| Thursday, 4th June 2020, 5:20 pm

ഇവിടെ അനീതി നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇവിടെയുള്ളവര്‍ക്കറിയാം; മനേക ഗാന്ധിയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചിലയാളുകള്‍ സംഭവത്തില്‍ കേരളത്തിനെതിരെ ബോധപൂര്‍വ്വം വിദ്വേഷ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സത്യത്തെ മറച്ചുപിടിക്കാന്‍ കള്ളങ്ങളും അര്‍ധസത്യങ്ങളും നിറയ്ക്കുകയാണ്. ചിലര്‍ വര്‍ഗീയമായി ചിത്രീകരിക്കുന്നു. അതിനല്ല മുന്‍ഗണന നല്‍കേണ്ടത്. അനീതിയ്‌ക്കെതിരെ എന്നും നിലകൊണ്ടവരാണ് കേരള സമൂഹം. നിങ്ങള്‍ പറയുന്നതില്‍ സത്യത്തിന്റെ ചെറിയ കണികപോലുമുണ്ടെങ്കില്‍ ആ അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇവിടെയുള്ളവര്‍ക്കറിയാം. എല്ലാ അനീതികള്‍ക്കുമെതിരെ പോരാടുന്ന ജനതയാകാം നമുക്ക്. എന്നും, എപ്പോഴും’

നേരത്തെ പാലക്കാട് ജില്ലയില്‍ നടന്ന സംഭവത്തെ മലപ്പുറത്ത് നടന്നു എന്ന് പറഞ്ഞ് മനേക ഗാന്ധി വര്‍ഗീയമായി ചിത്രീകരിച്ചിരുന്നു. മൃഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്നവരില്‍ ഒരാള്‍ക്കെതിരെ പോലും ഒരു നടപടിയും ഇന്നേവരെ സംസ്ഥാനം സ്വീകരിച്ചിട്ടില്ല എന്നും കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് മനേക ഗാന്ധി തന്റെ കുറിപ്പില്‍ ആരോപിച്ചത്.

മനേക ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ സംഘപരിവാര്‍ സൈബര്‍ സെല്ലുകളില്‍ നിന്ന് കേരളത്തിന് നേരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയില്‍ കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ സഹായത്തോടെ ഹിന്ദുക്കളുടെ ഗണേശ ദൈവമായ ആനയെ ക്രൂരമായി കൊന്നൊടുക്കുകയാണ് എന്ന തരത്തില്‍ അങ്ങേയറ്റം വിദ്വേഷപരമായ പരാമര്‍ശങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവഷന് കീഴില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നിട്ടുള്ളത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം വനം വകുപ്പ് ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കോഴിക്കോട്ടു നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more