| Sunday, 13th November 2022, 4:21 pm

വിലക്കയറ്റം, തൊഴിലില്ലായ്മ; അല്‍ബേനിയയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പതിനായിരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടിരാന: തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയയില്‍ വിലക്കയറ്റത്തിനെതിരെ തെരുവിലിറങ്ങി ജനം. എണ്ണ വില വര്‍ധന, അഴിമതി, വര്‍ധിച്ചുവരുന്ന തൊഴിലില്ലതായ്മ എന്നിവക്കെതിരെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടക്കുന്നത്.

ശനിയാഴ്ച പ്രധാനമന്ത്രി എഡി രാമ(edi rama)യുടെ ടിരാനയിലെ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍
പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്. പ്രക്ഷോഭകര്‍ രാത്രി മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുമായി പ്രതിഷേധിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

 

പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് മൂന്ന് മണിക്കൂറോളം സമാധാനപരമായി പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍, ശേഷം പൊലീസ് വലയം ഭേദിച്ച് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

അവശ്യ ഭക്ഷണ സാധനങ്ങള്‍ക്കും ഇന്ധനത്തിനുമടക്കം അല്‍ബേനിയയില്‍ ഈ വര്‍ഷം എട്ട് ശതമാനം വില വര്‍ധനയാണുണ്ടായത്. മെച്ചപ്പെട്ട ജീവിതം തേടി ഓരോ വര്‍ഷവും രാജ്യം വിടുന്നത് ആയിരക്കണക്കിന് യുവാക്കളാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

  Protests in Albania against socialists corruption pic.twitter.com/LK6JB13i10

— Live Monitor (@amlivemon) November 12, 2022

എന്നാല്‍ ഉക്രൈന്‍- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധിയാണിതെന്നും യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം നല്ല അവസ്ഥയിലാണെന്നും പ്രധാനമന്ത്രി രാമ പറഞ്ഞു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുടുംബങ്ങള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും സര്‍ക്കാര്‍ വൈദ്യുതി സബ്സിഡി നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യൂറോപ്പിലെ പല രാജ്യങ്ങളിലും സമാനമായ പ്രതിഷേധമാണ് നടക്കുന്നത്. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതന വര്‍ധനയും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ഫ്രാന്‍സില്‍ രാജ്യവ്യാപകമായി സമരത്തിലാണ്. ഡ്രൈവര്‍മാരും അധ്യാപകരും മറ്റ് പൊതുമേഖലാ തൊഴിലാളികളുമാണ് പണിമുടക്കി പ്രതിഷേധിക്കുന്നത്. ജര്‍മനിയിലും ഇത്തരത്തിലുള്ള പ്രതിഷേധം നടക്കുന്നുണ്ട്.

 🇦🇱 Thousands of people protested in the capital of Albania late Saturday night against a living standard that had sunk to the lowest possible level. Citizens demand the immediate resignation of Prime Minister Edi Rama. pic.twitter.com/ex9pZVqyxk

— 🅿🅴🅰🅲🅴🆃🅷🆁🆄🅳🅴🆅🅴🅻🅾🅿🅼🅴🅽🆃🇷🇺🇨🇳 (@apocalypse0s) November 13, 2022

CONTENT HIGHLIGHT: people took to the streets against rising prices in Southeast European country of Albania

We use cookies to give you the best possible experience. Learn more