| Sunday, 10th May 2020, 9:52 am

പാസില്ലാതെ കടത്തില്ലെന്നാവര്‍ത്തിച്ചിട്ടും വാളയാര്‍ അതിര്‍ത്തിയിലേക്ക് എത്തുന്നത് നിരവധി പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാസില്ലാതെ അതിര്‍ത്തിയില്‍ നിന്നും ആളുകളെ കടത്തിവിടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടും വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ എത്തുന്നത് നിരവധിപേര്‍. 30 പേരാണ് വാളയാര്‍ അതിര്‍ത്തിയിലേക്ക് ഇന്ന് രാവിലെ മാത്രം എത്തിയത്.

കഴിഞ്ഞ ദിവസം പാസില്ലാതെ എത്തിയവരെ കോയമ്പത്തൂരിലെ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണി മുതല്‍ അതിര്‍ത്തിയിലെത്തിയവര്‍ സമീപത്തെ കുറ്റിക്കാട്ടിലും റോഡരികിലുമായി തങ്ങുകയായിരുന്നു.

അതേസമയം മറ്റു ദിവസങ്ങളില്‍ പാസ് ലഭിച്ചവര്‍ക്ക് രാത്രി ഏഴുമണിയോടെ അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കി.

തമിഴ്‌നാട്ടില്‍ നിന്നും പാസ് ലഭിക്കുകയും കേരളത്തിലേക്ക് കടക്കാനുള്ള പാസ് ലഭിക്കാതിരിക്കുകയും ചെയ്തവരാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.

പാസില്ലാതെ വരുന്നവരെ അതിര്‍ത്തി കടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീര്‍ത്തു പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കുട്ടികളുള്‍പ്പെടെ 172പേരെ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയത്.

കേരളത്തിലേക്കുള്ള യാത്രാനുമതി ലഭിക്കുന്നവരെ മാത്രമേ അതിര്‍ത്തി കടത്തുകയുള്ളുവെന്നും അല്ലാത്തവര്‍ അതത് സംസ്ഥാനത്ത് തന്നെ തുടരണമെന്നും പാലക്കാട് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് വാളയാര്‍ ചെക്ക്‌പോസ്റ്റ് മുതല്‍ മൂന്നു കിലോമീറ്റര്‍ ദൂരം നിയന്ത്രിത മേഖലയായി മാറ്റിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more