| Sunday, 6th March 2022, 2:05 pm

രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നെങ്കിലും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചു: ഹൈദരലി  ശിഹാബ് തങ്ങളെ കുറിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യത്തിലും മതസൗഹാര്‍ദത്തിലൂന്നിയ സമീപനമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷന്‍ എന്ന നിലയിലും സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ശിഹാബ് തങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘മതസൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു.

മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. ഇസ്‌ലാമിക പണ്ഡിതനായ തങ്ങള്‍ അനേകം മഹലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു,’ അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

‘എല്ലാവരേയും ഒരുപോലെ വേദനപ്പെടുത്തുന്ന ഒരു കാര്യമാണ് ഹൈദരലി തങ്ങളുടെ വേര്‍പാട്. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ഏറ്റവും കൂടുതല്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലാണ്. പാവപ്പെട്ടവന്റെ എല്ലാ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു.

ശിഹാബ് തങ്ങളെ പോലെ തന്നെ ഉദാത്തമായ മതേതരത്വ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവുകൂടിയാണ് അദ്ദേഹം. എല്ലാവരും സാഹോദര്യത്തോടുകൂടി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാണ് ഹൈദരലി തങ്ങള്‍. ആ വലിയ ദര്‍ശനം അദ്ദേഹം എല്ലാ കാലത്തും ഉള്‍ക്കൊണ്ടിരുന്നു.

മൃദുഭാഷിയായിരുന്നെങ്കിലും കര്‍ക്കശമായ നിലപാടുകള്‍ പലകാര്യങ്ങളിലും അദ്ദേഹത്തിന് ഉണ്ടായിരുന്നു. വെള്ളം ചേര്‍ക്കാതെ വിലപേശലിന് വിധേയനാവാതെ ആ കാഴ്ചപ്പാടുകള്‍ പാണക്കാട് കുടുംബത്തിലെ എല്ലാവരും ഉള്‍ക്കൊണ്ടിരുന്നു,’ അദ്ദേഹം പറഞ്ഞു.

അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ഹൈദരലി തങ്ങളുടെ അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പാണക്കാട് നിന്നുള്ള പ്രതികരണം. അങ്കമാലി ആശുപത്രിയില്‍ നിന്നുള്ള ഔദ്യോഗിക മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിട്ടില്ല. സംസ്‌കാരം തിങ്കളാഴ്ച പാണക്കാട് നടക്കും

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു അങ്കമാലിയിലേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെയായിരുന്നു.

12 വര്‍ഷമായി മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയില്‍ അദ്ദേഹമുണ്ടായിരുന്നു. 18 വര്‍ഷത്തോളം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.


Content Highlights: Pinarayi Vijayan About Panakkad Hyder Ali Shihab Thangal

We use cookies to give you the best possible experience. Learn more