| Sunday, 17th November 2019, 5:51 pm

'ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല'; കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐക്ക് പി.സി വിഷ്ണുനാഥിന്റെ പരിഹാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ പി.സി വിഷ്ണുനാഥ് രംഗത്ത്. ‘ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല’ എന്ന തലക്കെട്ടോടെയായിരുന്നു വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്ന് ഡി.വൈ.എഫ്.ഐ തയ്യില്‍ യൂണിറ്റാണ് തയ്യില്‍മുക്ക് പുഴയില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചത്. രാവിലെ 10 മണിക്കായിരുന്നു മത്സരം. കൂത്തുപറമ്പ് രക്തസാക്ഷികളെ അവഹേളിക്കുന്ന പ്രവര്‍ത്തിയാണ് ഇതെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്താണ് കൂത്തുപറമ്പ് വെടിവെപ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐക്കാര്‍ രക്തസാക്ഷികളായതെന്നു ചൂണ്ടിക്കാട്ടിയ വിഷ്ണുനാഥ്, പിന്നീട് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ത്തന്നെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ചതിനെ വിമര്‍ശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ചൂണ്ടയും ഇരയും മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്’ എന്ന നോട്ടീസിന്റെ താഴെ നല്‍കിയ നിര്‍ദ്ദേശത്തെ ‘വേട്ടക്കാരനെയും ഇരയെയും ഒരു നൂലില്‍ കെട്ടാന്‍ സി.പി.ഐ.എമ്മിനും ഡി.വൈ.എഫ്.ഐക്കും അല്ലാതെ മറ്റാര്‍ക്കു സാധിക്കുമെന്നു ചോദിച്ചാണു വിഷ്ണുനാഥ് പരിഹസിച്ചത്.

പി.സി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല ??

ഇത്രയും ഭാവനാസമ്പന്നമായി, വികാരനിര്‍ഭരമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാര്‍ട്ടിയുണ്ട് ലോകത്ത്?!

വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം ആഗോളവത്കരണത്തിന്റെ അജണ്ടയാണെന്നും പ്രസ്തുത അജണ്ട നടപ്പിലാക്കാന്‍ എം.വി രാഘവനെ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് രാഘവനെ തടയുന്ന സമരം ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചതും സമരത്തിന്റെ ഭാഗമായ് തെരുവുകള്‍ സംഘര്‍ഷഭരിതമായതും തുടര്‍ന്നുള്ള പോലീസ് വെടിവെപ്പില്‍ 1994 നവംബര്‍ 25-ന് അഞ്ച് ഡി.വൈ.എഫ്.ഐ സഖാക്കള്‍ രക്തസാക്ഷികളായതും.

എന്നാല്‍ പിന്നീട്, അതേ പാര്‍ട്ടി തങ്ങളുടെ നേതൃത്വത്തില്‍ തന്നെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ചു. പരിയാരം കോളേജില്‍ എം.വി ജയരാജനെ പോലുള്ള നേതാക്കള്‍ ചെയര്‍മാന്മാരായി തലപ്പത്തു വന്നു.

‘ജീവിച്ചിരിക്കുന്ന’ രക്തസാക്ഷി പുഷ്പന്‍ ചൊക്ലിയിലെ വീട്ടില്‍ അവശനായി കിടക്കുമ്പോള്‍ ആ കണ്‍മുമ്പിലൂടെ നേതാക്കളുടെ മക്കള്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കരസ്ഥമാക്കി നടന്നുനീങ്ങിയതും നാം കണ്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീട് ‘കരിങ്കാലി’ രാഘവന്റെ മകന്‍ പാര്‍ട്ടിയുടെ നിയമസഭാ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തിന് വോട്ടുപിടിക്കേണ്ട ദുര്യോഗവുമുണ്ടായി, ഡി.വൈ.എഫ്.ഐക്ക്. പിന്നെ ‘കൊലയാളി” രാഘവനെ പാര്‍ട്ടി തന്നെ അനുസ്മരിക്കാന്‍ തുടങ്ങി.

അപ്പോഴും ബാക്ക്ഗ്രൗണ്ടില്‍ ‘പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ സഖാവിനെ അറിയാമോ ആ രണഗാഥ അറിയാമോ?”
എന്ന പാട്ട് ഇടുന്ന കാര്യം അവര്‍ മറന്നില്ല. നിര്‍ബന്ധമായും ചെയ്യണമെന്നു നിര്‍ദ്ദേശവും നല്‍കി.

ഇപ്പോള്‍ ഇതാ കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാന്‍ ചൂണ്ടയിടല്‍ മത്സരവും. ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിര്‍ദ്ദേശം തന്നെയാണ്.

‘വേട്ടക്കാര’നെയും ഇരയെയും ഒരു നൂലില്‍ കെട്ടാന്‍ സി.പി.ഐ.എമ്മിനും ഡി.വൈ.എഫ്.ഐക്കും അല്ലാതെ മറ്റാര്‍ക്ക് സാധിക്കും ??? എത്ര ഭാവനാസമ്പന്നമാണ് ആ സംഘടന !

We use cookies to give you the best possible experience. Learn more