Kerala
ബെഹ്‌റയെ 'വെള്ളപൂശി' പിണറായി; പ്രത്യേക കമ്പനിയുടെ പെയിന്റടിക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 24, 05:42 am
Wednesday, 24th May 2017, 11:12 am

തിരുവനന്തപുരം: പെയിന്റടി വിവാദത്തില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രത്യേക കമ്പനിയുടെ പെയിന്റടിക്കണമെന്ന് ബെഹ്‌റ നിര്‍ദേശിച്ചിട്ടില്ലെന്നും നിറങ്ങള്‍ തിരിച്ചറിയാന്‍ കമ്പനിയുടെ പേരും കോഡും സൂചിപ്പിക്കുകയാണ് ചെയ്തതെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.

നിയമപരമായ നിര്‍ദേശങ്ങള്‍ മാത്രമാണ് മുന്‍ ഡി.ജി.പി നല്‍കിയത്. പെയിന്റ് വിവാദത്തില്‍ വിജിലന്‍സിന് ഒരു പരാതി ലഭിച്ചിട്ടുണ്ട്.
ബെഹ്‌റയ്‌ക്കെതിരെ വിജിലന്‍സിന് ലഭിച്ച പരാതി പരിശോധിച്ച് വരികയാണെന്നും പിണറായി വ്യക്തമാക്കി.


Dont Miss ഒരു കൂട്ടം ആളുകള്‍ക്ക് എന്തുമാകാമെന്ന അവസ്ഥ പാടില്ല; നിയമസഭയില്‍ പൊട്ടിത്തെറിച്ച് പിണറായി വിജയന്‍ 


വി.ഡി സതീശന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. പൊലീസ് സ്റ്റേഷനുകളില്‍ ഒരു കമ്പനിയുടെ പ്രത്യേക പെയിന്റ് അടിക്കണമെന്നായിരുന്നു ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പി ആയിരിക്കെ ഉത്തരവിട്ടത്.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.ഐ, ഡി.വൈ.എസ്.പി ഓഫീസുകളും ഒരേ കമ്പനിയുടെ ഒരേകളര്‍ പെയിന്റ് അടിക്കണമെന്നായിരുന്നു നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്.

ഇതുപ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ അടക്കം ഇത് നടപ്പിലാക്കുകയും ചെയ്തു. ബെഹ്‌റയുടെ ഉത്തരവിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലന്‍സ് ഡയരക്ടര്‍ക്ക് പരാതി നല്‍കിയത്.