'അവനെ കൊല്ലും ഉറപ്പ് ; എന്നിട്ടു ശരിക്കും കൊലയാളിയായി ജയിലിലേക്കു പോകും : ചോദ്യങ്ങളുയര്‍ത്തി പിണറായി കൂട്ടക്കൊലക്കേസിലെ സൗമ്യയുടെ ഡയറിക്കുറിപ്പ്
Kerala News
'അവനെ കൊല്ലും ഉറപ്പ് ; എന്നിട്ടു ശരിക്കും കൊലയാളിയായി ജയിലിലേക്കു പോകും : ചോദ്യങ്ങളുയര്‍ത്തി പിണറായി കൂട്ടക്കൊലക്കേസിലെ സൗമ്യയുടെ ഡയറിക്കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 10:42 am

 

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസില്‍ താന്‍ നിരപരാധിയാണെന്നും മറ്റൊരാള്‍ക്കു പങ്കുണ്ടെന്നും സൂചന നല്‍കി സൗമ്യയുടെ ഡയറിക്കുറിപ്പ്. കുടുംബത്തിന്റെ കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്നു തെളിയിക്കാന്‍ പറ്റുന്നതുവരെ ജീവിക്കണം എന്നാണ് ഡയറിയില്‍ സൗമ്യ കുറിച്ചത്.

മരിക്കുന്നതിനു മുമ്പ് സൗമ്യ ജയിലില്‍ വെച്ചെഴുതിയ ഡയറിക്കുറിപ്പിലാണ് കൊലപാതകത്തില്‍ മറ്റൊരാള്‍ക്കു പങ്കുണ്ടെന്ന സൂചന നല്‍കുന്നത്. “അവന്‍” എന്നാണ് കൊലയാളിയെ സൗമ്യ കുറിപ്പില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.

Also Read:കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരക്കിട്ട ധനസമാഹരണം; 700 കോടിക്കും മുകളില്‍ വരുമെന്ന് സൂചന

മൂത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് സൗമ്യയുടെ കുറിപ്പ്. ” കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്നു തെളിയുന്നതുവരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്കുവേണ്ടിയുളള പോരാട്ടമാണ്. ഈ അമ്മ അവനെ കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായി ജയിലിലേക്കു തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്കു പങ്കില്ല എന്നു തെളിയിക്കാന്‍ പറ്റുന്നതുവരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരണം” എന്നാണ് ഡയറിക്കുറിപ്പില്‍ പറയുന്നത്.

Also Read:കേരളത്തിന് കൈത്താങ്ങായി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും; 40,000 രൂപ സമാഹരിച്ചു നല്‍കി

ദിവസങ്ങള്‍ക്കു മുമ്പാണഅ സൗമ്യയെ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് തന്നെ ആത്മഹത്യ ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു.

സൗമ്യയ്ക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക നിഗമനം.