| Monday, 22nd January 2024, 4:01 pm

അയോധ്യ; നീതിയും ജനാധിപത്യവും നിശബ്ദമായ ചരിത്രം

പി.ബി ജിജീഷ്

ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് പൊള്ളിക്കുന്ന ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ബാബറി മസ്ജിദിന്റെ ചരിത്രം. അതിലുപരി, ജനാധിപത്യത്തില്‍ നീതിയുടെ സ്ഥാനം എവിടെയെന്ന രാഷ്ട്രീയ ചോദ്യവും ഉയരുന്നുണ്ട്. മെച്ചപ്പെട്ട ബദലുകളില്ലാത്തതുകൊണ്ടു മാത്രമാണ് ജനാധിപത്യം ഏറ്റവും മികച്ച രാഷ്ട്രീയ-ഭരണവ്യവസ്ഥയാണെന്ന് നമ്മള്‍ പറയുന്നത്.അല്ലാതെ ഭൂരിപക്ഷഹിതത്തെ പ്രയോഗവത്കരിക്കുന്നൊരു സംവിധാനത്തെ നീതിയോട് തുലനപ്പെടുത്താന്‍ കഴിയുമെന്നതുകൊണ്ടല്ല.

ഈ പ്രശ്‌നത്തിനൊരു പരിഹാരമെന്ന നിലയിലാണ് ജനാധിപത്യത്തെ ചില മൂല്യബോധങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ജീവിച്ചറിയുന്നൊരനുഭവമായി, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളുടെ ആകെത്തുകയായി, നിര്‍വചിക്കാനും നടപ്പിലാക്കാനും ശ്രമിക്കുന്നത്. ജനാധിപത്യമൂല്യങ്ങള്‍ ലവലേശം സ്വാംശീകരിച്ചിട്ടില്ലാതിരുന്ന ഇന്ത്യന്‍ മണ്ണില്‍, നിലമൊരുക്കി ജനാധിപത്യത്തിന്റെ വിത്തുകള്‍ പാകുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിയായിട്ടാണ് ഭരണഘടന രൂപം കൊള്ളുന്നത്.

അംബേദ്കര്‍ സൂചിപ്പിച്ചിരുന്നതുപോലെ അത് പ്രാവര്‍ത്തികമാകണമെങ്കില്‍ ഭരണഘടനാ ധാര്‍മികത സാമൂഹിക ധാര്‍മികതയുടെ ഭാഗമായി മാറണം. അല്ലെങ്കില്‍ നീതി അര്‍ത്ഥരഹിതമാവുകയും നീതിനിര്‍വഹണ പ്രക്രിയ പ്രഹസനമായിത്തീരുകയും ചെയ്യും. ഭരണഘടന ഏഴു പതിറ്റാണ്ട് പിന്നിടുമ്പോള്‍, നമ്മുടെ സമൂഹത്തിന്റെ ധാര്‍മികബോധം, അത് മുന്നോട്ടു വയ്ക്കുന്ന ആധുനിക ജനാധിപത്യ സങ്കല്പങ്ങളോട് അടുക്കുകയാണോ, അതോ അകലുകയാണോ ചെയ്തതെന്ന അന്വേഷണം നീതി തേടുന്ന മനുഷ്യരെ അസ്വസ്ഥരാക്കുന്നുണ്ട്.

ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സ്വയം തെരഞ്ഞെടുത്ത ഈ ദേശം, അനീതിയെ സാധാരണവത്കരിക്കും വിധം രോഗഗ്രസ്തമായിരിക്കുന്നു. ബാബറി പള്ളി, ഹിന്ദുത്വ ഭീകരര്‍ തച്ചു തകര്‍ത്തപ്പോള്‍, അതിനെ ”ദേശീയ കളങ്ക”മായും ”റിപ്പബ്ളിക്കിനെതിരെയുള്ള ആക്രമണമായും” മനസ്സിലാക്കിയ മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്ന് രാമക്ഷേത്രത്തിന്റെ പേരിലുള്ള വിദ്വേഷ രാഷ്ട്രീയപദ്ധതിയ്ക്ക് കീര്‍ത്തനം ചൊല്ലുകയാണ്.

1992-ല്‍ അദ്വാനിയും കല്യാണ്‍സിംഗും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് രാജി വയ്ക്കുകയും, സംഭവത്തെ തള്ളിപ്പറയുകയും ചെയ്യേണ്ടിവന്നുവെങ്കില്‍ ഇന്നതൊരു അഭിമാനകരമായ നേട്ടമാണ്. ആ വിധ്വംസക പ്രവര്‍ത്തനത്തില്‍ നേരിട്ടും അല്ലാതെയും ഭാഗമായിരുന്നവരെല്ലാം അധികാരശ്രേണികളിലെവിടെയൊക്കെയോ സുരക്ഷിതരായി വിരാജിക്കുന്നുണ്ട്.

ബാബരി മസ്ജിദ് (ഫയല്‍ ചിത്രം)

ബാബറി പള്ളി തകര്‍ക്കപ്പെട്ടതിന്റെ പിറ്റേന്ന്, സുപ്രീംകോടതിയില്‍ ജസ്റ്റിസ് എം.എന്‍. വെങ്കടാചലയ്യയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: ”ദൗര്‍ഭാഗ്യവശാല്‍, പ്രശ്‌നത്തിന്റെ വ്യാപ്തി ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. ഇനി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം ആ മൂന്നു മിനാരങ്ങളും എത്രയും വേഗം പുനര്‍നിര്‍മിക്കുകയെന്നതാണ്.” ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കു ശേഷം അതേ സുപ്രീംകോടതി പ്രസ്തുത മസ്ജിദ് ഇരുന്ന സ്ഥലം അക്രമികളുടെ പിന്മുറക്കാര്‍ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവിടുകയാണുണ്ടായത്.

സാധാരണ സിവില്‍ കേസുകള്‍ തീര്‍പ്പാക്കുന്ന മൂന്നംഗ ബെഞ്ചിന് പകരം അഞ്ചംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അഞ്ചുപേര്‍ക്കും ജനുവരി 22-നു നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. അയോദ്ധ്യ വിധി എഴുതിയതാരാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമായി വിധിയില്‍ രചയിതാവിന്റെ പേരില്ല. എങ്കിലും രചനാശൈലിയും ഫോണ്ടുമൊക്കെ പരിശോധിക്കുമ്പോള്‍ ജസ്റ്റിസ്. ഡി.വൈ. ചന്ദ്രചൂഡാണതെഴുതിയതെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ്.

രണ്ടാഴ്ച മുന്‍പ് ചീഫ് ജസ്റ്റിസ്, കാവി വസ്ത്രങ്ങളണിഞ്ഞു ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും മാധ്യങ്ങള്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. ”രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ്, രാഷ്ട്രചരിത്രത്തിലെ ഈ സവിശേഷ ഘട്ടത്തില്‍, തന്റെ ക്ഷേത്ര സന്ദര്‍ശനം ഇത്ര പബ്ലിസിറ്റിയോടെ നടത്തുന്നത് അസ്വസ്ഥതയുളവാക്കുന്ന ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്” എന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ ദി ടെലഗ്രാഫില്‍ എഴുതിയിരുന്നു.

നിശ്ചയമായും ജസ്റ്റിസ് എം.എന്‍. വെങ്കിടാചലയ്യയില്‍ നിന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിലേക്കുള്ള ദൂരം ഇക്കാലയളവിലെ ഇന്ത്യയുടെ രാഷ്ട്രീയ പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട്.

രഞ്ജന്‍ ഗൊഗോയ്, എസ്.എ ബോബ്ഡെ, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍, ഡി.വൈ.ചന്ദ്രചൂഡ്

കാവിവസ്ത്രമണിഞ്ഞു ക്ഷേത്രസന്ദര്ശനം നടത്തുന്ന ചീഫ് ജസ്റ്റിസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കേന്ദ്രഭരണകൂടത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന എ.എന്‍.ഐ.യുടെ ക്രൂ ഉണ്ടായിരുന്നുവെന്നതും ചര്‍ച്ചാവിഷയമായി. അവിടെ നല്‍കിയ ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെയാണ്:

”രാവിലെ, ‘ദ്വാരകാധിഷ് ജി’-യില്‍ ദര്‍ശിച്ച ധ്വജം എന്നെ പ്രചോദിതനാക്കി. ജഗന്നാഥ് പുരിയില്‍ കണ്ടതുപോലെ തന്നെയായിരുന്നു ഇതും. നമ്മളെയെല്ലാവരെയും കോര്‍ത്തിണക്കുന്ന, നമ്മുടെ പാരമ്പര്യത്തിന്റെ സാര്‍വ്വലൗകികതയെ ശ്രദ്ധിക്കൂ. ഈ കൊടിയ്ക്ക് നമ്മളെ സംബന്ധിച്ചിടത്തോളം പ്രത്യേക അര്‍ത്ഥമുണ്ട്. നമുക്കെല്ലാവര്‍ക്കും; അഭിഭാഷകര്‍ക്കും ന്യായാധിപര്‍ക്കും പൗരര്‍ക്കുമെല്ലാം മുകളില്‍ എല്ലാവരെയും ഒരുമിപ്പിക്കുന്നൊരു ശക്തിയുണ്ട് എന്ന അര്‍ത്ഥമാണത് നല്‍കുന്നത്. ആ ശക്തി, നിയമവാഴ്ചയും ഭരണഘടനയും വ്യവസ്ഥാപിതമാക്കുന്ന നമ്മുടെ മാനവികതയാണ്.”

ഇക്കാലഘട്ടത്തില്‍, കാവി വസ്ത്രത്തിനും, ക്ഷേത്രത്തിനുമുകളില്‍ പാറുന്ന കാവിക്കൊടിക്കും എന്ത് പ്രത്യേക അര്‍ത്ഥമാണുള്ളത് എന്ന് മനസിലാകാത്തയാളല്ല ചീഫ് ജസ്റ്റിസ്. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ബൗദ്ധികശേഷിയും പാണ്ഡിത്യവുമുള്ള ന്യായാധിപരിലൊരാളാണ് അദ്ദേഹം. ഈ രാഷ്ട്രീയ സന്ധിയില്‍, മാധ്യമങ്ങള്‍ ഘോഷണം ചെയ്ത അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദര്‍ശനവും, കാവിയും ധ്വജവും നമ്മളെ ഒന്നിപ്പിക്കുന്നതാണ് എന്ന പ്രസ്താവനയും ഔചിത്യത്തിന്റെ സര്‍വസീമകളും ലംഘിക്കുന്നതാണെന്ന് മാത്രമല്ല, ചരിത്ര വിരുദ്ധവുമാണ്.

എല്ലാ ഇന്ത്യക്കാരെയും പോയിട്ട്, എല്ലാ ഹിന്ദുക്കളെയും പോലും ക്ഷേത്രത്തിനു മുകളില്‍ പാറുന്ന പതാകകള്‍ ഒന്നിപ്പിച്ചിട്ടില്ലെന്നു കാണാം. ഭരണഘടന ഉറപ്പു നല്‍കിയ മൗലിക അവകാശങ്ങളാണ് ക്ഷേത്രങ്ങളെ എല്ലാവര്‍ക്കും പ്രാപ്യമാക്കിയത്. അത് സനാതന ധര്‍മ്മത്തിനും ആത്മീയതയ്ക്കും തടസ്സമാണെന്ന വാദമാണ് കാവിക്കൊടിയേന്തിയവര്‍ ഉന്നയിച്ചിട്ടുള്ളത്.

ഹീന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനംനല്‍കുന്നത് സനാതന ധര്‍മത്തെ അപകടപ്പെടുത്തുമെന്ന് പുരി ശങ്കരാചാര്യര്‍ തന്നെ വൈസ്രോയിക്ക് എഴുതിയിട്ടുണ്ട്. സ്വാതന്ത്ര ലബ്ധിക്കും, ഭരണഘടന നിലവില്‍ വന്നതിനും ശേഷം പോലും ദേവാലയങ്ങള്‍ പൊതുജനത്തിന് തുറന്നുകൊടുക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായിരുന്നില്ല.

രാമക്ഷേത്രം, അയോധ്യ

അന്നെല്ലാം ഈ കാവിക്കൊടി തന്നെയാണ് അവിടെ പറന്നിരുന്നത്; ഭരണഘടനക്കും മാനവികതയ്ക്കും വിരുദ്ധമായി.

