| Saturday, 14th November 2020, 10:33 pm

സീറ്റ് തര്‍ക്കം; പി.ഡി.പി സ്ഥാപക നേതാക്കളിലൊരാള്‍ പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പി.ഡി.പി സ്ഥാപക നേതാക്കളിലൊരാളും മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫര്‍ ഹുസൈന്‍ ബെയ്ഗ് പാര്‍ട്ടി വിട്ടു. ജില്ലാ വികസന കൗണ്‍സില്‍ (ഡി.ഡി.സി) തെരഞ്ഞെടുപ്പില്‍ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് മുസാഫര്‍ ഹുസൈന്‍ പാര്‍ട്ടി വിട്ടത്.

ഇരുപാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനത്തില്‍ താന്‍ അസന്തുഷ്ടനാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതാണ് മുസാഫര്‍ ഹുസൈനെ ചൊടിപ്പിച്ചത്. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിയോട് സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കശ്മീരിലെ മുഖ്യധാര പാര്‍ട്ടികളുടെ കൂട്ടായ്മയായ പീപ്പിള്‍സ് അലെയ്ന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍(പി.എ.ജി.ഡി) രൂപവത്കരിച്ചതിന് പിന്നാലെയാണ് പി.ഡി.പി.യും നാഷണല്‍ കോണ്‍ഫറന്‍സും അടക്കമുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്.

ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ 27 സ്ഥാനാര്‍ഥികളെ സഖ്യം പ്രഖ്യാപിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് 21 സീറ്റുകളിലും പി.ഡി.പി. നാല് സീറ്റുകളിലും സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് രണ്ട് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്.

ഒക്ടോബര്‍ 15 ന് ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിനും പി.ഡി.പിയ്ക്കും പീപ്പിള്‍സ് കോണ്‍ഫറന്‍സിനും പുറമെ പീപ്പിള്‍സ് മൂവ്മെന്റ്, സി.പി.ഐ.എം എന്നീ കക്ഷികളും സഖ്യത്തില്‍ പങ്കാളികളാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PDP founder member Muzaffar Hussain Baig quits party

We use cookies to give you the best possible experience. Learn more