| Wednesday, 10th April 2019, 7:55 pm

പി.സി ജോര്‍ജിന്റെ വരവ് എന്‍.ഡി.എയെ ശക്തമാക്കി; കെ.സുരേന്ദ്രന്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം എന്‍.ഡി.എയ്ക്ക് ശക്തിപകരുമെന്ന് എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. പി.സി ജോര്‍ജ് വന്നതോടെ കെ.സുരേന്ദ്രന്‍ തിളക്കമാര്‍ന്ന വിജയം ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നാണ് പി.സി ജോര്‍ജ് എന്‍.ഡി.എയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ വെച്ച് പി.സി ജോര്‍ജും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയും സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ 75000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പൂഞ്ഞാര്‍ എം.എല്‍.എയായ ജോര്‍ജ് ബി.ജെ.പിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വവുമായി എന്‍.ഡി.എ പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുന്നണി പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല.

എന്നാല്‍ പത്തനംതിട്ടയില്‍ പി.സി ജോര്‍ജ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ് താന്‍ മത്സരംരംഗത്ത് നിന്നു പിന്മാറുന്നതെന്നും പി.സി ജോര്‍ജ് അറിയിച്ചിരുന്നു.

പി.സി ജോര്‍ജിന് ഏറെ സ്വാധീനമുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മേഖലകള്‍ പത്തനംതിട്ട മണ്ഡലത്തിന് കീഴിലാണ് വരുന്നത്.

നേരത്തെ യു.ഡി.എഫിനൊപ്പം ചേരാന്‍ ആഗ്രഹിച്ച പി.സി ജോര്‍ജിന് കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. യു.ഡി.എഫ് പ്രവേശന ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് എന്‍.ഡി.എക്കൊപ്പം ചേരാന്‍ ജോര്‍ജ് തീരുമാനിച്ചത്.

എന്നാല്‍ പി.സി ജോര്‍ജിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജനപക്ഷത്തിലെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. എന്‍.ഡി.എ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ഇവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.

പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോന്‍ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് 60 ഓളം പ്രവര്‍ത്തകര്‍ രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു.

DoolNews video

We use cookies to give you the best possible experience. Learn more