അതിനെ ഐക്യത്തിന്റെ ചിഹ്നമായി ഉയര്‍ത്തിക്കാണിക്കുന്നത് ഇതര സത്യ നിര്‍മിതിയാണ്. ഇത്തരം സംഭവ വികാസങ്ങള്‍ ”അല്‍പ്പം വെള്ളവും വെളിച്ചവും വീഴുന്നിടത്തെല്ലാം സ്വയം വേരുപിടിക്കുന്ന ഒന്നല്ല ജനാധിപത്യ”മെന്ന് നമ്മളെ ആവര്‍ത്തിച്ചോര്‍മ്മിപ്പിക്കുന്നുണ്ട്.

ജനാധിപത്യം ആവശ്യപ്പെടുന്ന സഹിഷ്ണുതയും, ചിന്താവിശാലതയും, ധാര്‍മികബോധവും സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തൊരു വ്യവസ്ഥിതിയാണ് നമ്മുടേതെന്നതിന് ചരിത്രസാക്ഷ്യമാണ് ബാബ്റി മസ്ജിദ് കേസിന്റെ നാള്‍ വഴികള്‍. വ്യവസ്ഥിതിയുടെ എല്ലാ ഘടകങ്ങളും; ഭരണകൂടവും സമൂഹവും ജുഡീഷ്യറിയുമെല്ലാം ഇതില്‍ കൂട്ടുത്തരവാദികളാണ്.

റെസ് ജൂഡിക്കേറ്റ

സിവില്‍ നിയമത്തിലെ ഒരു പ്രാഥമിക തത്വമാണ് ‘റെസ് ജൂഡിക്കേറ്റ’; തീര്‍പ്പാക്കിയത് അല്ലെങ്കില്‍ വിധി പറഞ്ഞത് എന്ന് പരിഭാഷപ്പെടുത്താം. സിവില്‍ കോടതി ഒരിക്കല്‍ പരിഗണിച്ചു തീര്‍പ്പാക്കിയ വിഷയത്തില്‍ വീണ്ടും ഹര്‍ജികള്‍ അനുവദിക്കില്ലെന്നാണ് അതിന്റെ പ്രായോഗിക അര്‍ഥം. ഇന്ത്യന്‍ സിവില്‍ നിയമത്തിന്റെ സെക്ഷന്‍ 11-ല്‍ ഇത് വിശദീകരിക്കുന്നുണ്ട്.

ബാബറി പള്ളി സംബന്ധിച്ച തര്‍ക്കം അത്തരത്തിലുള്ള ഒന്നാണ്. പള്ളിയിരിക്കുന്ന പ്രദേശത്തെ സംബന്ധിച്ച അവകാശ തര്‍ക്കം സ്വാതന്ത്ര്യത്തിനു മുന്നേ ആരംഭിച്ചതാണ്. ഇത് സംബന്ധിച്ച ആദ്യ സ്യൂട്ടിലെ വിധി വരുന്നത് 1885 ഫെബ്രുവരി 24-നാണ്.

1886 മാര്‍ച്ച് 18-ന് ആദ്യ അപ്പീല്‍. അതേ വര്‍ഷം നവംബര്‍ ഒന്നിന് രണ്ടാമത്തെ അപ്പീലും കഴിഞ്ഞ് തര്‍ക്കത്തിനൊരു അന്തിമ തീര്‍പ്പു വന്നതാണ്. സാധാരണനിലയില്‍ സിവില്‍ കേസുകള്‍ വീണ്ടും പരിഗണിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ബാബ്റി കേസില്‍ അങ്ങനെയായിരുന്നില്ല. നിരവധി കേസുകള്‍ പരിഗണിക്കപ്പെട്ടു. ലിമിറ്റേഷന്‍ കഴിഞ്ഞ ഹര്‍ജികള്‍ പോലും പരിഗണിച്ചു.

‘സ്റ്റേറ്റസ് കോ’ അഥവാ തല്‍സ്ഥിതി എന്ന നിയമ സങ്കല്‍പ്പത്തിന് പുതിയ അര്‍ഥങ്ങള്‍ ഉണ്ടായി. മറു പക്ഷത്തെ കേള്‍ക്കാതെയുള്ള നിരവധി ഉത്തരവുകള്‍ വന്നു. എന്തിന്, കോടതി മുറ്റത്തു കണ്ട കുരങ്ങ് ഹനുമാന്‍ ആണെന്ന് കരുതി തീരുമാനമെടുത്ത ന്യായാധിപന്‍ വരെയുണ്ട്!

കേസിന്റെ നാള്‍വഴി നമുക്ക് ഹ്രസ്വമായി പരിശോധിക്കാം. അപ്പോള്‍ നിയമവും സംവിധാനങ്ങളും എങ്ങനെയാണ് ഭൂരിപക്ഷപൊതുബോധത്തിനു കീഴടങ്ങിയതെന്നു വ്യക്തമാകും. ജനാധിപത്യ സംവിധാനങ്ങള്‍ എങ്ങനെയാണ് ജനാധിപത്യസങ്കല്‍പ്പത്തിനു വിരുദ്ധമായി തീര്‍ന്നതെന്നു വെളിപ്പെടും.

ആരംഭം: ഹനുമാന്‍ ഗഡ് ക്ഷേത്രം

2019-ലെ സുപ്രീംകോടതി വിധി സുന്നി വക്കഫ് ബോര്‍ഡിന് എതിരായി വരാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് പള്ളി നിര്‍മിച്ച 1528 മുതല്‍ 1857 വരെയുള്ള കാലയളവില്‍, ഇത് തടസ്സമില്ലാതെ മുസ്‌ലിങ്ങള്‍ നിത്യം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഇടമാണെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലെന്നതാണ്. 1857 മുതല്‍ ബ്രിട്ടീഷുകാര്‍ പള്ളിയ്ക്ക് ഗ്രാന്റ് നല്കിയതിന്റെയും മറ്റും രേഖകള്‍ കോടതിയ്ക്ക് ബോധ്യപ്പെട്ടു.

വിധിയില്‍ ഹിന്ദുത്വഭീകരര്‍ ആക്രമിച്ചു തകര്‍ത്ത കെട്ടിടം പള്ളിയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കോടതി വ്യക്തമാക്കുന്നുമുണ്ട്.

തര്‍ക്കമന്ദിരം പള്ളി ആയിരുന്നുവെന്നത് ഒരു വസ്തുത കോടതി അംഗീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ 1528 മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടു വരെ പള്ളിയില്‍ ആരാധന ഉണ്ടായിരുന്നുവെന്നതിനു തെളിവില്ല എന്ന് പറയുന്ന വാദം പരിഹാസ്യമാണെന്ന് നിയമപണ്ഡിതര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ബാബറും പിന്നീട് വന്ന ഇസ്‌ലാമിക ഭരണാധികാരികളും നല്‍കിവന്ന ഗ്രാന്റ് തുടരുകയെന്നതാവും ബ്രിട്ടീഷുകാര്‍ സ്വാഭാവികമായും ചെയ്തിട്ടുണ്ടാവുക. മാത്രവുമല്ല, ബ്രിട്ടീഷുകാരുടെ കാലത്തും സ്വതന്ത്ര ഇന്ത്യയിലും മോസ്‌ക് ആയിരുന്ന ഒരു മന്ദിരം, അത് നിര്മിച്ച ബാബറുടെയും പിന്‍ഗാമികളുടെയും ഇസ്ലാമിക ഭരണത്തിന്‍കീഴില്‍ മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നു എന്ന് പറയുന്നത് അസംഭവ്യമാണ്. യഥാര്‍ത്ഥത്തില്‍ പള്ളി സംബന്ധിച്ച് 16,17,18 നൂറ്റാണ്ടുകളില്‍ ഒരു തര്‍ക്കവും നിലനിന്നിരുന്നതായി രേഖകളില്ല.

1885-ലെ ഹനുമാന്‍ഗഢ് പ്രശ്‌നത്തോടെയാണ് ഇവിടെയൊരു പോരാട്ടം ആരംഭിക്കുന്നത്. അയോധ്യയില്‍ തന്നെയുള്ള മറ്റൊരു ക്ഷേത്രമായ ഹനുമാന്‍ ഗഡിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ വലിയ വര്‍ഗീയ പ്രശ്‌നമായി മാറുകയായിരുന്നു.

ഈ ക്ഷേത്രം പള്ളി പൊളിച്ചു നിര്‍മിച്ചതാണ്, അതുകൊണ്ട് പള്ളി വീണ്ടെടുക്കണം എന്ന ആവശ്യവുമായി ഷാ ഗുലാം ഹുസൈനിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് എത്തിയ മുസ്‌ലിം സംഘത്തെ എണ്ണായിരത്തോളം വരുന്ന ‘വൈരാഗികള്‍’ നേരിടുകയും, മുസ്‌ലിം സംഘം തിരികെയോടി ബാബ്റി മസ്ജിദില്‍ കയറിയെങ്കിലും അവിടെയെത്തി വൈരാഗികള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയുമായിരുന്നു.

എഴുപതിലേറെ പേരെ വധിച്ച ശേഷം വൈരാഗികള്‍ അവിടെ നിന്നും പിന്മാറി. വര്‍ഗീയ കലാപമായി ഇത് മാറിയതിനെ തുടര്‍ന്ന് നവാബ് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. 50 വര്‍ഷത്തിനിടയ്ക്ക് പള്ളികളൊന്നും അവിടെ പൊളിച്ചു നീക്കിയിട്ടില്ലെന്നു കമ്മീഷന്‍ കണ്ടെത്തി. തര്‍ക്ക പരിഹാരമെന്ന നിലയ്ക്ക് ഹനുമാന്‍ ഗഡിന് സമീപം ഒരു പള്ളി പണിയാം എന്നൊരു നിര്‍ദ്ദേശമാണ് നവാബ് മുന്നോട്ടു വച്ചത്.

ഇവിടെ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന്, തര്‍ക്കവിഷയം ബാബ്റി മസ്ജിദല്ല, ഹനുമാന്‍ ഗഡ് ക്ഷേത്രമാണ്; രാമജന്മഭൂമി എന്നൊരു പ്രശ്‌നമേ അവിടെയില്ല. രണ്ട് , തര്‍ക്കം ഉന്നയിച്ചത് മുസ്ലീങ്ങളാണ്. മൂന്ന്, ബാബ്റി പള്ളിയില്‍ കയറിയ വൈരാഗികള്‍ അവിടെയോ കോമ്പൗണ്ടിലോ യാതൊരു അവകാശവാദവും ഉന്നയിക്കാതെ പിന്‍വാങ്ങുകയാണ് ചെയ്തത്.

നിയമപോരാട്ടത്തിലെ കൗശലബുദ്ധി

സിവില്‍ നിയമയുദ്ധങ്ങളില്‍ പോരാട്ട തന്ത്രം വളരെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ക്ഷേത്രത്തിന്മേല്‍ മുസ്‌ലിങ്ങള്‍ ഉന്നയിച്ച അവകാശവാദം കൗണ്ടര്‍ ചെയ്യുന്നതിന് വേണ്ടി ബാബ്റി ഭൂമിയില്‍ അവകാശവാദം ഉന്നയിക്കാമെന്ന ആശയം അങ്ങനെ ഉയര്‍ന്നു വന്നതാണ്. ബാബറി മസ്ജിദിനു പുറത്ത് ഒരു താത്കാലിക പീഠം ഉണ്ടാക്കി അവിടെ പ്രാര്‍ഥനയാരംഭിക്കുകയാണ് ചെയ്തത്. 1885-ല്‍ മഹന്ത് രഘുവര്‍ ദാസ് ഫൈസാബാദ് കോടതിയില്‍ ഒരു ഹര്‍ജി നല്‍കി.

മസ്ജിദിനു സമീപമുള്ള ‘രാം ചബൂത്ര’ ക്ഷേത്രം പണിയാന്‍ അനുമതി വേണമെന്നായിരുന്നു ആവശ്യം. അത് 1885 ഡിസംബര്‍ 24-ന് സബ് ജഡ്ജ് പണ്ഡിറ്റ് ഹരി കിഷന്‍ അനുമതി നിഷേധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. 1886 മാര്‍ച്ച് 18-ന് ആദ്യ അപ്പീല്‍ ജില്ലാ ജഡ്ജ് തള്ളി. രാം ചെബൂത്ര ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്ന സബ് ജഡ്ജിന്റെ വിധിയിലെ പ്രസ്താവനയും നീക്കം ചെയ്തു. അടുത്ത അപ്പീല്‍ ജുഡീഷ്യല്‍ കമ്മീഷണറുടെ കോടതിയിലായിരുന്നു. ഇന്നത്തെ ഹൈക്കോടതിയ്ക്ക് സമാനമായ കോടതി. നവംബര്‍ 1-ന് ഹര്‍ജിയില്‍ അവകാശപ്പെട്ടിരിക്കുന്നതുപോലെ ഹിന്ദുക്കള്‍ക്ക് സ്ഥലത്തില്‍ എന്തെങ്കിലും അവകാശം സ്ഥാപിക്കാന്‍ കഴിയുന്ന യാതൊരു തെളിവും ഇല്ലെന്നു കോടതി കണ്ടെത്തി.

