ബാബറിനും അഫ്രീദിക്കും നല്ല എട്ടിന്റെ പണി കിട്ടും; കര്‍ശന നടപടി എടുക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
Sports News
ബാബറിനും അഫ്രീദിക്കും നല്ല എട്ടിന്റെ പണി കിട്ടും; കര്‍ശന നടപടി എടുക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th July 2024, 10:23 pm

2024 ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലാണ് പാകിസ്ഥാന്‍ പുറത്തായത്. കഴിഞ്ഞ കുറെ കാലങ്ങളായി മോശം ഫോമില്‍ തുടരുന്ന പാകിസ്ഥാന്‍ ടീമിന് ഇതോടെ വമ്പന്‍ വിമര്‍ശനങ്ങളാണ് കേള്‍ക്കേണ്ടിവന്നതും. ടീമിലെ ഐക്യമില്ലായ്മയും പരിശീലകരെ നിരന്തരം മാറ്റുന്നതും ക്യാപ്റ്റന്‍ സ്ഥാനത്തിലെ പ്രശ്‌നങ്ങളും ടീമിന്റെ പ്രകടനത്തെ വലിയ രീതിയില്‍ കുഴപ്പത്തിലാക്കിയിരുന്നു.

ഇപ്പോള്‍ ടീമിലെ പ്രധാന പ്രശ്‌നം പേസ് ബോളര്‍ ഷഹീന്‍ ഷാ അഫ്രീദിയും ക്യാപ്റ്റന്‍ ബാബര്‍ അസവും തമ്മിലാണ്. അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥലത്തുനിന്ന് മാറ്റിയശേഷം വീണ്ടും ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിക്കുകയായിരുന്നു ടീം. ഇതോടെ ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു എന്ന് മറ്റ് ടീം അംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇരുവരുടെയും പ്രശ്‌നത്തില്‍ പരസ്യമായി ഇടപെട്ട് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹസിന്‍ നഖ്‌വി.

‘സീറോ ടോളറന്‍സ് പോളിസിയോടെ അച്ചടക്കം കര്‍ശനമായി നടപ്പാക്കും. ടീം നിയമങ്ങള്‍ ലംഘിക്കുന്ന ഏതൊരു കളിക്കാരനും ഉടനടി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ടീം ഐക്യവും സമവായവും നിലനിര്‍ത്തണം. കളിക്കാര്‍ക്കിടയിലെ ഗ്രൂപ്പിസം വെച്ചുപൊറുപ്പിക്കില്ല, മാനേജ്‌മെന്റ് വേഗത്തിലുള്ള അച്ചടക്ക നടപടി സ്വീകരിക്കും. അച്ചടക്ക മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത കളിക്കാരെ ടീമില്‍ നിന്ന് പുറത്താക്കും. അച്ചടക്ക ചട്ടം ലംഘിച്ച ഒരു കളിക്കാരനെയും ഞാന്‍ ശുപാര്‍ശ ചെയ്യില്ല,’ മൊഹ്സിന്‍ നഖ്വി പറഞ്ഞു.

ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്‌സ് ബോര്‍ഡ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്ങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ ബോര്‍ഡിനെ എത്തിച്ചത്.

ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണമെന്ന് ഐ.സി.സിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.

 

Content highlight: PCB Warns Pakistan Players