70 രൂപ ഓട്ടോ കാശ് പിരിച്ചതിന്റെ പേരില്‍ മാധ്യമവിചാരണ നേരിട്ട ഓമനക്കുട്ടനെ ഓര്‍മ്മയില്ലേ; വ്യാജവാര്‍ത്തകളെ തടയുന്നത് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കലല്ലെന്ന് മുഖ്യമന്ത്രി
Kerala News
70 രൂപ ഓട്ടോ കാശ് പിരിച്ചതിന്റെ പേരില്‍ മാധ്യമവിചാരണ നേരിട്ട ഓമനക്കുട്ടനെ ഓര്‍മ്മയില്ലേ; വ്യാജവാര്‍ത്തകളെ തടയുന്നത് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കലല്ലെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th September 2020, 7:14 pm

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞത് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകളുടെ വ്യാപനം ജനാധിപത്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്ന പ്രവണത മുന്‍പും ഉള്ളതാണ്. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയും സര്‍ക്കുലേഷന്‍ വര്‍ധനവിനും പരിണിതപ്രജ്ഞരെന്ന് നാം കരുതുന്ന മാധ്യമങ്ങള്‍ വരെ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നമ്മുടെ മുന്നിലുള്ള സമീപകാല അനുഭവം ചാരക്കേസിന്റേതാണ്. അത് ഒരേസമയം പല ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ചിലര്‍ നടപ്പാക്കിയ ഗൂഢപദ്ധതിയായിരുന്നു. അതുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹാരമാകില്ലെങ്കിലും കോടതി പറഞ്ഞപ്രകാരം ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഒരു വലിയ അനീതിയ്ക്ക് പരിഹാരം കണ്ടത്.

മാധ്യമസ്വാതന്ത്ര്യത്തെ ആരും ഇവിടെ ഹനിക്കാന്‍ പുറപ്പെടുന്നില്ല. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഏത് മാധ്യമമായാലും ചിലപ്പോള്‍ തെറ്റ് പറ്റിയേക്കാം. യാദൃശ്ചികമായി സംഭവിക്കുന്ന കാര്യം ബോധപൂര്‍വ നിര്‍മ്മിതിയായി ആരും കണക്കാക്കില്ല. പക്ഷെ തെറ്റ് പറ്റിയാല്‍ അത് തിരുത്താന്‍ സ്വാഭാവികമായും തയ്യാറാകണമല്ലോ

ചിലരത് ചെയ്യുന്നുണ്ട്. എന്നാല്‍ ചിലര്‍ തെറ്റ് തിരുത്താനെ തയ്യാറാകുന്നില്ല. അതൊരു ശരിയായ രീതിയല്ല.

നമ്മുടെ നാട്ടിലുണ്ടായ ഒരു സംഭവം, അവിടെ മാധ്യമങ്ങളുടെ രണ്ട് റോളും കാണാന്‍ പറ്റും. 70 രൂപ ഓട്ടോ കാശ് പിരിച്ചതിന്റെ പേരില്‍ ചേര്‍ത്തല പടിഞ്ഞാറ് ഭാഗത്തുള്ള ഓമനക്കുട്ടന്‍ എത്ര വലിയ മാധ്യമവിചാരണയായിരുന്നു നേരിടേണ്ടിവന്നത്. എന്നാല്‍ ആ വാര്‍ത്തയുടെ യഥാര്‍ത്ഥ സ്ഥിതി പുറത്തുകൊണ്ടുവന്നതും മാധ്യമങ്ങള്‍ തന്നെയാണ്.

യഥാര്‍ത്ഥ വസ്തുത പുറത്തുവന്നപ്പോള്‍ ഒട്ടുമിക്ക മാധ്യമങ്ങളും തിരുത്തി. സാധാരണഗതിയില്‍ ഇതിന് മുന്‍കൈയെടുത്തവര്‍ ഇങ്ങനെ ഒരു അബദ്ധം പറ്റിപ്പോയി എന്ന് പറയുമല്ലോ. എന്നാല്‍ ചിലര്‍ അവര്‍ പറഞ്ഞിടത്ത് തന്നെ നിന്നു. ഇതൊക്കെയാണ് നമ്മള്‍ ആലോചിക്കേണ്ട കാര്യങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan On Omanakuttan Media Trial