കേസ് അവിടെ അവസാനിച്ചു. എന്നാല്‍ ഇതോടെ പള്ളി പൊളിച്ച് അമ്പലം പണിതു എന്ന തരത്തില്‍ ആരംഭിച്ച വിഷയം ബാബറി ഭൂമിയിലെ രാം ചെബൂത്ര സംബന്ധിച്ച തര്‍ക്കമായി മാറി. 1858-ല്‍ രാം ചെബൂത്ര പണിതതിനെതിരെ മൗലാന അക്ബര്‍ അലി പരാതിപ്പെടുന്നുണ്ട്. 1860, 1863, 1877, 1883, 1884 തുടങ്ങിയ വര്‍ഷങ്ങളിലൊക്കെ പരാതികള്‍ ഉയരുന്നുണ്ട്. വര്‍ഗീയ പ്രശ്‌നമായി മാറിയതോടെ 1861-ല്‍ മസ്ജിദും ചെബൂത്രയും തമ്മില്‍ വേര്‍തിരിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം ഒരു മതില്‍ തീര്‍ത്തു. മതിലിനു പുറത്ത് ഹിന്ദുക്കള്‍ക്കും അകത്ത് മസ്ജിദില്‍ മുസ്‌ലിങ്ങള്‍ക്കും ആരാധനാ സൗകര്യമുണ്ടാകും എന്ന നിലയ്ക്കായി കാര്യങ്ങള്‍.

അപ്പോഴും രാമജന്മഭൂമി പള്ളിക്കകത്താണെന്ന വാദം ഉയര്‍ന്നു വന്നിട്ടില്ല എന്നത് ശ്രദ്ധിക്കണം.

പള്ളിയെ ക്ഷേത്രമാക്കിയ ചതിയുടെ രാത്രി

ബാബ്റി വിഷയത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ചരിത്രപരമായ ചതി അരങ്ങേറിയത് 1949 ഡിസംബര്‍ 22-23-ന്റെ രാത്രിയിലാണ്. രാഷ്ട്രീയ നേതൃത്വവും, ഭരണകൂടവും ജുഡീഷ്യറിയുമെല്ലാം ഒരുപോലെ കൈകോര്‍ത്ത അനീതിയുടെ അടുത്ത ഏട് ആരംഭിക്കുന്നതിവിടെയാണ്.

ബാബറി പള്ളി ഇരിക്കുന്ന സ്ഥലത്ത് പള്ളിയുടെ പ്രധാന മിനാരത്തിന് നടുവില്‍ ആണ് ശ്രീരാമന്‍ ജനിച്ചത് എന്ന പ്രചാരണം ശക്തമായി. 1949-ല്‍ വി.എച്ച്.പി.-യുടെ നേതൃത്വത്തില്‍ രാം ചബൂത്രയില്‍ ഭജനയും പൂജയും പ്രാര്‍ത്ഥനകളും ആരംഭിച്ചു.

ഡിസംബര്‍ മാസത്തില്‍ വലിയ ആള്‍ക്കൂട്ടവും ഹവനും എല്ലാം സംഘടിപ്പിച്ചു. പൂജകള്‍ക്കൊടുവില്‍ രാമവിഗ്രഹം തനിയെ നീങ്ങി പള്ളിക്കകത്ത് പ്രവേശിച്ച്, രാമന്‍ ജനിച്ച ഇടമായ, പ്രധാന മിനാരത്തിന് കീഴെ സ്വയം സ്ഥാപിതമാകും എന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ അവകാശവാദം.

വിഗ്രഹത്തിന് സ്ഥാനചലനം ഒന്നും സംഭവിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഡിസംബര്‍ 22 ആം തീയതി രാത്രി പൂട്ടു പൊളിച്ച് പള്ളിക്കകത്ത് പ്രവേശിച്ച് രാമവിഗ്രഹം സ്ഥാപിച്ചു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അയോധ്യയില്‍ അത്ഭുതം സംഭവിച്ചു എന്നും പള്ളിക്കകത്ത് രാമ വിഗ്രഹം സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടുവെന്നും എഴുതി. ഹിന്ദുത്വ സംഘടനകള്‍ രാജ്യമാകെ അത് പ്രചരിപ്പിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു വിവരം അറിഞ്ഞപ്പോള്‍, എത്രയും വേഗം അവിഗ്രഹം അവിടെ നിന്ന് നില്‍ക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. എന്തായാലും അതുണ്ടായില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്തും ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന കെ.കെ നായരും അതിനെതിരായിരുന്നു. അഭയ രാംദാസ്, രാം ശുക്ലദാസ് തുടങ്ങി 60 പേര്‍ക്കെതിരെ പോലീസ് എഫ്‌.ഐ.ആര്‍ ഇട്ടു. കെ കെ നായര്‍ ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.

സംഭവത്തിന് മുമ്പ് അഭിരാം ദാസും കെ.കെ നായരും നിരവധി രഹസ്യ മീറ്റിങ്ങുകള്‍ നടത്തി എന്ന് വെളിപ്പെടുത്തലുകള്‍ ഉണ്ടായി. വെള്ളിയാഴ്ച രാവിലെ ബാബറി മസ്ജിദിന് സമീപം എത്തിയപ്പോള്‍ അല്പം മാറി കെ.കെ നായര്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും, അഭയ രാംദാസിന്റെ ബന്ധുകൂടിയായ അവധ് കിഷോര്‍ ഝാ ഓര്‍ത്തെടുക്കുന്നുണ്ട്. ”മഹാരാജ്, ഇവിടെ നിന്നും മാറരുത്. രാമ വിഗ്രഹത്തെ തനിച്ചാക്കരുത്. എല്ലാവരോടും ഉറക്കെ മുദ്രാവാക്യങ്ങള്‍ മുഴക്കുവാന്‍ പറയുക” എന്ന് കെ.കെ നായര്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാമായിരുന്നുവത്രേ. ”നായര്‍ സാഹിബ് ഞങ്ങളോട് വളരെയധികം സഹകരിച്ചു” എന്നും അദ്ദേഹം പറയുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു, കെ.കെ.നായര്‍

പള്ളിയകത്തുനിന്ന് വിഗ്രഹം മാറ്റാനുള്ള നിര്‍ദ്ദേശം കെ.കെ നായര്‍ ചെവിക്കൊണ്ടില്ല. അദ്ദേഹവും എസ്.പിയും അതിന് തയ്യാറാവില്ല എന്ന് അറിയിച്ചു. അല്ലെങ്കില്‍ തങ്ങളെ സ്ഥലം മാറ്റിക്കൊള്ളാന്‍ പറഞ്ഞു. പള്ളിയില്‍ ആരും ആരാധനയ്ക്കായി വരാറില്ലെ എന്ന റിപ്പോര്‍ട്ട് കെ.കെ നായര്‍ നല്‍കി. സംഭവത്തിന്റെ തലേന്നും പിറ്റേദിവസം രാവിലെയും അവിടെ ആരാധനയ്ക്കായി ആളുകള്‍ എത്തിയിരുന്നു എന്ന വിവരം നിലനില്‍ക്കേയാണ് ഇത്.

പള്ളിയില്‍ അതിക്രമം നടക്കാന്‍ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് യാതൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ലഭിച്ചിരുന്നില്ല എന്ന കള്ളവും അദ്ദേഹം പറഞ്ഞു. എന്നാല്‍ 1949 നവംബര്‍ 29-ന് ഡി.വൈ.എസ്.പി കൃപാല്‍ സിംഗ് അയച്ച കത്തില്‍, മുസ്‌ലിങ്ങള്‍ പള്ളിയില്‍ കയറുന്നതു തടയാനും, അവര്‍ പള്ളി വിട്ടുപോകാനും കാരണമാകാനിടയുള്ള പ്രവര്‍ത്തികള്‍ നടക്കുമെന്ന് അറിയിച്ചിരുന്നുവെന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്ന് വ്യക്തമാണ്.

എന്നിരുന്നാലും ആ രാത്രി നടന്നത് നിയമവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് കെ കെ നായര്‍ തന്റെ റിപ്പോര്‍ട്ടില്‍ അംഗീകരിക്കുന്നുണ്ട്. അതേസമയം സിറ്റി മജിസ്‌ട്രേറ്റ് ആയിരുന്ന ഗുരുദത്ത് സിംഗ് രാജിവച്ചു. പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിച്ചതോടെ അദ്ദേഹത്തിന്റെ കടമ പൂര്‍ത്തിയായി എന്ന് അദ്ദേഹത്തിന്റെ മകന്‍ ഗുരു ബസന്ത് സിംഗ് പിന്നീട് പറഞ്ഞു.

ഇതോടുകൂടി മുസ്‌ലിങ്ങള്‍ക്ക് ബാബറി പള്ളിയില്‍ ഉണ്ടായിരുന്ന അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. സി.ആര്‍.പി.സി 145 പ്രകാരം ഗവണ്‍മെന്റ് പള്ളി ഏറ്റെടുത്തു റിസീവര്‍ ഭരണം ഏര്‍പ്പെടുത്തി.

‘സ്റ്റേറ്റസ് കോ’ അഥവാ തല്‍സ്ഥിതി എന്ന വാക്കിന്റെ നിയമപരമായ അര്‍ത്ഥം മാറിമറിയുന്ന കാഴ്ചയാണ് അവിടെ നമ്മള്‍ കണ്ടത്. നിയമവ്യവസ്ഥയനുസരിച്ച് ഒരു നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നാല്‍, സ്റ്റാറ്റസ് കോ നിലനിര്‍ത്തണം എന്നാണ് പറയുക.

അതായത് ഒരു കക്ഷിയെ അവിടെ നിന്നും നിര്‍ബന്ധിതവും നിയമവിരുദ്ധവുമായി പുറത്താക്കിയതാണെങ്കില്‍, ആ വസ്തു പുറത്താക്കപ്പെട്ട കക്ഷിയുടെ കൈവശമാണ് എന്ന് കണക്കാക്കണം എന്നാണ്. നിയമവിരുദ്ധമായ കൃത്യം നടക്കുന്നതിന് തൊട്ടു മുന്‍പുള്ള സ്ഥിതി ഏതാണോ അതാണ് തുടരേണ്ടത്. എന്നാല്‍ സിവില്‍ കോടതിയും ഹൈക്കോടതിയും ഇക്കാര്യങ്ങള്‍ പരിഗണിച്ചതേയില്ല.

അലഹബാദ് ഹൈക്കോടതി

ഗവണ്‍മെന്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാബറി പള്ളി മുസ്‌ലിങ്ങള്‍ കാലാകാലങ്ങളായി ആരാധന നടത്തി വരുന്നതാണ്, ഒരുകാലത്തും അതൊരു രാമക്ഷേത്രമായിരുന്നില്ല, രാമ വിഗ്രഹം അതിനകത്ത് സ്ഥാപിച്ചത് നിയമവിരുദ്ധമായാണ് എന്നീ കാര്യങ്ങള്‍ സ്പഷ്ടമാക്കിയിരുന്നു.

1950-ല്‍ ഗോപാല്‍ സിംഗ് വിശാരദ് രാമ വിഗ്രഹം സംരക്ഷിക്കണം എന്ന ആവശ്യവുമായി ഫൈസാബാദ് കോടതിയെ സമീപിച്ചു. കോടതി ഇഞ്ചന്‍ക്ഷന്‍ അനുവദിച്ചു. ”കേസ് ഫയല്‍ ചെയ്ത ദിവസം മന്ദിരത്തിനകത്ത് വിഗ്രഹം ഉണ്ടായിരുന്നു.

മുസ്‌ലിങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ വേറെ പള്ളികള്‍ ഉണ്ടല്ലോ.” എന്ന നിരീക്ഷണം നടത്തിയാണ് കോടതി തീരുമാനമെടുത്തത്. ഹിന്ദുക്കള്‍ക്ക് ആരാധന നടത്തുവാന്‍ അയോധ്യയില്‍ മറ്റ് നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്ന് ചോദിക്കാന്‍ കോടതിക്ക് തോന്നിയില്ല. അതും പോരാത്തതിന് വര്‍ഷങ്ങളായി ആരാധന നടത്തിവരുന്ന രാംചബൂത്രയും ഉണ്ട്. അങ്ങനെ ഡിസംബര്‍ 23 വരെ തങ്ങള്‍ ആരാധന നടത്തിവന്ന മസ്ജിദില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് വന്നു. ആ രാത്രിയില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച രാമ വിഗ്രഹത്തിന്റെ പൂജയ്ക്ക് വേണ്ടി പൂജാരികളെ നിയോഗിക്കുകയും ചെയ്തു.

