| Thursday, 28th December 2023, 10:48 pm

അദാനി ഗ്രൂപ്പിനോട്‌ മറുപടി തേടി 24 മണിക്കൂറിനകം മാധ്യമപ്രവർത്തകരുടെ മൊബൈലിൽ പെഗാസസ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടുവെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ കണ്ടെത്തൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജിനെയും ആനന്ദ് മഗ്നാലയെയും ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റർനാഷണലിന്റെയും വാഷിങ്ടൺ പോസ്റ്റിന്റെയും കണ്ടെത്തൽ.

ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ ഫോറൻസിക് അന്വേഷണത്തിൽ സിദ്ധാർത്ഥിന്റെയും ആനന്ദിന്റെയും ഫോണുകളിൽ 2023ൽ പെഗാസസ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചിരുന്നു.

ദി വയറിന്റെ സ്ഥാപക എഡിറ്ററാണ് സിദ്ധാർത്ഥ് വരദരാജ്. ദി ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിന്റെ (ഒ.സി.സി.ആർ.പി) ദക്ഷിണേഷ്യൻ എഡിറ്റർ ആണ് ആനന്ദ് മഗ്നാല.

സിദ്ധാർത്ഥ് വരദരാജനും ആനന്ദ് മഗ്നാലയും അദാനി ഗ്രൂപ്പ് ഉൾപ്പെട്ട വിദേശ കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചുള്ള തെളിവുകൾ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 22ന് ഇരുവരും തങ്ങളുടെ കണ്ടെത്തലുകളിൽ പ്രതികരണം ആവശ്യപ്പെട്ട് കമ്പനിക്ക് കത്തെഴുതിയിരുന്നു.

അദാനി ഗ്രൂപ്പിനോട് മറുപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനകമാണ് ആനന്ദിന്റെ ഫോണിൽ പെഗാസസ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടതെന്ന് ആംനസ്റ്റി കണ്ടെത്തി.

ആനന്ദിന്റെ ഐഫോണിൽ പെഗാസസ് ഇൻസ്റ്റാൾ ചെയ്യുന്ന സീറോ ക്ലിക്ക് എക്സ്പ്ലോയിറ്റ് നടന്നതായി ആംനസ്റ്റി കണ്ടെത്തി.

ഉപയോക്താവ് യാതൊരു ലിങ്കിലും ക്ലിക്ക് ചെയ്യാതെ സോഫ്റ്റ്‌വെയർ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന പ്രക്രിയയെയാണ് സീറോ ക്ലിക്ക് എക്സ്പ്ലോയിറ്റ് എന്ന് പറയുന്നത്.

Content Highlight: Pegasus installed on Indian journalist’s phone while he was probing Adani issue

We use cookies to give you the best possible experience. Learn more