യു.ഡി.എഫിന് കൂടിയതും ബി.ജെ.പിയ്ക്ക് കുറഞ്ഞതും നാല് ലക്ഷം വോട്ടുകള്‍; വോട്ടുകച്ചവടം നടന്നതിന്റെ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി
Kerala News
യു.ഡി.എഫിന് കൂടിയതും ബി.ജെ.പിയ്ക്ക് കുറഞ്ഞതും നാല് ലക്ഷം വോട്ടുകള്‍; വോട്ടുകച്ചവടം നടന്നതിന്റെ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd May 2021, 6:22 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്നത് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലേതില്‍ നിന്നും ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടായത് യു.ഡി.എഫിന് വോട്ടുകള്‍ മറിച്ചതു കൊണ്ടാണെന്നും പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത പരാജയമുണ്ടായത് എല്ലാവരും സമ്മതിക്കുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലും, കൗണ്ടിങ്ങിന്റെ തൊട്ടുമുന്‍പ് വരെ തങ്ങള്‍ ഇവിടെ ജയിക്കാന്‍ പോകുകയാണെന്ന് വലിയ ആത്മവിശ്വാസം പ്രകടപ്പിക്കുന്ന യു.ഡി.എഫിനെ ആണ് കണ്ടത്.

നാടിന്റെ അനുഭവങ്ങള്‍ അറിയുന്നവര്‍ക്ക് അത്തരമൊരു നിലപാട് സ്വീകരിക്കാനാവില്ല, പക്ഷെ യു.ഡി.എഫ് ഇത്തരത്തില്‍ ഒരു ആത്മവിശ്വാസം പ്രകടിപ്പിച്ചത് ചില കച്ചവട കണക്കിന്റെ ഭാഗമായിട്ടായിരുന്നു. നാട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അട്ടിമറിയ്ക്കാന്‍ ഈ കച്ചവടക്കണക്കിലൂടെ കഴിയുമെന്ന് യു.ഡി.എഫ് കണക്കാക്കി. അത് നേരത്തെ പലപ്പോഴും സ്വീകരിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ആ തന്ത്രം കുറെ കൂടെ വ്യാപകമായി പയറ്റി എന്നാണ് വ്യക്തമാകുന്നത്.

എല്ലാം പുറത്തുവന്നിട്ടില്ലെങ്കിലും വന്നിടത്തോളം കാര്യങ്ങളില്‍ നിന്നു കുറെ കാര്യങ്ങള്‍ വ്യക്തമായി, ബി.ജെ.പി വോട്ടുകള്‍ നല്ല രീതിയില്‍ ഈ കച്ചവടത്തിലൂടെ വാങ്ങാനായതായതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് കാരണം.

ബി.ജെ.പി അവകാശപ്പെട്ടത് അവര്‍ അടിവെച്ചടിവെച്ച് മുന്നേറുമെന്നാണ്. അതിനവര്‍ നല്ല ശ്രമം നടത്തുന്നുണ്ട്. അവരുടെ അഖിലേന്ത്യ നേതാക്കളടക്കം വന്ന് കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. ഇഷ്ടം പോലെ പണവും ചെലവഴിക്കുന്നുണ്ട്. ആവശ്യമായ സംഘടനാ പ്രവര്‍ത്തനവും നടത്തുന്നുണ്ട്.

അവര്‍ നേരത്തെ പറഞ്ഞ് അവകാശവാദങ്ങളിലേക്കൊന്നും ഞാന്‍ പോകുന്നില്ല. എന്നാല്‍ 90 മണ്ഡലങ്ങളില്‍ ബി.ജെ.പിയ്ക്ക് വോട്ട് കുറഞ്ഞിരിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍, ഇത്ര ഭീമമായ രീതിയില്‍ എങ്ങനെ ഇത്ര വോട്ട് കുറഞ്ഞു? കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം വന്ന പുതിയ വോട്ടര്‍മാരുടെ വോട്ട് ഏതൊരു പാര്‍ട്ടിയ്ക്കും ലഭിക്കേണ്ടതാണ്. എന്തേ അവര്‍ക്ക് ലഭിച്ചില്ല ? ഇത്രയും പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും, ശക്തിപ്പെടുകയാണെന്ന് അവകാശം വാദം ഉന്നയിക്കുന്നവര്‍ക്ക് വോട്ട് കുറഞ്ഞതെങ്ങിനെ?

നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ഇത്ര വലിയ ചോര്‍ച്ച ഒരു കാലത്തും വന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ശതമാനം ഉയര്‍ന്നിട്ടും ബി.ജെ.പിയ്ക്ക് വോട്ട് കുറഞ്ഞത് പുറത്തു കാണുന്നതിനേക്കാള്‍ വലിയ വോട്ട് കച്ചവടം നടന്നു എന്നാണ് കാണിക്കുന്നത്. ചിലയിടത്തെങ്കിലും ബി.ജെ.പിയെ ജനങ്ങള്‍ കയ്യൊഴിയുന്നു എന്ന സൂചനയും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയ്ക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങളും വോട്ടില്‍ ഉണ്ടായ കുറവും ജില്ല തിരിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ചു. 2016ല്‍ 30,60270 വോട്ട് ബി.ജെ.പിയ്ക്ക് ലഭിച്ചു. ഇത്തവണ അത് 25, 92139 വോട്ടായി കുറഞ്ഞു. നാല് ലക്ഷത്തിലേറെ വോട്ടിന്റെ കുറവാണ് സംഭവിച്ചത്.

യു.ഡി.എഫിന് കഴിഞ്ഞ തവണ 78,80,355 വോട്ട് നേടി. ഇത്തവണം 82,90196 വോട്ടായി മാറി. ബി.ജെ.പിയുടെ 4,20,761 വോട്ടുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഈ വ്യത്യാസമുണ്ടായത്. ഇത് വോട്ട് മറിച്ചതിന്റെ പ്രകടമായ തെളിവാണ്. പത്ത് മണ്ഡലങ്ങളിലെങ്കിലും ഈ വോട്ട് കൊണ്ടാണ് യു.ഡി.എഫ് ജയിച്ചതെന്ന് കണക്കുകള്‍ കാണിത്തുന്നു. അതില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫിന്റെ പതനം ഇതിനേക്കാള്‍ വലുതാകുമായിരുന്നു.

2021ല്‍ 9470682 വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിനേക്കാള്‍ 12 ലക്ഷത്തിലേറെ വോട്ട് കൂടുതലാണിത്. 2016നേക്കാള്‍ എല്‍.ഡി.എഫിന് വോട്ടില്‍ കൂടുതലുണ്ടായി. എന്നാല്‍ യു.ഡി.എഫിന്റെ 38.79 ശതമാനം 39.4 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ബി.ജെ.പിയുടെ 15 ശതമാനം 12 ശതമാനമായി കുറഞ്ഞു.

ബി.ജെ.പി വലിയന നേട്ടങ്ങളുണ്ടാക്കുന്ന സമയത്താണ് വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടായിരിക്കുന്നത്. ഇത് വോട്ട് കച്ചവടത്തിന്റെ ഭാഗമായി യു.ഡി.എഫിന് പോയതാണെന്ന് വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാവുമെന്നും പിണറായി വിജയന്‍ കുറഞ്ഞു.

99 സീറ്റുകളില്‍ ജയിച്ചാണ് എല്‍.ഡി.എഫ് ഭരണതുടര്‍ച്ച നേടിയത്. 41 സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. കഴിഞ്ഞ തവണ ജയിച്ച നേമം സീറ്റില്‍ ഇപ്രാവശ്യം പരാജയപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan alleges vote trading between UDF and BJP, shows vote share data