| Monday, 4th March 2024, 4:51 pm

'ചെരുപ്പിടാതെ, പാൽ കറന്ന് സൊസൈറ്റിയിൽ കൊടുക്കുന്ന നന്മമലരൻ'; മുൻ എം.എൽ.എ സി.കെ. ശശീന്ദ്രനെതിരെ പി.സി. വിഷ്ണുനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുൻ എം.എൽ.എ സി.കെ. ശശീന്ദ്രനെ ‘നന്മമലരൻ’ എന്ന് അധിക്ഷേപിച്ച് പി.സി. വിഷ്ണുനാഥ് എം.എൽ.എ.

കോഴിക്കോട് എം.പി എം.കെ. രാഘവന്റെ നേതൃത്വത്തിലുള്ള ജനഹൃദയ യാത്രയുടെ ഭാഗമായി പന്തീരങ്കാവിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ സിദ്ധാർത്ഥൻ എന്ന് പറഞ്ഞ വിദ്യാർത്ഥിയെ മൂന്ന് ദിവസം എസ്.എഫ്.ഐക്കാർ തല്ലിച്ചതച്ചു.
ആ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വെച്ചുകൊണ്ട് അച്ഛൻ ചോദിക്കുന്നു, എന്റെ കുഞ്ഞിനെ കൊല്ലുന്നതിന് മുമ്പ് ഒരു തുള്ളി വെള്ളം കൊടുത്തുകൂടായിരുന്നോ.

ക്രൂരമായി കൊല ചെയ്തു. ഇന്നലെ ആ പ്രതികളെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയപ്പോൾ അവിടെ ഹാജരായത് ആരാ? നമ്മുടെ, ചെരുപ്പിടാതെ, പാൽകറന്ന് സൊസൈറ്റിയിൽ സ്വന്തമായിട്ട് കൊണ്ടുകൊടുക്കുന്ന നന്മമലരൻ, അയ്യോ അങ്ങനെയല്ലേ പറയുന്നത്? നന്മമരം. ഞാൻ തെറ്റി പറഞ്ഞതാണ്. ക്ഷമിക്കണം.

നന്മമരം ശശീന്ദ്രൻ. മജിസ്‌ട്രേറ്റ് അദ്ദേഹത്തെ ഇറക്കിവിട്ടു. നോക്കൂ. ഇത്ര ക്രൂരമായി ഒരു കൊലപാതകം ചെയ്ത പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമ്പോൾ ഒരു സി.പി.ഐ.എം നേതാവ്, പഴയ എം.എൽ.എ ആ പ്രതികൾക്ക് വേണ്ടി വക്കാലത്തുമായി മജിസ്‌ട്രേറ്റിന് മുമ്പിൽ ചെല്ലുമ്പോൾ മജിസ്‌ട്രേറ്റ് ഇറക്കി വിടുകയാണ്, ആ മുറിയിൽ നിന്ന്. ആ ഡീൻ ഉൾപ്പെടെ എല്ലാവരും,’ പി.സി. വിഷ്ണുനാഥ് പറഞ്ഞു.

57ലെ ഇ.എം.എസിന്റെ ഗവണ്മെന്റിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പാർട്ടിയുടെ സെൽ ഭരണമാണ് നടക്കുന്നതെന്നും പി.സി. വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

Content Highlight: PC Vishnunath MLA against former MLA CK Sasindran

We use cookies to give you the best possible experience. Learn more