| Tuesday, 18th May 2021, 2:11 pm

കക്ഷി രാഷ്ട്രീയത്തിന്റെ പരിമിത വൃത്തത്തിനപ്പുറം രാഷ്ട്രീയത്തിന്റെ വിശാലമായ മേഖലയില്‍ ഇടപെടാന്‍ ഈ പദവി സഹായിക്കും: എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പീക്കര്‍ പദവിയില്‍ പ്രതികരണവുമായി എം.ബി രാജേഷ്. കക്ഷി രാഷ്ട്രീയത്തിന്റെ പരിമിത വൃത്തത്തിനപ്പുറം കുറച്ചുകൂടി രാഷ്ട്രീയത്തിന്റെ വിശാലമായ മേഖലയില്‍ ഇടപെടാന്‍ ഈ പദവി സഹായിക്കുമെന്ന് താന്‍ കരുതുന്നു എന്നായിരുന്നു എം.ബി രാജേഷ് പറഞ്ഞത്.

‘ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ജൂനിയറായിരുന്നു ഞാന്‍. കോളേജിലും എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും എല്ലാം. അദ്ദേഹം ഏതെല്ലാം ചുമതലകള്‍ വഹിച്ചിട്ടുണ്ടോ പിന്നീട് അതെല്ലാം യാദൃശ്ചികമായിട്ട് ഞാനും വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്പീക്കര്‍ പദവിയും അങ്ങനെ വരികയാണ്. ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പഴയ സ്പീക്കര്‍മാരുടേയെല്ലാം പ്രവര്‍ത്തനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടായിരിക്കും എന്റേയും പ്രവര്‍ത്തനം,’ എം.ബി രാജേഷ് പറഞ്ഞു.

പാര്‍ലമെന്റിലെ പത്ത് വര്‍ഷത്തെ അനുഭവം ഈ ചുമതല നിര്‍ഹിക്കാന്‍ വലിയ ബലം നല്‍കുന്നുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.

സ്ഥാനലബ്ദിയെന്നതിനേക്കാള്‍ ചുമതല എന്ന രീതിയിലാണ് ഈ സ്ഥാനത്തെ കാണുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കഴിവിന്റെ പരമാവധി നന്നായി നടത്താന്‍ സാധിച്ചിട്ടുണ്ട്. ഇതും അങ്ങനെ തന്നെയാവുമെന്നും എം.ബി രാജേഷ് പറഞ്ഞു.

ഇത്രയും മികച്ച പ്രകടനം നടത്തിയ ശൈലജ ടീച്ചറെ പോലെ ഒരാളെ മാറ്റി നിര്‍ത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അത്തരത്തില്‍ മികച്ച പ്രകടനം നടത്താന്‍ മറ്റാള്‍ക്ക് അവസരം ഒരുക്കാന്‍ വേണ്ടിയാണ് അതെന്നായിരുന്നു രാജേഷിന്റെ പ്രതികരണം.

പാര്‍ട്ടി തീരുമാനിച്ചത് ഒരു പുതിയ നിരയെ കൊണ്ടുവരിക എന്നതാണ്. അത് ഭാവി കൂടി മുന്നില്‍ കണ്ടാണ്. അത്തരത്തിലൊരു പുതിയ നിരയാണ് ഇപ്പോള്‍ വന്നത്. അത് ജനങ്ങള്‍ സ്വീകരിക്കും, എം.ബി രാജേഷ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MB rajesh Comment

We use cookies to give you the best possible experience. Learn more