മുസ്‌ലിം വിഭാഗത്തിന്റെ വാദം കേള്‍ക്കാതെയാണ് കോടതി ഈ നടപടികളെല്ലാം സ്വീകരിച്ചത്. 1955-ല്‍ ഏകപക്ഷീയമായി ഉത്തരവിട്ടത് തെറ്റായിപ്പോയി എന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തി എങ്കിലും പരിഹാരമൊന്നും നിര്‍ദ്ദേശിച്ചില്ല.

രാജീവിന്റെ പ്രീണനനയം: ബാബറി പള്ളിയുടെ പൂട്ട് തുറക്കുന്നു

1980കളില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ രാമജന്മഭൂമി പ്രസ്ഥാനം ശക്തി പ്രാപിച്ചു. രഥയാത്രകള്‍ ആസൂത്രണം ചെയ്യപ്പെട്ടു. 1984 സരയൂ നദിക്കരയില്‍ ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തുമെന്ന് പ്രഖ്യാപനം വന്നു.

ബാബറി പള്ളിയുടെ പൂട്ട് ഹൈന്ദവര്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്നായിരുന്നു ആവശ്യം. പൂട്ടു തുറന്നില്ലെങ്കില്‍ നിയമലംഘനം നടക്കുമെന്ന മുന്നറിയിപ്പ് വന്നു. വീര്‍ ബഹദൂര്‍ സിംഗ് ആയിരുന്നു യുപി മുഖ്യമന്ത്രി.

രാജീവ് ഗാന്ധി

മസ്ജിദിന്റെ പൂട്ട് ആരാധനയ്ക്കായി തുറന്നു കൊടുക്കുന്നതിലൂടെ ഹൈന്ദവ വിഭാഗത്തെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ കഴിയുമെന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വിചാരിച്ചിരുന്നു. വി.പി സിംഗും അരുണ്‍ നെഹ്‌റുവും രാജീവ് ഗാന്ധിയും ചേര്‍ന്ന് ഉന്നത തലത്തില്‍ എടുത്ത തീരുമാനമായിരുന്നു അത്. വി.എച്ച്.പി നേതാവ് അശോക് സിംഗാളിന്റെ അനിയന്‍ ബി.പി സിംഗാള്‍ ആയിരുന്നു അന്ന് ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി. പൂട്ട് തുറക്കുമെന്ന ഉറപ്പ് വിശ്വഹിന്ദു പരിഷത്തിന് നേരത്തെ നല്‍കിയിരുന്നു.

1985 ജനുവരി 25-ന് രാമ വിഗ്രഹത്തിന്റെ സംരക്ഷണത്തിനുവേണ്ടി പള്ളിയുടെ പൂട്ട് തുറക്കണം എന്ന് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി വന്നു. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നതിന് മുമ്പ് തന്നെ ജില്ലാ കോടതിയില്‍ അപ്പീല്‍ എത്തുന്നു. ജനുവരി 31-ന്. സാധാരണ അപ്പീലുകളില്‍ സ്റ്റേറ്റ്‌മെന്റുകള്‍ സ്വീകരിക്കാറില്ല, എന്നാല്‍ എസ്.പിയുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും സ്റ്റേറ്റ്‌മെന്റുകള്‍ എടുത്തു.

വിഗ്രഹത്തിന്റെ സംരക്ഷണത്തിന് പൂട്ടു തുറക്കേണ്ടതുണ്ട് എന്നായിരുന്നു നിലപാട്. 1949 മുതല്‍, വിഷയം, പള്ളിക്കെതിരായ അക്രമത്തില്‍ നിന്ന്, വിഗ്രഹം സ്ഥാപിച്ച സമയത്തെ ‘സ്റ്റേറ്റസ് കോ’യിലേക്കും, വിഗ്രഹം സംരക്ഷിക്കുന്നതിനായി പള്ളിയുടെ പൂട്ട് പൊളിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു.

ജില്ലാ ജഡ്ജ് കൃഷ്ണമോഹന്‍ പാണ്ഡെയാണ് കേസ് പരിഗണിച്ചത്. മുസ്‌ലിങ്ങളെ കേസില്‍ കക്ഷി ചേര്‍ത്തിരുന്നില്ല. തങ്ങളെക്കൂടി കക്ഷി ചേര്‍ക്കണമെന്ന അവരുടെ ആവശ്യം പരിശോധിച്ച് നാലുമണിയ്ക്ക് തീരുമാനമറിയിക്കാമെന്നു പറഞ്ഞു കോടതി പിരിഞ്ഞു. അദ്ദേഹം നാലു മണിയ്ക്ക് തിരിച്ചെത്തി അപേക്ഷ നിരസിച്ചതായി അറിയിച്ചു.

കൃഷ്ണമോഹന്‍ പാണ്ഡെ

4.10-ന് പൂട്ട് തുറക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അപ്പോള്‍ തന്നെ, റിസീവറെ വിളിച്ചു താക്കോല്‍ ശേഖരിക്കാന്‍ പോലും മെനക്കെടാതെ, പള്ളിയില്‍ പൂട്ട് തുറക്കാന്‍ ആളെത്തി. അതേസമയം ഈ രംഗങ്ങള്‍ കവര്‍ ചെയ്യുന്നതിന് ദൂരദര്‍ശന്റെ വാര്‍ത്താസംഘം അവിടെ സജ്ജരായിരുന്നു! പിറ്റേന്ന് പത്രങ്ങളില്‍ ‘രാമന്‍ വനവാസത്തിനുശേഷം തിരിച്ചെത്തി’ എന്ന തരത്തിലുള്ള തലക്കെട്ടുകള്‍ നിരന്നു.

ഈ വിധി പുറപ്പെടുവിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പിന്നീട് ജില്ലാ ജഡ്ജി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:”ആ ദിവസം മുഴുവന്‍ ഒരു കറുത്ത കുരങ്ങ് കോടതിയുടെ മേല്‍ക്കൂരയില്‍ ഇരിക്കുകയായിരുന്നു. ഫൈസാബാദിലെയും അയോധ്യയിലെയും ആയിരക്കണക്കിന് മനുഷ്യര്‍ അതിന് കടലയും പഴങ്ങളും നല്‍കി. എന്നാല്‍ ആ കുരങ്ങ് അവ സ്പര്‍ശിക്കുക പോലും ചെയ്തില്ല. ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും എന്നെ ബംഗ്ലാവിലേക്ക് കൊണ്ടുപോയി.

കുരങ്ങ് ബംഗ്ലാവിന്റെ വരാന്തയില്‍ ഇരിക്കുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. അതൊരു ദൈവിക ശക്തിയാണെന്ന് മനസ്സിലാക്കി ഞാനതിനെ തൊഴുതു.” ഒരു മതേതര ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ നേതൃത്വം ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഒരേസമയം ഭൂരിപക്ഷ വര്‍ഗീയ വികാരത്തിനൊപ്പം ചാഞ്ചാടുന്ന കാഴ്ചയാണ് 1985-ല്‍ നാം കണ്ടത്. ഇക്കാലം സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസും ഭൂരിപക്ഷ വര്‍ഗീയവാദികളും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന സമയമാണെന്ന വസ്തുത കൂടിയുണ്ട്.

ശിലാന്യാസും തെരഞ്ഞെടുപ്പ് പ്രചാരണവും

ബാബറി കേസിനോട് അനുബന്ധിച്ച് രൂപപ്പെട്ടുവന്ന ‘സ്റ്റേറ്റസ് കോ സിദ്ധാന്തം’ അനുസരിച്ച്, പള്ളിയുടെ പൂട്ട് പൊളിച്ചത് പുതിയ സ്റ്റാറ്റസ് കോ ആയി! അടുത്ത ചുവട് ശിലാന്യാസം ആയിരുന്നു. 1989-ല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസത്തിന് അനുമതി നല്‍കി.

ആഭ്യന്തരമന്ത്രിയായിരുന്ന ഭൂട്ടാസിംഗും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി തിവാരിയും ചടങ്ങില്‍ പങ്കെടുത്തു! ഇന്ന് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ 1989-ല്‍ അവര്‍ ചെയ്തത് എന്തെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

1989 നവംബര്‍ മൂന്നിന് രാജീവ് ഗാന്ധി തന്റെ ഇലക്ഷന്‍ പ്രചാരണം ആരംഭിച്ചത് അയോധ്യയില്‍ നിന്നാണ്. താനൊരു ഹിന്ദുവായതില്‍ അഭിമാനം കൊള്ളുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച പ്രചാരണത്തിന്റെ രാഷ്ട്രീയ പ്രസക്തി എന്താണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. അവിടെ രാജീവ് ഗാന്ധി നല്‍കിയ വാഗ്ദാനം രാമരാജ്യമാണ്. അത് ഗാന്ധിജിയുടെ രാമരാജ്യ സങ്കല്പമായിരുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ പോലും അവകാശപ്പെടുമെന്ന് കരുതുന്നില്ല.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ വിതച്ചു കൊണ്ടിരുന്നു. നൂറുകണക്കിന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി. ആയിരക്കണക്കിന് മനുഷ്യര്‍ കൊലചെയ്യപ്പെട്ടു. ഈ ഘട്ടത്തില്‍ ശിലാന്യാസത്തിന് എത്തുന്നവര്‍ പള്ളി പൊളിക്കാന്‍ സാധ്യതയുള്ളതുകൊണ്ട്, അവരെ മന്ദിരത്തിന്റെ 200 അടിക്കകത്ത് പ്രവേശിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നു. എന്നാല്‍ കോടതി ഗൗരവമായി പരിഗണിച്ചില്ല.

1992: ആയുധങ്ങള്‍ ഉയരുമ്പോള്‍ നിയമം നിശബ്ദമാകുന്നു

1992 സെപ്റ്റംബര്‍ 25നാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം മാറ്റിമറിച്ച രഥ യാത്ര സോമനാഥില്‍ നിന്നും ആരംഭിക്കുന്നത്. അപ്പോള്‍ വി.പി സിംഗ് ഗവണ്‍മെന്റ് ആയിരുന്നു അധികാരത്തില്‍. ഒക്ടോബര്‍ 13-ന് സമസ്ഥിപൂരില്‍ വച്ച് രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തു.

ലാലുപ്രസാദ് യാദവായിരുന്നു അന്ന് ബീഹാര്‍ മുഖ്യമന്ത്രി. ഇതേത്തുടര്‍ന്ന് വി.പി സിംഗ് ഗവണ്‍മെന്റ് നിലംപൊത്തി. ”ഞങ്ങളുടെ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഗവണ്‍മെന്റിനെ നിലനിര്‍ത്താന്‍ കഴിയുമായിരുന്നു. പക്ഷേ ഇവിടെ ചോദ്യം ഗവണ്‍മെന്റ് ആണോ രാജ്യമാണോ നിലനില്‍ക്കേണ്ടത് എന്നതാണ്.” തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ വി പി സിംഗ് വേദനയോടെ പറഞ്ഞു.

അതോടുകൂടി രഥയാത്ര വിജയകരമായി മുന്നേറി.

അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്ര

ഇതേസമയം കല്യാണ്‍ സിംഗ് ഗവണ്‍മെന്റ് ബാബറി മന്ദിരത്തിന് അടുത്തുള്ള 2.7 ഏക്കര്‍ സ്ഥലം ‘ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി’ ഏറ്റെടുത്തു. ഈ നടപടി അലഹബാദ് ഹൈക്കോടതി ശരിവെച്ചു.

വിഷയത്തില്‍ സുപ്രീംകോടതി ഇടപെടാന്‍ വിസമ്മതിച്ചു. ഗവണ്‍മെന്റ് തര്‍ക്ക ഭൂമിക്ക് ചുറ്റും മതില്‍ പണിയുകയും ചെയ്തു. ശ്രീരാം ജന്മഭൂമി ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് ഗവണ്‍മെന്റ് ഗ്രാന്‍ഡ് അനുവദിച്ചു. യാതൊരു പൊതു താല്‍പര്യവുമില്ലാതെ വിശ്വ ഹിന്ദു പരിഷത്തിന്റെ കുറച്ച് ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നിര്‍മ്മിച്ച ഈ ട്രസ്റ്റിന്റെ രൂപീകരണവും ധനസഹായവും ഒരു തട്ടിപ്പായിരുന്നു എന്ന് ഹൈക്കോടതി പിന്നീട് പറഞ്ഞു. ആ സമയം തര്‍ക്ക ഭൂമിയില്‍ മണ്ണ് കുഴിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും ഹൈക്കോടതി തടഞ്ഞില്ല.

