|

പെരുന്തേനരുവി അണക്കെട്ട് തുറന്നുവിട്ട സംഭവം; മുഖ്യ പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വെച്ചുച്ചിറ സ്വദേശി സാമ്പിള്‍ എന്ന സുനു (25) വിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 13 രാത്രിയിലാണ് പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സുനു തുറന്നുവിട്ടത്.

20 മിനിട്ടോളമാണ് അണക്കെട്ടില്‍ നിന്നും വെള്ളം അതിശക്തമായി പുറത്തേക്ക് ഒഴുകിയത്. കെ.എസ്.ഇ.ബി. ജീവനക്കാരെത്തിയ ശേഷമാണ് അന്ന് ഷട്ടര്‍ അടച്ചത്. ഡാമിനടുത്തുള്ള കടത്തിനുപയോഗിക്കുന്ന കെട്ടുവള്ളത്തിനും തീയിട്ടിരുന്നു. വന്‍ സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.

Also Read  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരേ കേസ്

സംഭവത്തില്‍ വെച്ചുച്ചിറ പോലീസായിരുന്നു കേസ് എടുത്ത് അന്വേഷിച്ചത്. ഡാമിന്റെ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന കുടമുരുട്ടിക്കരയില്‍ താമസിക്കുന്ന ജോയ് ആണ് ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നതായി ആദ്യം കണ്ടെത്തിയത്.

തുടര്‍ന്ന് ഇയാള്‍ അടുത്തുള്ള കെ.എസ്.ഇ.ബി. ജീവനക്കാരനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ സുരക്ഷാ എഞ്ചിനീയറോടും സ്ഥലം തഹസില്‍ദാരോടും റിപ്പോര്‍ട്ട് തേടിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഡാമിന് സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലെന്ന് ഡാമിന്റെ ചുമതലയുള്ള സുരക്ഷാ എഞ്ചിനീയര്‍ വ്യക്തമാക്കിയിരുന്നു.
DoolNews Video