പെഗാസസ് ഒന്നും ഒരു 'ഇഷ്യൂ' അല്ലെന്ന് കേന്ദ്രമന്ത്രി; വിവാദം മുറുകുമ്പോഴും മുഖം തിരിച്ച് കേന്ദ്രം
Pegasus Project
പെഗാസസ് ഒന്നും ഒരു 'ഇഷ്യൂ' അല്ലെന്ന് കേന്ദ്രമന്ത്രി; വിവാദം മുറുകുമ്പോഴും മുഖം തിരിച്ച് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th July 2021, 4:13 pm

ന്യൂദല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോഴും മുഖം കൊടുക്കാതെ കേന്ദ്ര പാര്‍ലമെന്റ് കാര്യ മന്ത്രി പ്രല്‍ഹാദ് ജോഷി.

പെഗാസസിന്റെ പേരിലുള്ള വിവാദം ഒരു പ്രശ്‌നമേയല്ലെന്നാണ് പ്രല്‍ഹാദ് ജോഷി പറഞ്ഞത്. ഒട്ടും ഗൗരവമല്ലാത്ത വിഷയമാണ് പെഗസാസെന്നും ജോഷി പറഞ്ഞു.

”ഇന്ത്യയിലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളുണ്ട്. അത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്,” ജേഷി പറഞ്ഞു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ കേന്ദ്രം കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ല.

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുന്ന പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരാവാത്ത കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ശശി തരൂര്‍ കത്ത് അയച്ചു.

അവസനാ നിമിഷം സംശയാസ്പദമായ രീതിയില്‍ യോഗത്തില്‍ ഹാജരാവാതിരുന്നത് പാര്‍ലമെന്റിന്റെ അവകാശലംഘനമാണെന്നും പരമാധികാര സഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

പെഗസസ് വിഷയത്തിലാണ് ഐ.ടി. പാനല്‍ യോഗം കൂടാന്‍ തീരുമാനിച്ചത്. യോഗത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഐ.ടി., ആഭ്യന്തരം, വാര്‍ത്താവിനിമയം മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ നോട്ടിസും അയച്ചിരുന്നു.

ജൂലൈ 28 മൂന്ന് മണിക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച അറിയിപ്പ് ജൂലൈ 20നു തന്നെ വകുപ്പ് മേധാവികളെ അറിയിച്ചിരുന്നു.

എന്നാല്‍ യോഗം തുടങ്ങുന്നതിന് മുമ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ മറ്റൊരു യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് യോഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ഗുഢാലോചനയാണെന്നാണ് തരൂര്‍ കത്തില്‍ പറയുന്നത്.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേര്‍ഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ് ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രഈല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്‌സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന്
വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.

കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പെഗാസസ് വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Pegasus Row “Non-Issue”: Minister Slams Opposition Protests In Parliament