ഇതേസമയം രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആയിരക്കണക്കിന് കര്‍സേവകര്‍ അയോധ്യയിലേക്ക് എത്തിക്കൊണ്ടിരുന്നു. ഡിസംബര്‍ ആറിന് വലുതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന കാര്യം ഉറപ്പായിരുന്നു.

വാജ്‌പേയിയും അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളില്‍ നിന്നും ഉണ്ടായ പ്രസംഗങ്ങള്‍ വിദ്വേഷത്തിന്റെ അഗ്‌നി പടര്‍ത്തുന്നവയായിരുന്നു.

”അവിടെ കൂര്‍ത്ത കല്ലുകള്‍ ഉണ്ട്, ആര്‍ക്കും അതില്‍ ഇരിക്കാന്‍ കഴിയില്ല, അവ ഇടിച്ച് നിരത്തി ലെവല്‍ ചെയ്യേണ്ടതുണ്ട്.” ആളുകളുടെ കരഘോഷം ഏറ്റുവാങ്ങിക്കൊണ്ട് വാജ്‌പേയി പ്രസംഗിച്ചു.”ഡിസംബര്‍ ആറിന് എന്തു സംഭവിക്കും എന്നതിന് ഒരു ഉറപ്പും പറയാന്‍ കഴിയില്ല” എന്ന അദ്വാനിയുടെ പ്രസ്താവനയും വന്നു.

1992 ഡിസംബര്‍ നാലിനും അയോധ്യ കേസ് സുപ്രീംകോടതി പരിഗണിച്ചതാണ്. അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിയന്ത്രണാതീതമായ സാഹചര്യത്തെ കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന കല്യാണ്‍ സിംഗ് ഗവണ്‍മെന്റിന്റെ ഉറപ്പ് മുഖവിലക്കെടുത്ത കോടതി ഒന്നും ചെയ്തില്ല.

ഡിസംബര്‍ ആറിനായിരുന്നു ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ തീരാക്കളങ്കമായി ചരിത്രം രേഖപ്പെടുത്തുന്ന ഭീകര പ്രവര്‍ത്തനം നടന്നത്. കര്‍സേവകര്‍ എന്ന പേരില്‍ വന്നെത്തിയ പരിശീലനം നേടിയ ക്രിമിനലുകള്‍, ആറേഴ് മണിക്കൂറുകള്‍ കൊണ്ട്, ബാബറി പള്ളി തകര്‍ത്തു കളഞ്ഞു.

ഭരണകൂട സംവിധാനങ്ങള്‍ എല്ലാം കുറ്റകരമായ നിസ്സംഗത പാലിച്ചു. സി.ആര്‍.പി.എഫ് സംഘത്തെ അയോധ്യയില്‍ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സി.ആര്‍.പിഎഫിന്റെ സേവനം ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു എങ്കിലും അനുവദിച്ചില്ല. ഡിസംബര്‍ എട്ടിന് മാത്രമാണ് സി.ആര്‍.പി.എഫിന് അവിടെ അനുമതി കിട്ടിയത്, അപ്പോഴേക്കും പള്ളി പൊളിച്ചു താല്‍ക്കാലിക അമ്പലം പണിതുകഴിഞ്ഞിരുന്നു.

ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒരേ പോലെ കുറ്റക്കാരാണ്. ബാബറി പള്ളി പൊളിക്കുന്ന നേരത്ത് പ്രധാനമന്ത്രി നരസിംഹറാവു പൂജാമുറിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും, പള്ളി പൊളിച്ചു കഴിഞ്ഞു എന്ന് അനുയായി അറിയിച്ചതിനു ശേഷം മാത്രമാണ് പുറത്തിറങ്ങിയതെന്നും കുല്‍ദീപ് നയ്യാര്‍ എഴുതുന്നുണ്ട്.

പള്ളി പൊളിക്കാതിരിക്കാന്‍ കഴിയുന്നത് ചെയ്തുവെന്നും സി.ആര്‍.പി.എഫ് സംഘത്തെ ലക്‌നൗവിലേക്ക് അയച്ചുവെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ സമയത്ത് വിമാനം ഇറങ്ങാന്‍ കഴിയാതെ പോയതാണെന്നുമാണ് നരസിംഹറാവു അവകാശപ്പെട്ടത്. എന്നാല്‍ കൃത്യമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും ഗവണ്‍മെന്റുകള്‍ ബോധപൂര്‍വ്വം നിഷ്‌ക്രിയരായിരിക്കുകയായിരുന്നു എന്നതാണ് സത്യം.

ബാബരി മസ്ജിദ് പൊളിക്കുന്ന കര്‍സേവകര്‍

പള്ളി പൊളിച്ച സ്ഥലത്തുണ്ടാക്കിയ താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള അനുമതി കൂടി കോടതി കൊടുത്തതോടെ, ഈ കേസില്‍ ‘നീതി’ എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും അവകാശമില്ലാത്ത വിധം നമ്മുടെ സംവിധാനങ്ങള്‍ പക്ഷം ചേര്‍ന്ന് കഴിഞ്ഞു.

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തില്‍ഹാരിയുടെതായിരുന്നു 1993 ജനുവരി ഒന്നിലെ ഉത്തരവ്. തില്‍ഹാരി ഈ കേസില്‍ അഭിഭാഷകനായിരുന്നിട്ടുണ്ട് എന്നുകൂടി ഓര്‍ക്കണം. പിന്നീട് ഉത്തര്‍പ്രദേശിലെ മൈനോറിറ്റി എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കമ്മീഷന്റെ പ്രസിഡന്റായി അദ്ദേഹം. ആ സമയത്താണ് മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ ന്യൂനപക്ഷം അല്ല എന്ന് റിപ്പോര്‍ട്ട് എഴുതിയത്.

അതിനുശേഷം അയോധ്യയില്‍ 67 ഏക്കര്‍ സ്ഥലം ഒരു ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തു. അത് ചോദ്യം ചെയ്യപ്പെട്ട ഇസ്മയില്‍ ഫറോക്കി കേസിലാണ് മുസ്‌ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ മോസ്‌ക് നിര്‍ബന്ധമല്ല എന്ന വിവാദ പരാമര്‍ശം സുപ്രീം കോടതിവിധിയില്‍ കടന്നുകൂടിയത്.

അലഹബാദ് ഹൈക്കോടതി: വിശ്വാസമാണ് എല്ലാം

അയോദ്ധ്യ കേസില്‍, ജസ്റ്റിസ് എസ് യു ഖാന്‍, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് ധരം വീര്‍ ശര്‍മ എന്നിവരടങ്ങുന്ന അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ് 8000 പേജുകളോളം ദൈര്‍ഘ്യമുള്ളതായിരുന്നു.

നിയമ തത്വങ്ങള്‍ക്കപ്പുറം വിശ്വാസത്തിന് പ്രാധാന്യം നല്‍കിയ ആ വിധി, സ്ഥലം മൂന്നായി ഭാഗിക്കാനാണ് നിര്‍ദ്ദേശിച്ചത്. യാതൊരു അടിസ്ഥാനവുമില്ലാതെ ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങളെ ആക്രമിക്കുകയും ചരിത്രപണ്ഡിതന്‍ അല്ലാത്ത ഒരു ഓസ്‌ട്രേലിയന്‍ ലിംഗ്വിസ്റ്റിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മുഖവിലയ്‌ക്കെടുത്ത്, ബാബറി പള്ളി പണിതത് ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്തിട്ടാണെന്ന് സ്ഥാപിക്കാനുള്ള ശ്രമവും വിധിയില്‍ ഉണ്ടായിരുന്നു.

രാമന്‍ ജനിച്ചത് കൃത്യം ഈ പള്ളിയുടെ മിനാരത്തിനു താഴെയാണ് എന്ന വാദം ഹൈന്ദവര്‍ അങ്ങനെ വിശ്വസിക്കുന്നു എന്നതുകൊണ്ട് മാത്രം കോടതി അംഗീകരിക്കുകയാണ്.

അതേസമയം 1528 മുതല്‍ 1857 വരെ പള്ളി നിലനിന്നിരുന്നു എന്നതിന് രേഖാമൂലം ഉള്ള തെളിവുകള്‍ മുസ്‌ലിം കക്ഷികളോട് ആവശ്യപ്പെടുന്നുമുണ്ട് കോടതി. ഒരു വിധി ന്യായത്തില്‍ പള്ളി നിര്‍മ്മിച്ചത് ബാബറല്ല ഔറംഗസേബ് ആണെന്നു വരെ പരാമര്‍ശമുണ്ട്.

നിര്‍മോഹി അഖാരയുടെ ഹര്‍ജി ലിമിറ്റേഷന്‍ നിയമത്തിന്റെ പരിധി ലംഘിക്കുന്നതാണ് എന്ന് കണ്ടെത്തുകയും ഒടുവില്‍ സ്ഥലം വിഭജിക്കുമ്പോള്‍ മൂന്നിലൊന്ന് അവര്‍ക്ക് കൂടി നല്‍കുകയും ചെയ്യുന്ന അതിശയകരമായ സമീപനം വിധിയിലുണ്ട്. പള്ളിയിരിക്കുന്ന രാമജന്മഭൂമി പ്രദേശം രാം ലല്ലയ്ക്കും, രാം ചബൂത്രയും സീതാ കി രസോയിയും നിര്‍മോഹി അഖാരയ്ക്കും ശേഷിക്കുന്ന മൂന്നിലൊന്ന് സ്ഥലം സുന്നി വക്കഫ് ബോര്‍ഡിനും എന്ന തരത്തില്‍ ആയിരുന്നു വിധി.

ഉടമസ്ഥാവകാശം ആര്‍ക്കും സംശയാതീതമായി സ്ഥാപിക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് കൈവശാവകാശം മാത്രമാണ് സ്ഥാപിച്ചു നല്‍കിയത്. മാത്രമല്ല ഒരു സിവില്‍ സ്യൂട്ടില്‍ കക്ഷികള്‍ ആവശ്യപ്പെടാത്ത ഒരു പരിഹാരം കോടതി നല്‍കാന്‍ കഴിയുമോ എന്നത് പ്രധാനപ്പെട്ട ഒരു പ്രശ്‌നമായിരുന്നു. എന്തായാലും വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിയിലെ പല അപകടകരമായ നിരീക്ഷണങ്ങളും, നിയമപരമായ അവ്യക്തതകളും, അസംബന്ധത്തോട് അടുത്തു നില്‍ക്കുന്ന വ്യാഖ്യാനങ്ങളും സുപ്രീംകോടതി തിരുത്തുക തന്നെ ചെയ്തു.

സുപ്രീംകോടതി വിധിയിലെ ശരിയായ നിരീക്ഷണങ്ങള്‍

അയോധ്യ കേസിലെ സുപ്രീംകോടതിയുടെ അന്തിമ വിധി ഒരേസമയം പ്രതീക്ഷയും നിരാശയും നല്‍കുന്നതാണ്. സാധാരണ സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന മൂന്നംഗ ബെഞ്ചിന് പകരം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ. എ. ബോബ്‌ഡേ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്. അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്തരം തര്‍ക്കങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ കോടതികള്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചുള്ള വ്യക്തമായ ഒരു കാഴ്ചപ്പാട് വിധിയിലുണ്ട്. വളരെ ശരിയായ ചില നിരീക്ഷണങ്ങള്‍ വിധിയിലുണ്ട്.

1.ചരിത്രപരമായ ശരിതെറ്റുകള്‍ക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതി.

2. വിശ്വാസ സംബന്ധിയായ വിഷയങ്ങളില്‍ ദൈവശാസ്ത്രപരമായ വിശകലനത്തിലൂടെ അഭിപ്രായം പറയേണ്ടകാര്യം സുപ്രീംകോടതിക്കില്ല. വിശ്വാസങ്ങളുടെ പ്രത്യക്ഷ രൂപങ്ങളെ മുഖവിലയ്‌ക്കെടുക്കുക എന്നത് മാത്രമാണ് പ്രായോഗികം.

3. വിശ്വാസങ്ങളുടെയും മിത്തുകളുടെയും അടിസ്ഥാനത്തിലല്ല കോടതി വ്യവഹാരങ്ങള്‍ തീര്‍പ്പാക്കേണ്ടത്, നിയമവും നിയമ തത്വങ്ങളുമാകണം പരിഗണനാ വിഷയങ്ങള്‍.

4. മൂന്നോ നാലോ ഭരണവ്യവസ്ഥകളുടെയും നിയമ സംവിധാനങ്ങളിലൂടെയും കടന്നു പോയ തര്‍ക്കമാണിത്. രണ്ടു പരമാധികാരികള്‍ തമ്മിലുള്ള അധികാരകൈമാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുന്‍ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല. എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മില്‍ നിയമപരമായ ഒരു നൈരന്തര്യം ഭരണഘടനാപരമായി നിലനില്‍ക്കുന്നുണ്ട്.

5. അതുകൊണ്ടുതന്നെ തര്‍ക്കസ്ഥലത്ത് മുന്‍പ് ക്ഷേത്രം ഉണ്ടായിരുന്നോ, അത് തകര്‍ക്കപ്പെട്ടതാണോ എന്നത് കേസിന്റെ പരിഗണനാ വിഷയം ആകാന്‍ പാടില്ല. അത് കോടതിയ്ക്ക് തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ല എന്ന് 1992-ലെ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിന് മറുപടിയായി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

6. ഇത് ബാബ്റി പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ടു നില നില്‍ക്കുന്ന ക്രിമിനല്‍ കേസിനെ ബാധിക്കരുത്. പള്ളി തകര്‍ത്തതും 1949-ല്‍ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചു പള്ളി മലിനപ്പെടുത്തിയതും വലിയ നിയമദ്ധ്വംസനമാണ്.

7. വസ്തുതര്‍ക്കം പള്ളിയെ സംബന്ധിച്ചു മാത്രമല്ല. ജന്മസ്ഥാന്‍ മസ്ജിദ് ഉള്‍പ്പെടുന്ന, ഹൈന്ദവരാധനമാത്രം നടന്നിരുന്നതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്ത രാം ചബൂത്രയും മറ്റും ഉള്‍പ്പെടുന്ന ഭൂമിയും എല്ലാം ചേര്‍ന്ന 2.77 ഏക്കര്‍ ഭൂമിയെ സംബന്ധിച്ചുള്ളതാണ്.

8. തര്‍ക്ക ഭൂമിയില്‍ 1857-ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മതിലിനു വെളിയിലുള്ള പ്രദേശം ഹൈന്ദവര്‍ കൈവശം വച്ച് ആരാധിച്ചിരുന്നതാണെന്നത് വ്യക്തമാണ്.

9. ബാബ്റി പള്ളി അവിടെ നിലനിന്നിരുന്നുവെന്നും 1857 മുതലെങ്കിലും മുസ്‌ലിങ്ങള്‍ അവിടെ ആരാധന നടത്തിയിരുന്നുവെന്നതും നിസ്തര്‍ക്കമാണ്.

10 . ഇവിടെ സുന്നി വഖഫ് ബോര്‍ഡും രാമവിഗ്രഹത്തിനുവേണ്ടി ‘അടുത്ത സുഹൃത്തും’ നല്‍കിയ ഉടമസ്ഥാവകാശ ഹര്‍ജികളാണ് നിലവിലുള്ളത്. ഒരു ഭാഗം വയ്പ്പിനുള്ള അപേക്ഷയല്ല കോടതിക്ക് മുന്‍പാകെ വന്നിട്ടുള്ളത്. ഒരു സിവില്‍ കേസില്‍ വാദികള്‍ ആവശ്യപ്പെടാത്ത ഒരു തീര്‍പ്പ് അനുവദിക്കാന്‍ കോടതിയ്ക്ക് കഴിയില്ല. ഗവണ്‍മെന്റാണെങ്കില്‍ ഈ ഭൂമിയില്‍ യാതൊരുവിധ അവകാശ വാദവും ഉന്നയിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്ന് അറിയിച്ചിരുന്നു.

11 . ഇനിയൊരിക്കലും ഒരു ആരാധനാലായങ്ങളുടെയും നിലവിലുള്ള പദവി ചോദ്യം ചെയ്യപ്പെടാന്‍ ഈ വിധി കാരണമാകരുത്. അതുകൊണ്ടാണ് 1992-ലെ Places of Worship Act നെക്കുറിച്ചുള്ള വിശദമായ പരാമര്‍ശം വിധിയില്‍ ഇടം പിടിച്ചത്. ആരാധനാലയങ്ങളുടെ 1947 ലെ പദവിയില്‍ മാറ്റം വരുത്തരുത് എന്നും അത്തരത്തിലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന കേസുകള്‍ ഒന്നും നിലനില്‍ക്കില്ല എന്നുമാണ് ആരാധനാലയ നിയമത്തിന്റെ രത്‌നച്ചുരുക്കം. എന്നാല്‍ അയോധ്യ കേസ് നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.

12 . ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഇനിയും മരുന്നായിക്കൂടാ. അതിന് ഒരു അന്തിമ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

സുപ്രീം കോടതി

അയോധ്യ വിഷയത്തെ സമീപിക്കേണ്ട നൈയാമിക വഴികളെ കുറിച്ചുള്ള കോടതിയുടെ കാഴ്ചപ്പാട് പ്രതീക്ഷ നല്‍കുന്നതാണ്. വളരെ യുക്തിഭദ്രമായി രചിക്കപ്പെട്ട വിധിയുമാണത്. എന്നാല്‍ ഈ നിയമ തത്വങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഏകപക്ഷീയമായി പോകുന്നു എന്നുള്ളിടത്താണ് പ്രശ്‌നം.

മുസ്‌ലിം പക്ഷത്തോടു തങ്ങളുടെ അവകാശവാദങ്ങള്‍ സ്ഥാപിക്കുവാന്‍ കര്‍ശനമായ തെളിവുകളാണ് ആവശ്യപ്പെടുന്നത്.അതേസമയം ഹൈന്ദവരുടെ അവകാശവാദങ്ങള്‍ ഇതേ നിലവാരത്തില്‍ പരിശോധിക്കപ്പെടുന്നുമില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യാത്രയാരംഭിച്ച അനീതിയുടെ രഥചക്രം ഉരുളുന്ന ശബ്ദം സുപ്രീംകോടതി വിധി വായിക്കുമ്പോഴും നമ്മുടെ കാതുകളില്‍ മുഴങ്ങും.

സുപ്രീംകോടതി വിധിയില്‍ നിന്നും വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. ബാബറി മസ്ജിദ് നിര്‍മ്മിച്ചത് അവിടെ ഉണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്തിട്ടാണ് എന്ന വാദം കോടതി തള്ളിക്കളയുന്നുണ്ട്.

1528 നു മുന്‍പ് ഒരു സംസ്‌കൃത ഗ്രന്ഥത്തില്‍ പോലും അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമില്ല. ഹുയാന്‍ സആങോ, അല്‍ ബറൂണിയോ മറ്റു പലയിടങ്ങളിലെയും ക്ഷേത്രങ്ങളെക്കുറിച്ചും അതോടനുബന്ധിച്ചുള്ള കഥകളെക്കുറിച്ചും വിശദമായി വര്‍ണ്ണിക്കുമ്പോഴും, അയോധ്യയിലെ രാമ ക്ഷേത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നതേയില്ല.

തുളസീദാസോ സമകാലികരില്‍ ആരെങ്കിലുമോ അങ്ങനെയൊരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നതായോ അത് പൊളിച്ച് പള്ളി പണിതതായോ എഴുതിയിട്ടില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഖനനവും ക്ഷേത്രം തകര്‍ത്താണ് പള്ളി സ്ഥാപിച്ചതെന്ന് തെളിയിക്കുന്നില്ല.

നിലവില്‍ പള്ളിക്കടിയില്‍ നിന്ന് കണ്ടെത്തിയിട്ടുള്ള അവശിഷ്ടങ്ങളും പള്ളി പണിത കാലഘട്ടവും തമ്മില്‍ നാലു നൂറ്റാണ്ടിലേറെ വ്യത്യാസമുണ്ട്. മാത്രവുമല്ല, എ എസ് ഐ കണ്ടെത്തിയ തൂണുകളുടെ അടിത്തറയും പള്ളിയില്‍ നിലവിലുപയോഗിച്ചിരിക്കുന്ന തൂണുകളും ഒത്തുപോവുകയില്ല. അതുകൊണ്ടുതന്നെ പഴയ രാമക്ഷേത്രത്തിന്റെ തൂണുകളാണ് പള്ളി പണിയാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന സംഘപരിവാറിന്റെ വാദവും നിലനില്‍ക്കുന്നതല്ല.

രണ്ടാമതായി കോടതി നിഷേധിച്ചത്, ബാബറി മസ്ജിദ് ഇസ്ലാമിക വിശ്വാസപ്രകാരം ഒരു പള്ളിയല്ലെന്ന വാദമാണ്. മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ച് അതില്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കേണ്ട കാര്യം കോടതിക്കില്ലെന്ന ശരിയായ നിലപാടെടുത്തു. ബാബറി ഒരു പള്ളിയാണെന്ന് നിസ്തര്‍ക്കമായ വസ്തുതയായി കോടതി അംഗീകരിച്ചു. സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി ലിമിറ്റേഷന്‍ പരിധി കഴിഞ്ഞതിനാല്‍ തള്ളിക്കളയണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

രാമ ജന്മഭൂമിയെ ഒരു നിയമവ്യക്തിത്വമായി അംഗീകരിക്കണം എന്ന വാദവും കോടതി നിരാകരിച്ചു. നിലപാട് വ്യക്തമാണ്: ”ഒരു സ്ഥലം വ്യക്തിയായി മാറിയാല്‍ അതിന്മേലുള്ള തര്‍ക്കങ്ങളെല്ലാം അപ്രസക്തമാകും. ആ സ്ഥലത്തിന്റെ പരിധി നിര്‍ണയിക്കുക എങ്ങനെയാണ് എന്നു തുടങ്ങി നിരവധി പ്രശനങ്ങള്‍ ഉയര്‍ന്നുവരും. ഏതു മതവിഭാഗത്തിന്റെ വിശ്വാസമാണ് കൂടുതല്‍ ശക്തം എന്ന് അളന്നുകൊണ്ട് ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിര്‍ണയിക്കാനാവില്ല.”

1934-ലും 1949-ലും 1992-ലും പള്ളിക്കെതിരെ ആക്രമണം ഉണ്ടായി. 1934-ല്‍ പള്ളിമിനാരങ്ങള്‍ തര്‍ക്കപ്പെട്ടു. 1949-ല്‍ അറുപതു പേരോളം വരുന്ന ആള്‍ക്കൂട്ടം അതിക്രമിച്ചു പള്ളിയകത്തു കയറി രാമ വിഗ്രഹം സ്ഥാപിച്ചു. അങ്ങനെ നിയമവിരുദ്ധമായി മുസ്‌ലിങ്ങളെ പള്ളിയില്‍ നിന്നും പുറത്താക്കി. ഒടുവില്‍ 1992-ല്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് പള്ളി തകര്‍ത്തു. ഇക്കാര്യങ്ങളൊക്കെ കോടതി വിധിയില്‍ അംഗീകരിക്കുന്നുണ്ട്. രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്.

ഇതൊക്കെ പരിശോധിക്കുമ്പോഴും, വഖഫ് സംബന്ധിച്ച നിയമ പരിശോധനാവേളയിലും ആദ്യം വിശദീകരിച്ചിരിക്കുന്ന നിയമവഴിയിലൂടെ കുറ്റമറ്റ രീതിയിലാണ് വിശകലനം മുന്നോട്ടുപോകുന്നതെന്ന ധാരണ ഉണ്ടാക്കും വിധം വളരെ മനോഹരമായാണ് വിധിന്യായം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അവസാന ലാപ്പില്‍ തീരുമാനങ്ങളിലേക്ക് കടക്കുമ്പോഴാണ് നിയമവാഖ്യാനങ്ങളിലെ ഏകപക്ഷീയത വ്യക്തമാകുന്നത്.

തെളിവ് തേടുന്നതിലെ പക്ഷപാതിത്വം

മുസ്‌ലിങ്ങളെ സംബന്ധിച്ച്, ഉന്നയിക്കുന്ന ഓരോ അവകാശവാദങ്ങള്‍ക്കും കണിശമായ തെളിവുകള്‍ ഉണ്ടായിരിക്കണമെന്ന് വാശിപിടിക്കുന്ന കോടതി മറുപക്ഷത്തോട് ആ സമീപനമല്ല സ്വീകരിക്കുന്നത്.

ബാബറി മസ്ജിദിരിക്കുന്ന ഭൂമി വഖഫ് ആണെന്ന് തെളിയിക്കാന്‍ രേഖാമൂലമുള്ള തെളിവുകളാണ് ആവശ്യപ്പെടുന്നത്.

