| Thursday, 27th April 2023, 8:25 am

മഅ്ദനിയുടെ കേരളയാത്ര കര്‍ണാടക സര്‍ക്കാര്‍ അട്ടിമറിക്കുന്നു; ഉപവാസ സമരത്തിന് പി.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധി കര്‍ണാടക സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടില്‍ സുപ്രീം കോടതി ഇടപെണമെന്നും മഅ്ദനിക്ക് നാട്ടിലെത്താനുള്ള സുരക്ഷയൊരുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ട് ഈ മാസം 29ന് ഏകദിന ഉപവാസം അനുഷ്ഠിക്കുമെന്ന് പി.ഡി.പി നേതൃത്വം അറിയിച്ചു.

ജാമ്യത്തില്‍ കഴിയുന്ന ഒരു വ്യക്തിക്ക് ചികിത്സ തേടി നാട്ടിലേക്ക് പോകാന്‍ ഒരു കോടിയോളം രൂപ സര്‍ക്കാരിന് കെട്ടിവെക്കണമെന്ന തീരുമാനം നിയമവ്യവസ്ഥയോടുള്ള അവഹേളനമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

‘മഅ്ദനിക്ക് ലഭിച്ച നിയമപരമായ ആനുകൂല്യം അട്ടിമറിക്കാനാണ് സുരക്ഷ ചുമതല കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുത്തത്. മലയാളിയും പൊതുപ്രവര്‍ത്തകനും മതപണ്ഡിതനുമായ മഅ്ദനിയുടെ സുരക്ഷ ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സന്നദ്ധത അറിയിക്കണം. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം,’ പി.ഡി.പി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

29ന് നടക്കുന്ന ഏകദിന ഉപവാസം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വെച്ച് നടത്തുമെന്ന് അഡ്വ. മുട്ടം നാസര്‍, പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് എന്നിവര്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി.

ബെംഗളൂരുവില്‍ യാത്രാവിലക്കുകളോടെ കഴിയുന്ന മഅ്ദനിക്ക് കഴിഞ്ഞ 17നാണ് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. അസുഖ ബാധിതനായ പിതാവിനെ കാണാന്‍ ജൂലൈ പത്ത് വരെ കേരളത്തില്‍ തങ്ങാനായിരുന്നു ഇളവ്. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍.

എന്നാല്‍ കേരളത്തിലെത്തണമെങ്കില്‍ 60 ലക്ഷം രൂപ ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തില്‍ ചെലവ് വഹിക്കേണ്ടിവരുമെന്നായിരുന്നു ബെംഗളൂരു പൊലീസിന്റെ നിലപാട്. ഇതുകൂടാതെ താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ ചെലവിനത്തില്‍ ഒരു കോടി രൂപ മഅ്ദനി വഹിക്കേണ്ടി വരും.

20 പൊലീസ് ഉദ്യോഗസ്ഥര്‍ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്. എന്നാല്‍ ഇത്രയും തുക പ്രയാസമാണെന്ന് മഅ്ദനി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ അറിയിച്ചിരുന്നു.

വിഷയത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് മഅ്ദനിയുടെ തീരുമാനം. ഈ വന്‍ തുക അടച്ച് കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടിലാണ് അദ്ദേഹം. ആശുപത്രിയില്‍ പോലും പോകാന്‍ അനുവദിക്കില്ലെന്ന് തുടങ്ങി വിചിത്രമായ കാര്യങ്ങളാണ് പൊലീസ് പറയുന്നതെന്നും മഅ്ദനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കമ്മിറ്റി ഉപവാസ സമരത്തിനൊരുങ്ങുന്നത്.

Content Highlight: pdp will conduct strike against karnataka government at

We use cookies to give you the best possible experience. Learn more