കുതിച്ചുയരുന്ന എണ്ണ വില; തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്
national news
കുതിച്ചുയരുന്ന എണ്ണ വില; തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th June 2020, 10:07 am

ന്യൂദല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. എണ്ണ വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മെമോറാണ്ടം സമര്‍പ്പിക്കും.

യാതൊരു ചിന്തയും കൂടാതെ ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും ഇത് കൊവിഡിനിടയില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണെന്നും രാജ്യസഭാംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ. സി വേണുഗോപാല്‍ പറഞ്ഞു.

‘മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള, തീര്‍ത്തും വിവേക ശൂന്യമായ ഈ നടപടിയില്‍ കടുത്ത പ്രതിഷേധമുയരും. കൊവിഡിനിടയില്‍ ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയായി കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ വിലയിരുത്തപ്പെടും,’ കെ. സി വേണുഗോപാല്‍ പറഞ്ഞു.

രാജ്യവ്യാപക പ്രതിഷേധത്തിലൂടെ ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അമിത ഭാരത്തെ ഉയര്‍ത്തിക്കാട്ടുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു.

താലൂക്ക്, ബ്ലോക്ക് അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ വരുംദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന അതേ ദിവസം തന്നെ ‘ഇന്ധന വില വര്‍ധനവിനെതിരെ സംസാരിക്കൂ’ എന്ന പേരില്‍ മീഡിയ ക്യാംപെയിനും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍, ടാക്‌സി-ബസ് ഉടമകള്‍, ഒല/ ഊബര്‍ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, സാധാരണ ജനങ്ങള്‍ തുടങ്ങിയവരുടെ ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് ക്യാംപെയിന്‍ നടത്തുന്നത്.

തുടര്‍ച്ചയായ 21 ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചക്കിടെ പെട്രോളിന് 9.17 രൂപയും ഡീസലിന് 10.45 രൂപയുമാണ് വര്‍ധിച്ചത്.

ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ്. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

ദല്‍ഹിയില്‍ പെട്രോളിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഡീസലിന്. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ ഏകീകരിക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് ഇത് രണ്ടാം തവണയാണ് ഡീസല്‍വില പെട്രോളിനെ മറികടക്കുന്നത്. 2018ല്‍ ഭുവനേശ്വറില്‍ പെട്രോളിനെ ഡീസല്‍ മറികടന്നിരുന്നു. മോദിസര്‍ക്കാര്‍ വന്നശേഷം 2014 ഒക്ടോബറിലാണ് ഡീസല്‍വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. പെട്രോള്‍വില നിയന്ത്രണവിമുക്തമാക്കിയത് 2010ല്‍ രണ്ടാം യു.പി.എ സര്‍ക്കാരാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