1857 മുതല്‍ ബ്രിട്ടീഷുകാര്‍ പള്ളിക്ക് ഗ്രാന്‍ഡ് നല്‍കിയതിന് തെളിവുകള്‍ ഉണ്ട് എങ്കിലും അതിനു മുന്‍പ് 1528 മുതല്‍ 1857 വരെയുള്ള 325 വര്‍ഷക്കാലത്തെ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഒന്നും തന്നെയില്ല. അക്കാലത്ത് പള്ളി മുസ്‌ലിങ്ങള്‍ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു എന്ന് തെളിയിക്കുന്ന യാതൊന്നും ഇല്ലെന്നാണ് കോടതി നിലപാട്.

എന്നാല്‍ തര്‍ക്കമന്ദിരം പള്ളിയാണെന്ന കാര്യത്തില്‍ കോടതിക്ക് സംശയമില്ലതാനും. ബ്രിട്ടീഷുകാലത്ത് പള്ളിയായി അംഗീകരിക്കപ്പെട്ട ഒരു സ്ഥാപനം അതിനു മുന്‍പ് ഇസ്ലാമിക രാജാക്കന്മാരുടെ ഭരണകാലത്ത്, പ്രത്യേകിച്ചും അവധ് പോലുള്ള പ്രധാനപ്പെട്ട ഒരു പ്രവിശ്യയുടെ തലസ്ഥാനത്ത് പള്ളി മറ്റു മതസ്ഥര്‍ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്നത് അപഹാസ്യമാണ്.

എന്നാല്‍ മറുപക്ഷത്താകട്ടെ, പള്ളിക്ക് വെളിയില്‍ രാംഛബൂത്രയില്‍ ആരാധനയ്ക്ക് അവകാശം നേടിയെടുത്ത ഹൈന്ദവരുടെ വാദം ചോദ്യങ്ങളില്ലാതെ അംഗീകരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ സ്ഥലം രണ്ടായി മതിലുകെട്ടി തിരിച്ചെങ്കിലും, മറുവശത്തു നിന്നുകൊണ്ട് മസ്ജിദിന്റെ പ്രധാന മിനാരത്തിന് കീഴെ ശ്രീരാമന്‍ ജനിച്ചു എന്ന് വിശ്വസിക്കുന്ന ഇടം നോക്കിയാണ് ഹൈന്ദവര്‍ പ്രാര്‍ത്ഥിക്കുന്നത് എന്നതുകൊണ്ട്, അവര്‍ക്ക് ആ സ്ഥലത്തിനു മേലുള്ള അവകാശം അംഗീകരിച്ചു കൊടുക്കുകയാണ് കോടതി. ഒരാള്‍ സ്വന്തം പറമ്പില്‍ നിന്ന് മറ്റൊരാളുടെ പറമ്പിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചാല്‍ ,ആ പറമ്പില്‍ മറ്റേയാള്‍ക്കും അവകാശമുണ്ടാകുമെന്ന വാദവും ദഹിക്കാന്‍ പ്രയാസമുള്ളതാണ്.

ഇനി രാംലല്ലയുടെ വാദങ്ങള്‍ നോക്കാം. ബാബറി പള്ളിയെ ഇസ്ലാമിക വിശ്വാസപ്രകാരം ഒരു പള്ളിയായി കണക്കാക്കാന്‍ കഴിയില്ല, ഈ പള്ളിയില്‍ പണിതിരിക്കുന്നത് രാമക്ഷേത്രം തകര്‍ത്ത് അതിനുമേലാണ്, രാമ ജന്മഭൂമിയെ ഒരു നിയമവ്യക്തിത്വമായി പരിഗണിക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.

ഇത് മൂന്നും കോടതി തള്ളി. പക്ഷേ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രാം ലല്ലയ്ക്ക് നല്‍കുകയും ചെയ്തു!

അതുപോലെതന്നെ 1949-ല്‍ രാംലല്ല പള്ളിക്കകത്ത് പ്രവേശിച്ചത് നിയമവിരുദ്ധമായിട്ടാണ്. അപ്രകാരം അതിക്രമിച്ചു കടന്നവര്‍ക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നല്‍കുന്നത് സാമാന്യയുക്തിക്ക് ചേരുന്നതല്ല. ഫലത്തില്‍ 1934-ലും 1949-ലും 1992-ലും നടത്തിയ നിയമലംഘനങ്ങള്‍ കേസിലെ അന്തിമ വിധി ഹൈന്ദവ കക്ഷികള്‍ക്ക് അനുകൂലമായി വരുന്നതിന് സഹായകമായി എന്ന് കാണാം.

ഹൈന്ദവ ആരാധനയ്ക്കായി ബ്രിട്ടീഷുകാരുടെ കാലത്ത് തിരിച്ചു നല്‍കിയ സ്ഥലത്തേക്ക് ഒരു രീതിയിലും അതിക്രമിച്ചു കിടക്കാന്‍ മുസ്‌ലിം പക്ഷം ശ്രമിക്കാതിരുന്നത് കൊണ്ടാണ് അവിടെ ഇക്കാലമത്രയും അന്യപ്രവേശനം ഇല്ലാതെ ഹൈന്ദവര്‍ കൈവശം വച്ചിരിക്കുകയായിരുന്നു എന്ന വ്യാഖ്യാനത്തിന് കാരണമായത്.

അവകാശം സമ്പൂര്‍ണ്ണമായി തെളിയിക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ലെങ്കിലും തെളിവുകളുടെ ആധിക്യം ‘രാം ലല്ല’യ്ക്ക് അനുകൂലമായി വരുന്നു എന്നാണ് കോടതി പറയുന്നത്. ഇരു കൂട്ടര്‍ക്കും ഉടമസ്ഥാവകാശം സമ്പൂര്‍ണ്ണമായി തെളിയിക്കാന്‍ സാധിച്ചില്ല എന്നതിനര്‍ത്ഥം ഇരുവര്‍ക്കും ഭാഗികമായി ആ ഭൂമിയില്‍ അവകാശം ഉണ്ടെന്നാണ്.

അങ്ങനെയെങ്കില്‍ അതുപ്രകാരം വീതിച്ചു നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അങ്ങനെ വരുമ്പോള്‍ ബാബറി മസ്ജിദ് പ്രശ്‌നം 1857 മുതല്‍ നിലനില്‍ക്കുന്നതുപോലെ തുടര്‍ന്നു പോകും. അതുകൊണ്ട് ഒരുപക്ഷേ മറ്റൊരു പ്രായോഗിക വഴി സ്വീകരിച്ചതാകാം സുപ്രീംകോടതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന സവിശേഷ അധികാരം ഉപയോഗിച്ചുകൊണ്ട് അയോധ്യയില്‍ തന്നെ മസ്ജിദ് പണിയാനായി കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന് അനുവദിക്കണം എന്നും കോടതി വിധിച്ചു.

വിധി ഒരു ഒത്തുതീര്‍പ്പോ?

അയോധ്യ വിധിയെ അപഗ്രഥിക്കുമ്പോള്‍, വളരെ ശരിയായ നൈയാമിക ചട്ടക്കൂടുകള്‍ക്കുള്ളില്‍ കേസ് ഫ്രെയിം ചെയ്തിട്ടുള്ളതായി കാണാം. എന്നാല്‍ അനന്തരം, തുറന്നു പറയാതെതന്നെ വിശ്വാസം ഒരു പ്രധാന ഘടകമായി കടന്നു വരികയാണ്. തെളിവ് നല്‍കാനുള്ള ബാധ്യതയെ ഏകപക്ഷീയമായി വ്യാഖ്യാനിക്കുന്നത് അതുകൊണ്ടാണ്.

രാം ലല്ലയുടെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞതിനു ശേഷവും തര്‍ക്കഭൂമി മുഴുവന്‍ രാം ലല്ലയ്ക്കു തന്നെ വിട്ടുകൊടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നത് അങ്ങനെയാണ്. ഹൈന്ദവ വിശ്വാസത്തെ ഉയര്‍ത്തിക്കാണിക്കുന്ന ഒരു അനുബന്ധം വിധിയുടെ ഭാഗമല്ലെന്നു പ്രസ്താവിച്ചുകൊണ്ട് വിധിയോടൊപ്പം ചേര്‍ക്കാനുണ്ടായ കാരണവുമതാണ്.

അശോക് ഭൂഷണ്‍

സൂഷ്മവായനയില്‍ ഈ അനുബന്ധം മറ്റൊരു വിധിന്യായമാണെന്നും രചയിതാവ് ജസ്റ്റിസ് അശോക് ഭൂഷനാണെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും, വിധിയെഴുതിയ ജഡ്ജിമാരില്‍ ജസ്റ്റിസ് ഭൂഷന്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്തുകൊണ്ട് സുപ്രീംകോടതി ഏകപക്ഷീയമായൊരു വിധി പുറപ്പെടുവിച്ചു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു. പല തവണ നിര്‍ദ്ദേശിക്കപ്പെട്ട ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ സ്വഭാവം അതിനുണ്ട്. ബാബ്‌റി പ്രശ്‌നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ഒരു സമാന്തരശ്രമം കൂടി സുപ്രീംകോടതി നടത്തുന്നുണ്ടായിരുന്നു. കേസിലെ വാദം അവസാനിച്ച ഘട്ടത്തില്‍ വഖഫ് ബോര്‍ഡും ഹൈന്ദവ വിഭാഗങ്ങളും തമ്മില്‍ ഒരു ധാരണയില്‍ എത്തി എന്ന് വാര്‍ത്ത പടരാന്‍ തുടങ്ങിയിരുന്നു.

ജ്യോതിപീഠ് ശങ്കരാചാര്യ, സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുമായി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍, അദ്ദേഹം പറയുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്തുകൊണ്ട് ശ്രദ്ധ നേടാതെ പോയി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

അയോധ്യ കേസിലെ സുപ്രീംകോടതി വിധി വരുന്നതിനു മുന്‍പ്, അത് സംബന്ധിച്ച് ഹൈന്ദവ-മുസ്‌ലിം പക്ഷങ്ങള്‍ തമ്മില്‍ ഒരു ധാരണ ഉണ്ടാക്കിയിരുന്നു എന്നതാണത്. അദ്ദേഹം കൂടി ഭാഗമായിരുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സുന്നി വഖഫ്‌ ബോര്‍ഡിന്റെ തലവന്‍ സഫര്‍ ഫറൂക്കി ഒപ്പിട്ടു നല്‍കിയ ഒത്തുതീര്‍പ്പ് ഉടമ്പടി പ്രകാരം മുസ്‌ലിം വിഭാഗങ്ങള്‍ പള്ളിക്ക് മേലുള്ള അവകാശവാദം ഉപേക്ഷിച്ചിരുന്നു എന്നാണ് ശങ്കരാചാര്യ പറഞ്ഞത്.

സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുമായി കരണ്‍ ഥാപ്പര്‍ നടത്തുന്ന അഭിമുഖം

അങ്ങനെ ഒരു ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നതായി സുപ്രീംകോടതിയെ അറിയിച്ചതിന്റെ ഭാഗമായിട്ടാണ്, കോടതിയില്‍ നിന്നും ഏകപക്ഷീയമായ, ഐകകണ്ഠമായ ഒരു വിധി ഉണ്ടായത്. അല്ലായിരുന്നുവെങ്കില്‍ ഒരിക്കലും 5-പൂജ്യത്തിന് ഒരു തീരുമാനം കോടതിയില്‍ നിന്നുണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.

വളരെ പ്രധാനപ്പെട്ട വെളിപ്പെടുത്തല്‍ ആണിത്. എതിര്‍കക്ഷികളും അഭിപ്രായം തുറന്നു പറയേണ്ടതുണ്ട്. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടണം. മുന്‍പ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഇതേ മാതൃകയില്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല ഉരുത്തിരിഞ്ഞു വന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് മാറിയതോടുകൂടി ആ ചര്‍ച്ചകള്‍ നിന്നു പോയി.

ഇനി അഥവാ ഒരൊത്തുതീര്‍പ്പ് നടന്നിട്ടുണ്ടെങ്കില്‍ തന്നെ, നിവൃത്തി കേടുകൊണ്ട് സംഭവിച്ചതാകാനേ വഴിയുള്ളൂ. ചര്‍ച്ചകളില്‍ നീതിബോധത്തിന്റെ സാധ്യതകള്‍ പോലും കടന്നു വരാന്‍ കഴിയാത്ത വിധം രാജ്യത്തെ സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറി കഴിഞ്ഞിരുന്നു.

