| Monday, 29th July 2019, 1:21 pm

'കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോള്‍ ക്യൂബയില്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു'; അലൈഡ ഗുവേരയുമായി കൂടിക്കാഴച നടത്തി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചെഗുവേരയുടെ മകള്‍ ഡോ.അലൈഡ ഗുവേരയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സന്ദര്‍ശനത്തിനെത്തിയ അലൈഡയുമായി രാവിലെ ക്ലിഫ് ഹൗസിലാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും കൂടെയുണ്ടായിരുന്നു.

‘ക്യൂബന്‍ യാത്രകളും ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും കേരളവുമെല്ലാം നിറഞ്ഞു നിന്നതായിരുന്നു അര മണിക്കൂര്‍ നീണ്ട സംഭാഷണം. 1994 ല്‍ കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോള്‍ ക്യൂബയില്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ഞങ്ങള്‍. സമ്മേളനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അന്നവിടെ ഉണ്ടായിരുന്ന കാര്യം അലൈഡയും പങ്കുവെച്ചു.’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂരിലും എറണാകുളത്തും നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലും അലൈഡ പങ്കെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏറെ ആവേശകരമായിരുന്നു, ധീര വിപ്ലവകാരി ചെഗുവേരയുടെ മകള്‍ ഡോ.അലൈഡ ഗുവേരയുമായുള്ള കൂടിക്കാഴ്ച. കേരള സന്ദര്‍ശനത്തിനെത്തിയ ഡോ അലൈഡയുമായി രാവിലെ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം സഖാവ് എം.എ ബേബിയും കൂടെ ഉണ്ടായിരുന്നു.

ക്യൂബന്‍ യാത്രകളും ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും കേരളവുമെല്ലാം നിറഞ്ഞു നിന്നതായിരുന്നു അര മണിക്കൂര്‍ നീണ്ട സംഭാഷണം. യാത്രയുടെ ക്ഷീണമുണ്ടെന്ന് പറഞ്ഞെങ്കിലും അതെല്ലാം മറന്ന് ഡോ.അലൈഡ സന്ദര്‍ശനത്തെ സജീവമാക്കി. സംഭാഷണമധ്യേ സഖാവ് ബേബിയാണ് ക്യൂബന്‍ യാത്രയെ കുറിച്ച് ഓര്‍മ്മിപ്പിച്ചത്. 1994 ല്‍ കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോള്‍ ക്യൂബയില്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ഞങ്ങള്‍. സമ്മേളനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അന്നവിടെ ഉണ്ടായിരുന്ന കാര്യം അലൈഡയും പങ്കുവെച്ചു.

കേരളത്തിലേക്കുള്ള തന്റെ ആദ്യ യാത്രയും അവര്‍ ഓര്‍മ്മിച്ചു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദ്യകരമാണെന്നായിരുന്നു അലൈഡയുടെ അഭിപ്രായം. ചെഗുവേരയുടെ കുടുംബത്തെ കുറിച്ചും വിശദമായി അന്വേഷിച്ചറിഞ്ഞു. കുടുംബാംഗങ്ങളെ ഡോ.അലൈഡയ്ക്ക് പരിചയപ്പെടുത്തി. ഒരുമിച്ച് പ്രഭാത ഭക്ഷണവും കഴിച്ചു.

കണ്ണൂരിലും എറണാകുളത്തും നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ആവേശവും പങ്കുവെച്ചാണ് ഡോ.അലൈഡ യാത്ര പറഞ്ഞത്.

We use cookies to give you the best possible experience. Learn more