| Thursday, 15th July 2021, 3:09 pm

പ്രതിവര്‍ഷം നഷ്ടം 3000 കോടി; നിര്‍മാണം കഴിഞ്ഞുള്ള റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമാരമത്ത് വകുപ്പില്‍ പണി പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനവും പ്രവൃത്തി ആരംഭവും വിര്‍ച്വലായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് നിര്‍മാണം കഴിഞ്ഞുള്ള വെട്ടിപ്പൊളിക്കലാണ് റോഡുകളുടെ സംരക്ഷണത്തില്‍ കേരളം നേരിടുന്ന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവര്‍ഷം ഏതാണ്ട് 3000 കോടി രൂപയുടെ ബാധ്യത ഉണ്ടാകുന്നുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമുണ്ടാകുക. അതിലൂടെയാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനായി ഒരു വെബ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡുകളുടെ വികസനം കൂടിയെ തീരൂ. ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.


കോടികള്‍ മുടക്കിയുള്ള ടാറിംഗിന് പിന്നാലെ റോഡുകള്‍ വെട്ടി പൊളിക്കുന്നത് സംസ്ഥാനത്ത് പതിവ് കാഴ്ചയാണ്. വാട്ടര്‍ അതോറിറ്റിയാണ് ഇതില്‍ മുന്‍പന്തിയില്‍.

ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതത്തിനപ്പുറം പൊതുഖജനാവിന് നഷ്ടം കോടികളാണ്. ടാറിംഗിന് പിന്നാലെ പൈപ്പിടാന്‍ റോഡുകള്‍ കുത്തിപ്പൊളിക്കുന്ന രീതി ഇനിയുണ്ടാകില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinaray Vijayan opposes Demolition of Post-Construction Roads

We use cookies to give you the best possible experience. Learn more