തകര്‍ക്കപ്പെട്ട പള്ളി പുന:സ്ഥാപിക്കുക എന്നത് ആലോചിക്കാന്‍ കഴിയാത്ത സംഗതി ആണെന്ന് നരസിംഹറാവു ഗവണ്‍മെന്റ് തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഗുരുതര ക്രമസമാധാന പ്രശ്‌നവും വര്‍ഗീയ കലാപവുമാകും ഉണ്ടാവുക. ഗവണ്‍മെന്റുകളും ജുഡീഷ്യറിയും രാഷ്ട്രീയകക്ഷികളും രഥയാത്രയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. പൊതുസമൂഹവും മാധ്യമങ്ങളും മറ്റൊരു പരിഹാരവും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് രാമക്ഷേത്രനിര്‍മ്മിതി ഗവണ്‍മെന്റിന്റെ ഔദ്യോഗിക പദ്ധതിയായി മാറിയിട്ടും പ്രതിസ്വരങ്ങള്‍ ഒന്നും ഉയരാതിരിക്കുന്നത്.

നിയമലംഘകര്‍ രക്ഷപെടുന്നു

ബാബ്റി മസ്ജിദെനിതിരെ നടന്ന ആക്രമണങ്ങളുടെ ഭാഗമായിരുന്നവരാരും ശിക്ഷിക്കപ്പെട്ടില്ല എന്ന വസ്തുത നീതി നിഷേധത്തിന്റ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. മാത്രവുമല്ല, അനീതിയുടെ കഥാഗതിയില്‍ കഥാപാത്രങ്ങളായവരെഎല്ലാം അധികാരത്തിന്റെ ഇടനാഴികളില്‍ നമ്മള്‍ പിന്നീട് കണ്ടുമുട്ടുന്നുമുണ്ട്. 1949-ലെ ഗൂഡാലോചനയുടെ ഭാഗമായിരുന്ന കെ.കെ നായര്‍ ജനസംഘിന്റെ സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലെത്തി.

അഭിഭാഷകനായിരുന്ന രവിശങ്കര്‍ പ്രസാദും അരുണ്‍ ജെയ്റ്റ്‌ലിയും കേന്ദ്ര മന്ത്രിമാരായി. കല്യാണ്‍ സിംഗിന്റെ അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ ഇന്ത്യയുടെ അഡ്വക്കറ്റ് ജനറലായി. നാടാകെ വിഷം വമിപ്പിച്ച രഥയാത്ര നയിച്ച എല്‍.കെ.അദ്വാനിയും, വാജ്‌പേയിയും, മുരളി മനോഹര്‍ ജോഷിയുമെല്ലാം രാജ്യത്തെ നയിക്കുന്ന നിലയിലേക്കെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് രഥയാത്രയുടെ സംഘാടകനായിരുന്നു. സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് അബ്ദുല്‍ നസീര്‍ 2023-ല്‍ വിരമിച്ച് ഒരു മാസത്തിനകം ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി. ജസ്റ്റിസ് അശോക് ഭൂഷണ്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബുണല്‍ ചെയര്‍മാനാണ്. ‘ചരിത്രപരമായ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആരുടെ രാമന്‍?

ആധുനിക ഇന്ത്യയില്‍, ബാബറി മസ്ജിദിന്റെ രാഷ്ട്രീയ-നിയമ-ചരിത്രം നീതി നിഷേധത്തിന്റെ കഥയാണ്. തികച്ചും വ്യത്യസ്തമായ മറ്റൊരു ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന്റെ കൗണ്ടര്‍ പെറ്റീഷനായി ആരംഭിച്ച ബാബറി ഭൂമിയിലെ തര്‍ക്കം ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ നിയമപരമായി അവസാനിച്ചതാണ്.

മഹന്ത് രഘുവര്‍ ദാസിന്റെ അവകാശവാദം യാതൊരു തെളിവുകളുമില്ലെന്നു വ്യക്തമാക്കിക്കൊണ്ട് സിവില്‍ക്കോടതിയില്‍ ജില്ലാ കോടതിയും അന്നത്തെ ഹൈക്കോടതിയും നിരാകരിച്ചതാണ്. സാധാരണഗതിയില്‍ പുന:പരിശോധനയ്ക്ക് സാധ്യതയില്ലാത്തൊരു സിവില്‍ തര്‍ക്കം പ്രാഥമിക നിയമതത്വങ്ങള്‍ക്ക് വിരുദ്ധമായി, മറ്റൊരു രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ വീണ്ടും പരിശോധിക്കുവാന്‍ കോടതി തയ്യാറായി.

രാമജന്മഭൂമി പള്ളിക്ക് അകത്തു തന്നെയാണെന്ന പുതിയ വാദം അവര്‍ ഉന്നയിച്ചു. ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അനുമതിയോടെ നടന്ന ഭൂരിപക്ഷ അതിക്രമങ്ങള്‍ മുസ്‌ലിം പക്ഷത്തെ കക്ഷിചേര്‍ക്കുകപോലും ചെയ്യാതെയുള്ള ഏകപക്ഷീയമായ ജുഡീഷ്യല്‍ ഇടപെടലുകളിലൂടെ ശാശ്വതീകരിക്കപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, അനീതിക്ക് കാവല്‍ നില്‍ക്കുന്ന സാഹചര്യമുണ്ടായി. ഇതില്‍ ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഏറ്റവും കുറ്റകരമായ ഇടപെടലുകള്‍ നടത്തിയത് കോണ്‍ഗ്രസ്സാണ്. 1992-ല്‍ ഭീകരമായ ഒരു തെറ്റിലൂടെ, ഒരു ന്യൂനപക്ഷത്തിന്റെ ആരാധനാലയം മണ്ണോട് മണ്ണായി തകര്‍ത്തെറിഞ്ഞു. ഒടുവില്‍ ഈ അക്രമത്തിന് എല്ലാം നേതൃത്വം നല്‍കിയവര്‍ക്ക് പ്രത്യേകിച്ച് യാതൊരു തെളിവുകളുടെയും പിന്‍ബലം ഇല്ലാതെ തന്നെ ആ മണ്ണ് പതിച്ചു നല്‍കുന്ന വിചിത്രമായ കോടതി നടപടികളിലാണ് കഥ അവസാനിക്കുന്നത്.

അയോധ്യ ചരിത്രപരമായി ശൈവര്‍ക്ക് പ്രാധാന്യമുള്ള പ്രദേശമായിരുന്നു. അവിടെയുള്ള രാമക്ഷേത്രങ്ങള്‍ എല്ലാം തന്നെ സമീപകാല ചരിത്രത്തിന്റെ ഭാഗമാണ്. 14,15 നൂറ്റാണ്ടുകളിലാണ് ഭൂരിഭാഗവും നിര്‍മ്മിക്കപ്പെട്ടത്. അതായത് മുസ്‌ലിം ഭരണകൂടങ്ങള്‍ക്ക് കീഴിലായിരുന്ന സമയത്ത്. അയോധ്യാ തര്‍ക്കത്തിന്റെ തുടക്കമെന്ന് നമ്മള്‍ പറയുന്ന ഹനുമാന്‍ ഗഡ് ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടില്‍ പണിതീര്‍ത്തതാണ്.

ഇന്ന് അയോധ്യയിലുള്ള ഏതാണ്ട് എല്ലാ ക്ഷേത്രങ്ങളും അവകാശപ്പെടുന്നത് രാമന്‍ ജനിച്ച സ്ഥലത്താണ് തങ്ങളുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ്.

ആധുനിക കാലഘട്ടത്തില്‍ പോലും ഒരു വ്യക്തി എവിടെ ജനിച്ചു എന്ന് ചോദിച്ചാല്‍ ജനിച്ച സ്ഥലമാണ് ഉത്തരമായി നല്‍കുന്നത്. പ്രസവിച്ച ആശുപത്രിയോ, അതിന്റെ റൂം നമ്പറോ താമസിച്ച വീട്ടില്‍ കിടന്നിരുന്ന മുറിയോ ഒന്നും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയാറില്ല. പിന്നെയാണ് രാമന്‍ ജനിച്ച സ്ഥലം.

അത്, കൃത്യമായി ബാബറി മസ്ജിദിന്റെ പ്രധാന മിനാരത്തിന് കീഴെയാണ് എന്ന് സ്ഥാപിച്ചെടുക്കുന്നത് ഒരു രാഷ്ട്രീയ പദ്ധതിയാണ്. ഇവിടെ സൃഷ്ടിക്കപ്പെടുന്ന രാമരാജ്യം, ഗാന്ധിയുടെ രാമരാജ്യമല്ല, സനാതന ധര്‍മ്മ സംരക്ഷകനായി അവതരിച്ച അതേ രാമന്റെ രാജ്യമാണ്. ഹിന്ദു രാഷ്ട്രമാണ്. വംശവെറിയുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട വിദ്വേഷ പ്രത്യയശാസ്ത്രത്തെ നെഞ്ചേറ്റുന്നവരുടെ രാഷ്ട്രമാണ്.

അയോധ്യ വിധി വന്ന ഘട്ടത്തില്‍ ചില പ്രതീക്ഷകളെങ്കിലും ബാക്കിയുണ്ടായിരുന്നു. ഇതുപോലൊരു തര്‍ക്കം ഇനി ഉണ്ടാവരുതെന്ന ആഗ്രഹത്തിന്റെ പ്രതിഫലനം വിധിയില്‍ കാണാനുണ്ടായിരുന്നു. ഇന്ത്യയിലെ ആരാധനാലയങ്ങള്‍ രാജ്യം സ്വാതന്ത്ര്യം നേടിയ 1947- ആഗസ്റ്റ് 15 -ന് നിലനിന്നിരുന്നുവോ അതുപോലെ തുടരണം എന്ന് നിര്‍ദ്ദേശിക്കുന്ന 1991-ലെ പ്‌ളേസസ് ഓഫ് വര്‍ഷിപ്പ് ആക്ടിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ആ നിലയിലേക്കാണ് വിരല്‍ ചൂണ്ടിയത്.

എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല. ഇപ്പോള്‍, ഗ്യാന്‍ വാപി മോസ്‌കില്‍ എ.എസ്.ഐ. സര്‍വേ തുടങ്ങിയിരിക്കുന്നു. ഗ്യാന്‍ വാപി ഹര്‍ജി പ്‌ളേസസ് ഓഫ് വര്‍ഷിപ്പ് ആക്ടിനു വിരുദ്ധമാണെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമപ്രകാരം ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാന്‍ കഴിയില്ലെന്നേയുള്ളു, അത് പരിശോധിക്കുവാന്‍ പാടില്ലെന്നില്ലെന്ന വിചിത്രന്യായം പറഞ്ഞത് അയോധ്യ വിധിയെഴുതിയ ജസ്റ്റിസ്. ചന്ദ്രചൂഡ് തന്നെയാണ്!

പള്ളി പൊളിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയും ഭീതിയോടെയും ശ്രവിക്കുകയും അത് ദേശീയ തലത്തില്‍ വലിയ നാണക്കേടാണെന്നു വിചാരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ നിന്ന്, പള്ളി പൊളിച്ച് പണിത അമ്പലത്തിന്റെ ഉദ്ഘാടനത്തിന് ഗവണ്‍മെന്റ് അവധി പ്രഖ്യാപിക്കുകയും, മുഖ്യധാരാമാധ്യമങ്ങള്‍ എല്ലാം പ്രാണപ്രതിഷ്ഠ ആഘോഷമാക്കുകയും ചെയ്യുന്ന കാലത്ത് നീതിയെക്കുറിച്ച് എന്തെന്ത് പ്രതീക്ഷകളാണ് നമ്മള്‍ ബാക്കി വയ്‌ക്കേണ്ടത് എന്നറിയില്ല. എന്തായാലും ഒരു കാര്യമുറപ്പാണ്.

സുപ്രീംകോടതി വിധി വന്നതോട് കൂടി ബാബര്‍ പള്ളിപണിതത് ക്ഷേത്രം തകര്‍ത്തിട്ടാണെന്ന കെട്ടുകഥ പൊളിഞ്ഞു. എന്നാല്‍ ആധുനിക ജനാധിപത്യരാഷ്ട്രമെന്നഭിമാനിക്കുന്ന ഇന്ത്യയില്‍ പകല്‍ വെളിച്ചത്തില്‍ ഒരു പള്ളി പൊളിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതാ അവിടെ ഒരു അമ്പലം പണി തീര്‍ത്തിരിക്കുന്നു. കഥ അവസാനിക്കുന്നില്ല! ”കാശി, മധുര ബാക്കി ഹേ” എന്ന മുദ്രാവാക്യം ജനാധിപത്യത്തിന്റെ കൊലവിളിയായി ചുറ്റിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു.

Content Highlight: PB Jijeesh writeup on Babri Masjid and Ayodhya Ram Temple

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more