| Wednesday, 9th September 2020, 11:36 am

രാമക്ഷേത്ര നിര്‍മ്മാണത്തിന് പിരിച്ചെടുത്ത 1400 കോടി രൂപ ബി.ജെ.പി മുക്കി, നേതാക്കളുടെ കൊലപാതകത്തില്‍ ദുരൂഹത; ഗുരുതര ആരോപണവുമായി അയോധ്യപ്രസ്ഥാനത്തിലെ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി ബി.ജെ.പി ശേഖരിച്ച 1400 കോടി രൂപ കാണാനില്ലെന്ന് അയോധ്യ ക്ഷേത്ര പ്രസ്ഥാനത്തില്‍ ആദ്യം പങ്കെടുത്ത നേതാക്കള്‍. 1400 കോടി രൂപ ബി.ജെ.പി വിഴുങ്ങിയെന്നും ക്ഷേത്രനിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് മോദി ഏറ്റെടുത്തെന്നും നേതാക്കള്‍ ആരോപിച്ചു.

ഇവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചിട്ടുണ്ട്. അയോധ്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എല്‍.കെ അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കളും ആര്‍.എസ്.എസിന്റെ പ്രമുഖ നേതാക്കളും തങ്ങളുമായി ബന്ധപ്പെട്ടെന്നും പിന്തുണ തേടിയെന്നും നേതാക്കള്‍ പറഞ്ഞു. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുമെന്ന് അവര്‍ പറഞ്ഞതായും അയോധ്യ പ്രസ്ഥാനത്തിലെ നേതാക്കള്‍ പറഞ്ഞു.

പിന്നാലെ ബി.ജെ.പി രഥയാത്ര നടത്തിയെന്നും 1400 കോടി രൂപ പിരിച്ചെടുത്തെന്നും നേതാക്കള്‍ ആരോപിച്ചു. അശോക് സിംഗാളിനോട് പണത്തെക്കുറിച്ച് ചോദിച്ചിരുന്നതായും നേതാക്കളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റിലാണ് രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ayodhya Temple Ram Temple Babri Masjid Demolition BJP RSS

We use cookies to give you the best possible experience. Learn more