Advertisement
national news
കേരളത്തില്‍ നിന്ന് യെമനിലേക്ക് പോയ കുടുംബങ്ങള്‍ അക്രമസംഘടനയില്‍പ്പെട്ടവരെല്ലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 29, 09:46 am
Friday, 29th June 2018, 3:16 pm

കോഴിക്കോട്: കേരളത്തില്‍ നിന്ന് യെമനിലേക്ക് പോയ കുടുംബങ്ങള്‍ ഏതെങ്കിലും അക്രമസംഘടനയില്‍പ്പെട്ടവരല്ലെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്മാജ് സലഫികളുടെ ആശയം ഐ.എസിന്റെ ചില ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കാറുണ്ടെങ്കിലും അവരുമായി ഉപമിക്കുന്നത് ശരിയല്ലെന്നാണ് യെമനി സലഫിസം പഠിക്കുന്നവര്‍ പറയുന്നത്.

ജൂണ്‍ 15 നാണ് കാസര്‍കോടില്‍ നിന്ന് രണ്ട് കുടുംബത്തെ കാണാതായത്. മതപഠനത്തിനു പോയ രണ്ട് കുടുംബങ്ങളിലെ പത്തു പേരുടെ യാത്രാരേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു.

കാസര്‍കോട് ചെമ്മനാട് മുണ്ടാംകുലം കുന്നില്‍ വീട്ടിലെ അബ്ദുള്‍ ഹമീദിന്റെ മകള്‍ നാസിറ, ഭര്‍ത്താവ് മൊഗ്രാലിലെ അഷറഫിന്റെ മകന്‍ സവാദ്, മക്കളായ മുസബ്, മര്‍ജാന, മുഗ്ബില്‍, സവാദിന്റെ രണ്ടാം ഭാര്യ പാലക്കാട് എടക്കരയിലെ റൈഹാനത്ത് എന്നിവരെ കാണാനില്ലെന്നാണ് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. നാസിറയുടെ ഉപ്പ അബ്ദുള്‍ ഹമീദാണ് പരാതി നല്‍കിയത്.

ALSO READ: ലോകകപ്പിന് ശേഷം ഈജിപ്തിലെത്തിയ സലാ വീട് വിട്ട് ഓടേണ്ട സ്ഥിതിയില്‍

സവാദിന്റെ സുഹൃത്തായ ഉപ്പളയിലെ അന്‍സാര്‍, ഭാര്യ സീനത്ത്, മക്കളായ അനസ്, ഈസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്. 2016 ല്‍ തൃക്കരിപ്പൂര്‍ പടന്നയില്‍നിന്ന് 16 പേര്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായി അഫ്ഗാനിസ്ഥാനില്‍ ഐഎസ്സിന്റെ ഭാഗമായെന്ന് പ്രചാരണമുണ്ടായിരുന്നു. മതപഠനത്തിനെന്നു പറഞ്ഞ് പോയ ഇവരില്‍ ഒരു കുട്ടിയും സ്ത്രീയും ഉള്‍പ്പെടെ ആറുപേര്‍ അമേരിക്കന്‍ സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായും വാര്‍ത്ത വന്നു.

ഈ സാഹചര്യത്തിലാണ് കാസര്‍കോട്ടെ രണ്ട് കുടുംബങ്ങളുടെ യെമന്‍ യാത്ര സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയത്. എന്‍.ഐ.എ ഇവരുടെ വിവരം തേടിയിരുന്നു.

WATCH THIS VIDEO: