| Friday, 29th September 2023, 12:04 pm

ശത്രുരാജ്യമെന്ന് പി.സി.ബി തലവന്‍; പാകിസ്ഥാന് നല്‍കിയ സ്‌നേഹവും പിന്തുണയും കാണാതെയാണോ ഈ പുലമ്പല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയെ ദുഷ്മന്‍ മുല്‍ക് (ശത്രു രാജ്യം) എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ അഷ്‌റഫ് സാക്ക. പാകിസ്ഥാന്‍ താരങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടും വേതനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സാക്കയുടെ അനവസരത്തിലുള്ള പ്രയോഗം.

2016ന് ശേഷം ഇന്ത്യന്‍ മണ്ണിലെത്തിയ പാകിസ്ഥാന്‍ ടീമിനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിറഞ്ഞ ഹൃദയത്തോടെ ആരാധകര്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സാക്കയുടെ പ്രതികരണം.

‘താരങ്ങള്‍ ശത്രുരാജ്യത്തോക്കോ മത്സരം നടക്കുന്നിടത്തേക്കോ പോകുമ്പോള്‍ അവരുടെ മനോവീര്യം വളരെയധികം ഉയര്‍ന്നിരിക്കണം. മികച്ച പ്രകടനം നടത്താന്‍ അവരെ അകമഴിഞ്ഞ് പിന്തുണയ്ക്കണം,’ എന്നായിരുന്നു സാക്കയുടെ പ്രതികരണം.

പി.സി.ബി തലവന്റെ വാക്കുകള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ ആരാധകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

‘ശത്രുരാജ്യം? ശരിക്കും? ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ടീമിനെ വളരെ മികച്ച രീതിയിലാണ് അവര്‍ സ്വീകരിച്ചത്. അപ്പോഴാണ് അഷ്‌റഫ് സാക്ക ദുഷ്മന്‍ മുല്‍ക്ക് എന്ന് ഇന്ത്യയെ വിശേഷിപ്പിച്ചത്,’ എന്നാണ് ഒരു എക്‌സ് യൂസര്‍ ട്വീറ്റ് ചെയ്തത്. സമാനമായ പ്രതികരണങ്ങള്‍ തന്നെയാണ് ആരാധകരില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലെത്തിയ പാക് ടീമിന് ഊഷ്മളമായ വരവേല്‍പായിരുന്നു ഹൈദരാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ലഭിച്ചത്. ബാബറിനെയും സംഘത്തെയും സ്വീകരിക്കാന്‍ ആരാധകര്‍ വിമാനത്താവളത്തില്‍ തിങ്ങിക്കൂടിയിരുന്നു.

ആളുകളുടെ ഈ സ്നേഹം കണ്ട ബാബര്‍ പോലും അമ്പരന്നിരുന്നു. ഈ സ്നേഹവും പിന്തുണയും കണ്ട് താന്‍ ഏറെ സന്തോഷവാനായി എന്നാണ് ബാബര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ബാബറിന് പുറമെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയും മുഹമ്മദ് റിസ്വാനും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇന്ത്യയിലെത്തിയ അനുഭവം പങ്കുവെച്ചിരുന്നു.

ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ രണ്ട് സന്നാഹ മത്സരങ്ങളും കളിക്കും. ഒക്ടോബര്‍ മൂന്നിനാണ് പാകിസ്ഥാന്‍ ആദ്യ സന്നാഹ മത്സരം കളിക്കുന്നത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസീസാണ് എതിരാളികള്‍. ഒക്ടോബര്‍ ആറിനാണ് പാകിസ്ഥാന്‍ അടുത്ത മത്സരം കളിക്കുക. നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍.

ഒക്ടോബര്‍ പത്തിനാണ് ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ മത്സരം കളിക്കുന്നത്. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് എതിരാളിള്‍.

ഒക്ടോബര്‍ 14നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദി.

ഡൂള്‍ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

Content highlight: PCB chief gets criticism after his controversial statement about India

Latest Stories

We use cookies to give you the best possible experience. Learn more