| Monday, 13th December 2021, 11:17 am

സ്ഥാനമൊഴിഞ്ഞത് തന്നിഷ്ടപ്രകാരം; നേരിട്ട് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല; കോഹ്‌ലിക്കെതിരെ ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെയുള്ള വിവാദങ്ങള്‍ പുകയുകയാണ്. മുന്‍ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളുമടക്കം ക്രിക്കറ്റ് നിരീക്ഷകരുമടക്കം നിരവധിപേര്‍ ബി.സി.സി.ഐയെ വിമര്‍ശിച്ചും കോഹ്‌ലിയെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി.

ടി-20യിലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് താന്‍ നേരിട്ട് വിരാടിനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അത് കേള്‍ക്കാന്‍ തയ്യാറാകാതെയാണ് താരം കുട്ടിക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതെന്നുമാണ് ഗാംഗുലി പറയുന്നത്.

‘ഞാന്‍ നേരിട്ട് വിരാടിനോട് ടി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോലി ഭാരം വളരെ വലുതാണെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കും. വിരാട് മികച്ച ഒരു ക്രിക്കറ്ററാണ്. അദ്ദേഹം ഒരുപാട് കാലം ഇന്ത്യയെ നയിച്ചു, ഇതിനിടെയാണ് ഇതെല്ലാം സംഭവിക്കുന്നത്.

ഒരുപാട് കാലം ഇന്ത്യയെ നയിച്ച ആളെന്ന നിലയില്‍ എനിക്ക് ഇക്കാര്യം മനസ്സിലാവും. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ക്യാപ്റ്റന്‍ മാത്രം മതിയെന്ന അവരുടെ തീരുമാനത്തിന് പുറത്താണ് കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റേണ്ടി വന്നത്.

ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ നല്ല ഒരു ടീമും മികച്ച കളിക്കാരും നമ്മള്‍ക്കുണ്ട്. നല്ലത് തന്നെ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,’ ഗാംഗുലി പറയുന്നു.

ഇക്കഴിഞ്ഞ ടി-20 ലോകകപ്പിന് മുന്‍പ് തന്നെ ടി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുന്നതായി കോഹ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ ഏകദിന-ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരാനായിരുന്നു കോഹ്‌ലിയുടെ താല്‍പര്യം.

അതേസമയം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ (ഏകദിനം, ടി-20) രണ്ട് ക്യാപ്റ്റന്‍മാരെ അനുവദിക്കേണ്ട എന്നായിരുന്നു ബി.സി.സി.ഐയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ ബി.സി.സി.ഐ, കോഹ്‌ലിയോട് നിര്‍ദേശിക്കുകയായിരുന്നു.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയും ബി.സി.സി.ഐയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുമായിരുന്നു കോഹ്‌ലിയുമായി ഇക്കാര്യം സംസാരിച്ചത്. മറുപടി നല്‍കാന്‍ 48 മണിക്കൂറും കോഹ്‌ലിയ്ക്ക് അനുവദിച്ചു.

‘ടി-20യിലും ഏകദിനത്തിലും വെവ്വേറെ ക്യാപ്റ്റന്‍മാരെ നിയമിക്കുന്നതില്‍ ബി.സി.സി.ഐയ്ക്ക് താല്‍പര്യമില്ലായിരുന്നു. നമ്മളെ സംബന്ധിച്ച് നേതൃപാടവത്തില്‍ സ്ഥിരത വേണം. വലിയ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി നമുക്ക് ജയിക്കാനാകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം,’ ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

സെലക്ടര്‍മാര്‍ രോഹിത് ശര്‍മയില്‍ വിശ്വാസമര്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കോഹ്‌ലിയെക്കൂടാതെ പരിശീലകനായ രാഹുല്‍ ദ്രാവിഡുമായും ബി.സി.സി.ഐ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അനുവദിച്ച സമയത്തിന് ശേഷവും പ്രതികരിക്കാതിരുന്നതോടെയാണ് കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതെന്നാണ് ബി.സി.സി.ഐ വിശദീകരിക്കുന്നത്.

95 ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള വിരാട് 65 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. 27 മത്സരങ്ങളില്‍ മാത്രമാണ് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: “Personally Requested” Virat Kohli Not To Give Up T20I Captaincy, Says Sourav Ganguly

Latest Stories

We use cookies to give you the best possible experience. Learn more