിടെ അവര്‍ ചില സംഭവങ്ങള്‍ കാണിച്ചു, അത് കാണിക്കാന്‍ പാടില്ല. അവര്‍ പോയി. അതിന് ശേഷം മാധ്യമക്കാര്‍ അവിടെ കയറുന്നുണ്ട്. അവര്‍ ഇതിന്റെ ചിത്രം എടുക്കുന്നുണ്ട്. ഓഫീസിന്റെ ചിത്രം പുറത്തുവന്നിട്ടുമുണ്ട്.

അതിന് ശേഷം എസ്.എഫ്.ഐക്കാര്‍ ഓഫീസില്‍ കയറിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരും കയറിയിട്ടില്ല. ആരുടെ കുബുദ്ധിയാണ് ചുമരിലുണ്ടായ ഗാന്ധിയുടെ ഫോട്ടോ താഴെയെത്തിച്ചത്,’ മുഖ്യമന്ത്രി പറഞ്ഞു.

‘എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഫോട്ടോ തല്ലിത്തകര്‍ത്തത്. ഇവര്‍ ശരിക്കും ഗാന്ധി പ്രവര്‍ത്തകര്‍ തന്നെയാണോ.. ചിത്രം തകര്‍ക്കാന്‍ ഇവര്‍ക്ക് എങ്ങനെയാണ് സാധിച്ചത്. ഗോഡ്‌സെ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവര്‍ ചെയ്യുകയല്ലേ..

ഇരുമെയ്യാണെങ്കിലും ഒരു ശരീരമായി നീങ്ങുന്ന അവസ്ഥയല്ലേ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ സമ്മേളനം പിരിച്ചുവിട്ടതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

പ്രതിപക്ഷം രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ ശ്രമിക്കുകയാണൈന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായി നടത്തുന്ന ഹീനമായ കാര്യങ്ങളില്‍ ഒന്നായി മാത്രമേ ഇന്ന് നിയമസഭയില്‍ നടന്ന സംഭവങ്ങളേയും കാണാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

‘പ്രതിപക്ഷം സംസ്ഥാനത്ത് ആകെ അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കലാപങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ മറ്റൊരു പതിപ്പ് നിയമസഭയിലും ഉണ്ടാക്കാന്‍ കഴിയുമോ, അതാണ് ഇന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്,’ അദ്ദേഹം പറഞ്ഞു.

നിയമസഭയ്ക്കകത്തു പറയാതെ പുറത്തുപോയി പറയുന്നത് ശരിയായ രീതിയാണോയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിച്ചാല്‍ അതെന്താണെന്ന് മനസ്സിലാക്കാനും അതിനുള്ള മറുപടി പറയാനുള്ള അവസരമൊരുക്കാതെയുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയുടെ ചരിത്രത്തില്‍ നിന്നുണ്ടായിട്ടില്ലാത്ത കാര്യങ്ങളാണ് ഇന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം യു.ഡി.എഫ് തടസ്സപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Pinarayi vijayan says congress is doing what once godse did

We use cookies to give you the best possible experience. Learn more