''ഞങ്ങള്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്നവരാണെന്ന് ജനങ്ങള്‍ക്കറിയാം''; രാംഗഡിലെ വിജയത്തെ കുറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാഫിയ സുബൈര്‍
national news
''ഞങ്ങള്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്നവരാണെന്ന് ജനങ്ങള്‍ക്കറിയാം''; രാംഗഡിലെ വിജയത്തെ കുറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാഫിയ സുബൈര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st January 2019, 4:03 pm

ജയ്പൂര്‍: രാംഗഡില്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞ് നേടിയ വിജയത്തിന്റെ ആഘോഷത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പടക്കംപൊട്ടിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുന്നത്.

ഞങ്ങള്‍ പ്രവര്‍ത്തനത്തിലാണ് വിശ്വസിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം എന്നായിരുന്നു വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാഫിയ സുബൈറിന്റെ പ്രതികരണം.

വിജയിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നെന്നും സാഫിയ പറഞ്ഞു. ജനങ്ങള്‍ക്ക് ബി.ജെ.പിയെ വേണ്ട. അവരുടെ ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചിരിക്കും. വിജയത്തിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകരെന്നും സാഫിയ പറഞ്ഞു.

മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ സുബൈര്‍ ഖാന്റെ ഭാര്യയാണ് സാഫിയ ഖാന്‍. 12,228 വോട്ടുകള്‍ക്കാണ് സാഫിയ ഖാന്റെ വിജയം. ബി.ജെ.പിയുടെ സുഖ് വാന്ത് സിങ്ങിനെയാണ് സാഫിയ അട്ടിമറിച്ചത്.


അഖിലേഷിനു പിന്നാലെ മായാവതിയെ ലക്ഷ്യമിട്ടും യു.പിയില്‍ റെയ്ഡ്: പ്രതിപക്ഷ സഖ്യം തകര്‍ക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം


മുന്‍ ബി.ജെ.പി നേതാവും ജെ.എന്‍.യുവിലെ കോണ്ടം പ്രസ്താവനയുടെ പേരില്‍ കുപ്രസിദ്ധിനായ ഗ്യാന്‍ദേവ് അഹൂജയുടെ മണ്ഡലമാണ് രാംഗഡ് ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന്റെ സഫിയാ ഖാന്‍ പിടിച്ചെടുത്തത്.

ജെ.എന്‍.യുവില്‍ വലിയ തോതില്‍ കോണ്ടങ്ങള്‍ കണ്ടെടുക്കുന്നുവെന്ന് പ്രസ്താവനയിറക്കിയ നേതാവാണ് ഗ്യാന്‍ദേവ് അഹൂജ. ഒരു ദിവസം 3000 കോണ്ടങ്ങളും 2000 മദ്യകുപ്പികളും ഇവിടെ നിന്നു കണ്ടെത്തുന്നതായും ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ നഗ്‌നരായി എത്താറുണ്ടെന്നും അഹൂജ പറഞ്ഞത് വലിയ വിവാദമായിരുന്നു.

രാംഗഡില്‍ തുടക്കം മുതലേ രാംഗഡില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. വിജയത്തില്‍ സന്തോഷമുണ്ടെന്നും വിജയം പ്രതീക്ഷിച്ചിരുന്നെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് മാത്രമാണ് ഇതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

രാംഗഡ് ഉപതെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയത്തിലൂടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് നൂറ് സീറ്റ് തികച്ചു. 200 മണ്ഡലങ്ങളാണ് രാജസ്ഥാനിലുള്ളത്.

രാഷ്ട്രീയ ലോക് ദളിന്റെ ഒരംഗത്തിന്റെ പിന്തുണയോടെയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടിയത്. 100 സീറ്റുകള്‍ നേടിയതോടെ ചെറു പാര്‍ട്ടികളെ ആശ്രയിക്കേണ്ട സാഹചര്യം കുറഞ്ഞിരിക്കുകയാണ്.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിടിനിടെ ബി.എസ്.പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നായിരുന്നു രാംഗഡില്‍ തെരഞ്ഞെടുപ്പ് നീട്ടി വെച്ചത്. മൂന്ന് സംസ്ഥാനങ്ങളിലെ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് രണ്ടിടത്തും തെരഞ്ഞെടുപ്പിനെ നേരിട്ടത്.